Nitish Kumar Reddy: നിതീഷ് കുമാർ റെഡ്ഡിക്കെതിരെ കേസ്; അഞ്ച് കോടി രൂപ നൽകണമെന്ന് ആവശ്യം
Case Against Nitish Kumar Reddy: നിതീഷ് കുമാർ റെഡ്ഡിക്കെതിരെ കേസ്. അഞ്ച് കോടി രൂപ രൂപ ആവശ്യപ്പെട്ടാണ് പരാതിനൽകിയിരിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് താരം നിതീഷ് കുമാർ റെഡ്ഡിക്കെതിരെ കേസ്. താരം അഞ്ച് കോടി രൂപ നൽകണമെന്നാണ് പരാതി. സംഭവത്തിൽ നിതീഷ് കുമാർ റെഡ്ഡി പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനിടെ പരിക്കേറ്റ താരം നാട്ടിൽ തിരികെ എത്തിയിരുന്നു. ഇതിനിടെയാണ് താരത്തിനെതിരെ നിയമനടപടി ഉണ്ടായിരിക്കുന്നത്.
താരത്തിൻ്റെ പഴയ ഏജൻ്റായ സ്ക്വയർ ദി വൺ ആണ് കോടതിയിൽ പരാതിനൽകിയത്. നൽകാനുള്ള അഞ്ച് കോടി രൂപ നൽകണമെന്നാവശ്യപ്പെട്ടാണ് പരാതി. ഓസ്ട്രേലിയയിൽ നടന്ന ബോർഡർ – ഗവാസ്കർ ട്രോഫിയ്ക്കിടെ താരം പുതിയ ഏജൻ്റിനെ തിരഞ്ഞെടുത്തിരുന്നു. സ്ക്വയർ ദി വണ്ണുമായുള്ള നാല് വർഷത്തെ ബന്ധമാണ് ഇതോടെ അവസാനിച്ചത്. എന്നാൽ, തങ്ങൾക്ക് നിതീഷ് ഇനിയും പണം നൽകാനുണ്ടെന്നും അത് നൽകണമെന്നും സ്ക്വയർ ദി വൺ പരാതിയിൽ പറയുന്നു. കേസിൽ ഈ മാസം 28ന് ഡൽഹി ഹൈക്കോടതി വാദം കേൾക്കും.




2021 മുതലാണ് നിതീഷ് കുമാർ റെഡ്ഡിയും ഏജൻസിയും തമ്മിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. ഈ സമയത്ത് താരത്തിനായി പരസ്യങ്ങളും മറ്റ് ബ്രാൻഡ് എൻഡോഴ്സ്മെൻ്റുകളും കൈകാര്യം ചെയ്തത് ഈ ഏജൻസിയായിരുന്നു. ഏജൻ്റ് ആവശ്യപ്പെട്ട പണം നൽകാൻ നിതീഷ് കുമാർ തയ്യാറാവാതിരുന്നതോടെയാണ് കേസ് കോടതിയിലെത്തിയത്. താൻ ഇനി പണമൊന്നും നൽകാനില്ലെന്നാണ് താരത്തിൻ്റെ വാദം.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യ പൊരുതുകയാണ്. ഇംഗ്ലണ്ടിൻ്റെ 669 റൺസെന്ന പടുകൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ നാലാം ദിനം ബാറ്റിംഗ് അവസാനിപ്പിച്ചത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെന്ന നിലയിലാണ്. റൺസെടുക്കുന്നതിന് മുൻപ് ഇന്ത്യക്ക് യശസ്വി ജയ്സ്വാളിനെയും സായ് സുദർശനെയും നഷ്ടപ്പെട്ട ഇന്ത്യ അവിടെനിന്നാണ് പൊരുതിക്കയറിയത്. കെഎൽ രാഹുലും ശുഭ്മൻ ഗില്ലും ഫിഫ്റ്റികൾ നേടി. രാഹുൽ 87 റൺസെടുത്തും ഗിൽ 78 റൺസെടുത്തും ക്രീസിൽ തുടരുകയാണ്.