Ranji Trophy 2025: സച്ചിൻ ബേബിയ്ക്കും ബാബ അപരാജിതിനും സെഞ്ചുറി; മധ്യപ്രദേശിനെതിരെ കേരളം പടുകൂറ്റൻ സ്കോറിലേക്ക്
Kerala Second Innings vs Madhya Pradesh: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മേൽക്കൈ. സച്ചിൻ ബേബിയും ബാബ അപരാജിതും സെഞ്ചുറിയടിച്ചു.
രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിൽ മധ്യപ്രദേശിനെതിരെ കേരളം പടുകൂറ്റൻ സ്കോറിലേക്ക്. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി സച്ചിൻ ബേബിയും ബാബ അപരാജിതും സെഞ്ചുറി നേടി. സീസണിൽ ഇതാദ്യമായാണ് ഒരു കേരള ബാറ്റർ സെഞ്ചുറി തികയ്ക്കുന്നത്. 89 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെന്ന നിലയിലാണ്. നിലവിൽ 348 റൺസിൻ്റെ ലീഡാണ് കേരളത്തിനുള്ളത്.
രോഹൻ കുന്നുമ്മൽ (7) വേഗം പുറത്തായപ്പോൾ അഭിഷേക് നായരും സച്ചിൻ ബേബിയും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് മുൻതൂക്കം നൽകി. ഇരുവരും ചേർന്ന് 68 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. അഭിഷേകും (30) മുഹമ്മദ് അസ്ഹറുദ്ദീനും (2) പുറത്തായതിന് പിന്നാലെയാണ് സച്ചിൻ ബേബിയും ബാബ അപരാജിതും ചേർന്ന് മാരത്തൺ കൂട്ടുകെട്ടുയർത്തിയത്.
സച്ചിൻ ബേബി പ്രതിരോധത്തിലൂന്നി കളിച്ചപ്പോൾ ബാബ അപരാജിത് ആക്രമണത്തിൻ്റെ പാതയിലായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും ഈ സഖ്യം തകർക്കാൻ മധ്യപ്രദേശിന് സാധിച്ചില്ല. മൂന്നാം ദിവസമായ ഇന്ന് ഇരു താരങ്ങളും സെഞ്ചുറിയുടെ വക്കിലായതിനാൽ വളരെ സാവധാനമാണ് സ്കോർ മുന്നോട്ടുനീങ്ങിയത്. ആദ്യം സച്ചിനും പിന്നീട് അപരാജിതും സെഞ്ചുറി തികച്ചു. സെഞ്ചുറി നേടിയതിന് പിന്നാലെ അപരാജിത് റിട്ടയർഡ് ഹർട്ടായി മടങ്ങി. സച്ചിൻ ബേബി ആക്രമണ ബാറ്റിംഗിലേക്കും നീങ്ങി.
ആദ്യ ഇന്നിംഗ്സിലും ബാബ അപരാജിത് തിളങ്ങിയിരുന്നു. 98 റൺസ് നേടിയ അപരാജിതായിരുന്നു കേരളത്തിൻ്റെ ടോപ്പ് സ്കോറർ. കന്നി രഞ്ജി കളിച്ച അഭിജിത് പ്രവീൺ 60 റൺസ് നേടി. ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശിനെ നാല് വിക്കറ്റ് വീഴ്ത്തിയ ഏഡൻ ആപ്പിൾ ടോമും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എംഡിയും ചേർന്നാണ് 192 റൺസിൽ ഒതുക്കിയത്.