Ravi Shastri: അതെന്താ, അങ്ങനെയൊരു ടോക്ക് ! ആ താരം ജോക്കറാണെന്ന് രവി ശാസ്ത്രി
Ravi Shastri about Mohammed Siraj: സിറാജിന് ഡിഎസ്പിയായി നിയമനം ലഭിച്ചപ്പോള്‍ ഡ്രസിങ് റൂമില്‍ ചിരി ഉയര്‍ന്നു. നിങ്ങള്‍ ഹൈദരാബാദിലേക്ക് വരുമ്പോള്‍ കാണിച്ച് തരാമെന്നും, അതുവരെ കാത്തിരിക്കൂവെന്നുമായിരുന്നു സിറാജിന്റെ മറുപടിയെന്നും ശാസ്ത്രി

രവി ശാസ്ത്രി
ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ‘ജോക്കര്‍’ എന്ന് വിളിച്ച് മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ലൈവ് ടിവിയില്‍ കമന്ററിക്കിടെയായിരുന്നു തമാശരൂപേണയുള്ള ശാസ്ത്രിയുടെ പരാമര്‍ശം. സഹ കമന്റേറ്ററായ മൈക്കൽ അതേർട്ടണുമായി സംസാരിക്കുന്നതിനിടെയായിരുന്നു മുന്‍ പരിശീലകന്‍ ഇക്കാര്യം പറഞ്ഞത്. സിറാജിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഡ്രസിങ് റൂമില്‍ അദ്ദേഹം ഒരു ജോക്കറെ പോലെയാണെന്നായിരുന്നു ശാസ്ത്രിയുടെ കമന്റ്.
സിറാജ് പന്തെറിയുന്നതിനിടെയായിരുന്നു സംഭവം. സിറാജ് എറിഞ്ഞ പന്ത് ഇംഗ്ലണ്ട് ബാറ്റര്‍ ഒല്ലി പോപ്പിന്റെ പാഡിനും കാലിനും ഇടയിലായി കുരുങ്ങി. ഉടനെ വിക്കറ്റിനുള്ള സാധ്യത മനസിലാക്കിയ സിറാജ് പോപ്പിന്റെ അടുത്തേക്ക് ഓടിയെത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല.
അഗ്രസീവായി കളിക്കളത്തില്‍ പെരുമാറുന്ന സിറാജ്, ഇതുപോലെ ബാറ്ററുടെ അടുത്തേക്ക് ഓടിയെത്തുന്നത് ഇതിനു മുമ്പ് പല മത്സരങ്ങളിലും കണ്ടിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയായിരുന്നു ശാസ്ത്രിയും ആതര്‍ട്ടണും. സിറാജ് അങ്ങനെയാണെന്നും, ബാറ്ററുടെ അടുത്തേക്ക് പാഞ്ഞെത്തുമെന്നും അദ്ദേഹം പറഞ്ഞോ.
ശാസ്ത്രി പറഞ്ഞുനിര്‍ത്തിയതും ആതര്‍ട്ടണിന്റെ ചോദ്യമെത്തി. സിറാജ് ശാന്ത സ്വഭാവക്കാരനാണോ, അതോ തമാശക്കാരനാണോ എന്ന് മാത്രമായിരുന്നു ആതര്‍ട്ടണ് അറിയേണ്ടത്. അദ്ദേഹം ഒരു ജോക്കറാണ് (തമാശക്കാരന്‍). അദ്ദേഹം കളിയാക്കാറില്ല. എന്നാല്‍ മറ്റുള്ളവര്‍ കളിയാക്കുമ്പോള്‍ അദ്ദേഹം അതില്‍ വീഴുമെന്നും ഡ്രസിങ് റൂമിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് ശാസ്ത്രി തമാശരൂപേണ പറഞ്ഞു.
എല്ലാ ഡ്രസിങ് റൂമിലും ഇത്തരത്തില്‍ ഓരോരുത്തര്‍ വേണമെന്ന് ആതര്‍ട്ടണ്‍ വ്യക്തമാക്കി.. അവര്‍ സമ്മര്‍ദ്ദഘട്ടങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും. ടെസ്റ്റ് മത്സരങ്ങള്‍ പലപ്പോഴും തീവ്രമായിരിക്കും. പലപ്പോഴും താരങ്ങള്‍ നിശബ്ദമായി ഇരിക്കാറുണ്ട്. മാനസികാവസ്ഥയെ മാറ്റാന്‍ കഴിയുന്ന ഒരാളെ ആവശ്യമാണെന്നും ആതര്‍ട്ടണ്‍ പറഞ്ഞു.
Read Also: India vs England: ലോര്‍ഡ്‌സില്‍ റൂട്ടുറച്ചു, രണ്ടാം ദിനം തിരിച്ചടിക്കാന്‍ ഇന്ത്യ
സിറാജും ഋഷഭ് പന്തും അങ്ങനെയാണെന്ന് ശാസ്ത്രിയും പറഞ്ഞു. സിറാജിന് ഡിഎസ്പിയായി നിയമനം ലഭിച്ചപ്പോള്‍ ഡ്രസിങ് റൂമില്‍ ചിരി ഉയര്‍ന്നു. നിങ്ങള്‍ ഹൈദരാബാദിലേക്ക് വരുമ്പോള്‍ കാണിച്ച് തരാമെന്നും, അതുവരെ കാത്തിരിക്കൂവെന്നുമായിരുന്നു സിറാജിന്റെ മറുപടിയെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. എഡ്ജ്ബാസ്റ്റണില്‍ താരം നന്നായി പന്തെറിഞ്ഞു. ലോര്‍ഡ്‌സിലും മികച്ച രീതിയിലാണ് പന്തെറിയുന്നത്. അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി.