AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട് പുറത്ത്, ആതിഥേയരുടെ ലീഡ് 311 റണ്‍സ്‌

England all out for 669: ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റും, ജസ്പ്രീത് ബുംറയും, വാഷിങ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റ് വീതവും, അന്‍ഷുല്‍ കാംബോജും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി

India vs England: പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇംഗ്ലണ്ട് പുറത്ത്, ആതിഥേയരുടെ ലീഡ് 311 റണ്‍സ്‌
ബെൻ സ്റ്റോക്സ്Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 26 Jul 2025 17:41 PM

മാഞ്ചസ്റ്റര്‍: നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റന്‍ ലീഡ്. 311 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയര്‍ സ്വന്തമാക്കിയത്. 669 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. ഇന്ത്യ 358 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ്, ജോ റൂട്ട്, അര്‍ധ സെഞ്ചുറികള്‍ നേടിയ സാക്ക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ് എന്നിവരുടെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വാലറ്റത്ത് 47 റണ്‍സുമായി ബ്രൈഡണ്‍ കാര്‍സെയും പൊരുതി.

ടോപ് ഓര്‍ഡറില്‍ ഹാരി ബ്രൂക്ക് ഒഴികെയുള്ള ഇംഗ്ലണ്ട് ബാറ്റര്‍മാരെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ സാക്ക് ക്രൗളി-ബെന്‍ ഡക്കറ്റ് സഖ്യം 166 റണ്‍സാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. 113 പന്തില്‍ 84 റണ്‍സെടുത്താണ് ക്രൗളി മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ഒല്ലി പോപ്പിനൊപ്പം ഡക്കറ്റ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഒടുവില്‍ സെഞ്ചുറിക്ക് ആറ് റണ്‍സ് അകലെ അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കാംബോജിന് വിക്കറ്റ് സമ്മാനിച്ച് ഡക്കറ്റ് മടങ്ങി. തുടര്‍ന്ന് ജോ റൂട്ട്-ഒല്ലി പോപ്പ് സഖ്യം ഇംഗ്ലണ്ടിനായി റണ്‍മല പണിതു.

ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡ് 341ല്‍ എത്തിയപ്പോഴാണ് പോപ്പ് പുറത്തായത്. 128 പന്തില്‍ 71 റണ്‍സായിരുന്നു പോപ്പിന്റെ സമ്പാദ്യം. 12 പന്തില്‍ മൂന്ന് റണ്‍സുമായി ഹാരി ബ്രൂക്ക് വന്ന പോലെ മടങ്ങി. പിന്നാലെ ബാറ്റിങിന് എത്തിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം ജോ റൂട്ട് പടപൊരുതി.

248 പന്തില്‍ 150 റണ്‍സാണ് റൂട്ട് അടിച്ചുകൂട്ടിയത്. ഈ പ്രകടനത്തോടെ ടെസ്റ്റിലെ റണ്‍വേട്ടക്കാരില്‍ റൂട്ട് രണ്ടാമതെത്തി. റൂട്ട് മടങ്ങിയതിന് ശേഷം ജാമി സ്മിത്താണ് ക്രീസിലെത്തിയത്. മുന്‍ മത്സരങ്ങളില്‍ മികവ് തെളിയിച്ച സ്മിത്തിന് ഈ മാഞ്ചസ്റ്ററില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. 19 പന്തില്‍ ഒമ്പത് റണ്‍സെടുക്കാനെ താരത്തിന് സാധിച്ചുള്ളൂ.

Read Also: India vs England: ‘ഗംഭീർ ഒരു ദുരന്തം’; മാഞ്ചസ്റ്റർ ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ എയറിൽ

ഷോയബ് ബാഷിറിന് പകരം പ്ലേയിങ് ഇലവനിലെത്തിയ ലിയം ഡോസണും കാര്യമായി തിളങ്ങാനായില്ല. 65 പന്തില്‍ 25 റണ്‍സെടുത്ത ഡോസണ്‍ പുറത്തായി. ക്രിസ് വോക്ക്‌സ് നാല് റണ്‍സെടുത്തു. ബ്രൈഡണ്‍ കാര്‍സെ 47 റണ്‍സുമായി തിളങ്ങി.

ഒമ്പതാമനായി മടങ്ങിയ സ്റ്റോക്‌സ് 198 പന്തില്‍ 141 റണ്‍സെടുത്തു. ജോഫ്ര ആര്‍ച്ചര്‍ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലു വിക്കറ്റും, ജസ്പ്രീത് ബുംറയും, വാഷിങ്ടണ്‍ സുന്ദറും രണ്ട് വിക്കറ്റ് വീതവും, അന്‍ഷുല്‍ കാംബോജും, മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.