India vs West Indies: രണ്ടാം ടെസ്റ്റിന് ടോസ് വീണു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍; ഇന്ത്യയ്ക്ക് ബാറ്റിങ്
India vs West Indies second test 2025 toss update: ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളില്ല. എന്നാല്‍ രണ്ട് മാറ്റങ്ങളോടെയാണ് വിന്‍ഡീസ് കളിക്കുന്നത്. ബ്രാണ്ടന്‍ കിങിന് പകരം ടെവിന്‍ ഇംലാച്ചും, ജോഹാൻ ലെയ്‌നിന് പകരം ആന്‍ഡേഴ്‌സണ്‍ ഫിലിപ്പും കളിക്കും
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളില്ല. എന്നാല്‍ രണ്ട് മാറ്റങ്ങളോടെയാണ് വിന്‍ഡീസ് കളിക്കുന്നത്. ബ്രാണ്ടന്‍ കിങിന് പകരം ടെവിന്‍ ഇംലാച്ചും, ജോഹാൻ ലെയ്‌നിന് പകരം ആന്‍ഡേഴ്‌സണ്‍ ഫിലിപ്പും കളിക്കും. ആദ്യ ടെസ്റ്റിന് സമാനമായി രണ്ടാം ടെസ്റ്റിലും യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ധ്രുവ് ജൂറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഇടം നേടി.
ജോൺ കാംബെൽ, ടാഗെനറൈൻ ചന്ദർപോൾ, അലിക് അത്തനാസെ, റോസ്റ്റൺ ചേസ്, ഷായ് ഹോപ്പ്, ടെവിൻ ഇംലാച്ച്, ജസ്റ്റിൻ ഗ്രീവ്സ്, ഖാരി പിയറി, ജോമെൽ വാരിക്കൻ, ജെയ്ഡൻ സീൽസ്, ആൻഡേഴ്സൺ ഫിലിപ്പ് എന്നിങ്ങനെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ പ്ലേയിങ് ഇലവനിലുള്ളത്.
വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്നും, മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പറഞ്ഞു. സ്ഥിരതയാണ് പ്രധാനം. ക്യാപ്റ്റനായതിനുശേഷം വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കൂടുതല്‍ ഉത്തരവാദിത്തങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.




ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചതെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് പറഞ്ഞു. സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമം. മുന്‍ മത്സരത്തിലെ ടീമിന്റെ പ്രകടനം ചര്‍ച്ച ചെയ്തു. ക്ഷമയോടെയും അച്ചടക്കത്തോടെയും ഇന്നിംഗ്സിനെ സമീപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ഥിരതയും മികച്ച ഷോട്ട് സെലക്ഷനുമാണ് പ്രധാനമെന്നും ചേസ് വ്യക്തമാക്കി.
Also Read: India vs West Indies: കരീബിയന്‍സിന്റെ കഥ കഴിഞ്ഞു; ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം
ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. റണ്ണൊഴുകുന്ന പിച്ചാണ് ക്യുറേറ്റര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നിങ്‌സിലും 140 റണ്‍സിനുമായിരുന്നു ജയം. വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഇന്നിങ്‌സില്‍ 162നും, രണ്ടാമത്തേതില്‍ 146നും ഓള്‍ ഔട്ടായിരുന്നു. ഇന്ത്യ അഞ്ച് വിക്കറ്റിന് 448 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. സെഞ്ചുറി നേടുകയും, രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരം.