Sanju Samson: അശ്വിനും, കാര്‍ത്തിക്കിനും പിന്നാലെ ഗവാസ്‌കറും സഞ്ജുവിനെ ഒഴിവാക്കി; ഏകദിന ലോകകപ്പ് സാധ്യത അടയുന്നു?
Sanju Samson Ignored Again : രവിചന്ദ്രന്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്ക് പിന്നാലെ സുനില്‍ ഗവാസ്‌കറും അദ്ദേഹത്തിന്റെ 'ഫേവറിറ്റ്' ഏകദിന ലോകകപ്പ് സ്‌ക്വാഡിനെക്കുറിച്ച് അഭിപ്രായം പങ്കുവെച്ചു. മൂവരുടെയും പ്രിയപ്പെട്ട സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.
പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കും മുമ്പ്, തങ്ങളുടെ പ്രിയപ്പെട്ട ടീമിനെ മുന്‍ താരങ്ങള്‍ തിരഞ്ഞെടുക്കുന്ന പതിവുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്ന തിരക്കിലാണ് മുന്‍ താരങ്ങള്‍. രവിചന്ദ്രന്‍ അശ്വിന്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്ക് പിന്നാലെ സുനില്‍ ഗവാസ്‌കറും അദ്ദേഹത്തിന്റെ ‘ഫേവറിറ്റ്’ സ്‌ക്വാഡിനെക്കുറിച്ച് വെളിപ്പെടുത്തി. മൂവരുടെയും പ്രിയപ്പെട്ട സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.
മുന്‍ താരങ്ങളുടെ ഇത്തരം അഭിപ്രായങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനത്തെ സ്വാധീനിക്കാറില്ല. എങ്കിലും നിലവിലെ സാഹചര്യത്തില്‍ വിലയിരുത്തിയാണ് മുന്‍ താരങ്ങള്‍ ഏകദിന ലോകകപ്പ് ടീമിനെക്കുറിച്ചുള്ള ഏകദേശ രൂപം പങ്കുവയെക്കുന്നത്. 2023 ഡിസംബറിനു ശേഷം ഏകദിനത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത സഞ്ജുവിന് അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള സാധ്യത വളരെ കുറവാണെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ വിലയിരുത്തലുകള്‍.
അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും സഞ്ജുവിന് അവസരം ലഭിച്ചില്ല. ഇത് നീതിനിഷേധമാണെന്നാണ് ആരാധകരുടെ വിമര്‍ശനം. ഏകദിനത്തില്‍ മികച്ച ട്രാക്ക് റെക്കോഡുണ്ടെങ്കിലും താരത്തിന് മതിയായ അവസരം ലഭിച്ചിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.
സുനില്‍ ഗവാസ്‌കറിന്റെ ഏകദിന സ്‌ക്വാഡ്
ശുഭ്മാന്‍ ഗില്ലാണ് ഗവാസ്‌കറിന്റെ ടീമിലെ ക്യാപ്റ്റന്‍. രോഹിത് ശർമ്മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി എന്നിവരെയും അദ്ദേഹം തിരഞ്ഞെടുത്തു.
ആകാശ് ചോപ്രയുടെ വിശകലനം
അതേസമയം, സുനിൽ ഗവാസ്കർ തിരഞ്ഞെടുത്ത സാധ്യതാ ടീമിനെ വിശകലനം ചെയ്തുകൊണ്ട് മുൻ താരം ആകാശ് ചോപ്ര രംഗത്തെത്തി. ഗവാസ്‌കര്‍ തിരഞ്ഞെടുത്ത സ്‌ക്വാഡ് തനിക്ക് ഇഷ്ടപ്പെട്ടെന്ന് ചോപ്ര പറഞ്ഞു. ഇത് 10-ൽ 8.5 അല്ലെങ്കിൽ 9 റേറ്റിംഗ് നൽകാൻ കഴിയുന്ന വളരെ കരുത്തുറ്റ ഒരു ടീമാണ്. ഒടുവിൽ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ള യഥാർത്ഥ ടീമിനോട് ഏറെ അടുത്തുനിൽക്കുന്ന ഒന്നാണിതെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“ശുഭ്മൻ ഗിൽ, രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവരാണ് മുന്നിരയിലുള്ള അഞ്ച് ബാറ്റർമാർ. ചാമ്പ്യൻസ് ട്രോഫിയിലെ അതേ ടോപ്പ് ഫൈവ് തന്നെയാണിത്. ഇഷാൻ കിഷനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഈ ഫോർമാറ്റിനായി സജ്ജനുമാണ്. തുടർന്ന് ഹാർദിക് പാണ്ഡ്യയും നിതീഷ് കുമാർ റെഡ്ഡിയുമുണ്ട്. ഇരുവരും സമാന ശൈലിയിലുള്ള കളിക്കാരാണ്. ഒരുപക്ഷേ സ്പിൻ ബോളിംഗ് ഓൾറൗണ്ടർമാരെ മാത്രം വച്ച് നിങ്ങൾക്ക് കളിക്കാൻ സാധിച്ചേക്കില്ല. ഇത് അക്സർ പട്ടേലിലേക്കും രവീന്ദ്ര ജഡേജയിലേക്കും എത്തിക്കുന്നു. രണ്ട് ഇടങ്കയ്യൻ സ്പിന്നർമാർ, രണ്ടുപേരും വളരെ പരിചയസമ്പന്നർ. ഇതും മികച്ച പകരക്കാർ തന്നെയെന്ന് പറയാം.
ചോപ്ര പങ്കുവെച്ച വീഡിയോ:
Do you agree with Sunil Gavaskar’s ODI World Cup 2027 Squad? #ODIWorldCup2027 pic.twitter.com/MmbXBfltN5
— Aakash Chopra (@cricketaakash) August 5, 2026
സണ്ണി സർ തിരഞ്ഞെടുത്ത നാല് ഓൾറൗണ്ടർമാരും സമാന പകരക്കാരാണ്, അത് തികച്ചും യുക്തിസഹമായ തിരഞ്ഞെടുപ്പാണ്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ടീമിലുണ്ട്. കൂടെ ബാറ്റ് ചെയ്യാനും കഴിവുള്ള ഫാസ്റ്റ് ബോളറാണ് ഹർഷിത് റാണ. അത് ടീമിന് അധിക ഓപ്ഷൻ നൽകുന്നു. അർഷ്ദീപ് സിംഗും മികച്ച തിരഞ്ഞെടുപ്പാണ്. ഒരു ഇടങ്കയ്യൻ ഫാസ്റ്റ് ബോളർ ടീമിലുള്ളത് എപ്പോഴും നല്ലതാണ്,” ഒരു വീഡിയോയിലൂടെ ആകാശ് ചോപ്ര വ്യക്തമാക്കി.
English Summary
Sunil Gavaskar, Ravichandran Ashwin, and Dinesh Karthik have shared their preferred Indian squads for the ODI World Cup. Kerala wicketkeeper-batsman Sanju Samson has been excluded from all three proposed teams. Despite scoring a century in his last ODI, Samson has not been selected for the format since December 2023. Fans consider this unfair, given his strong overall track record in ODI cricket.