Shubman Gill: വിമര്‍ശകരുടെ വായടപ്പിച്ച് ശുഭ്മാന്‍ ഗില്‍, ചരിത്രവിജയത്തിന് ശേഷം ഇന്ത്യന്‍ നായകന്‍ പറഞ്ഞത്
Shubman Gill responds to critics: ഫാസ്റ്റ് ബൗളർമാർ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ആകാശ് ദീപും മുഹമ്മദ് സിറാജും വളരെ നന്നായി പന്തെറിഞ്ഞു. പ്രസിദ്ധ് കൃഷ്ണയും മികച്ച പ്രകടനം പുറത്തെടുത്തു. ടോപ് ഓര്‍ഡറിനെ പുറത്താക്കാനായത് നിര്‍ണായകമായി. ആകാശ് ദീപ് വളരെ ആത്മാർത്ഥതയോടെയാണ് പന്തെറിഞ്ഞതെന്നും ഗില്‍

ശുഭ്മാൻ ഗിൽ
ലീഡ്‌സ് ടെസ്റ്റിലെ പരാജയങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എഡ്ജ്ബാസ്റ്റണിലെ വിജയത്തോടെ മറുപടി നല്‍കി ശുഭ്മാന്‍ ഗില്ലും സംഘവും. ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ഇത് വിമര്‍ശനങ്ങള്‍ക്കും കാരണമായി. എന്നാല്‍ ലീഡ്‌സ് ടെസ്റ്റിലെ പിഴവുകള്‍ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ആവര്‍ത്തിച്ചില്ല. ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍ എന്നിവരുടെ ബാറ്റിങ് കരുത്തും, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ ബൗളിങ് മികവും ഇന്ത്യയ്ക്ക് വിജയമൊരുക്കി.
വിജയത്തിന് ശേഷം സഹതാരങ്ങളെ പ്രശംസിച്ച് ഗില്‍ രംഗത്തെത്തി. ലീഡ്‌സില്‍ നഷ്ടപ്പെടുത്തിയ അത്രയും ക്യാച്ചുകള്‍ ഇനി നഷ്ടപ്പെടുത്തില്ലെന്ന് താരം പറഞ്ഞു. ആദ്യ മത്സരത്തിന് ശേഷം ചര്‍ച്ച ചെയ്ത എല്ലാ കാര്യങ്ങളിലും ഞങ്ങൾ കൃത്യത പുലർത്തി.
ബൗളിംഗും ഫീൽഡിംഗും വളരെ മികച്ചതായിരുന്നു. ഇത്തരമൊരു വിക്കറ്റില്‍ 400-500 റണ്‍സ് നേടിയാല്‍ നന്നാകുമെന്ന് അറിയാമായിരുന്നു. ഹെഡിംഗ്ലിയിൽ ക്യാച്ചുകള്‍ കൈവിട്ടെങ്കിലും അതുപോലെ എപ്പോഴും സംഭവിക്കില്ലെന്നും ഗില്‍ വ്യക്തമാക്കി.
ഫാസ്റ്റ് ബൗളർമാർ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ആകാശ് ദീപും മുഹമ്മദ് സിറാജും വളരെ നന്നായി പന്തെറിഞ്ഞു. പ്രസിദ്ധ് കൃഷ്ണയും മികച്ച പ്രകടനം പുറത്തെടുത്തു. ടോപ് ഓര്‍ഡറിനെ പുറത്താക്കാനായത് നിര്‍ണായകമായി. ആകാശ് ദീപ് വളരെ ആത്മാർത്ഥതയോടെയാണ് പന്തെറിഞ്ഞതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
ഇരുവശത്തേക്കും അദ്ദേഹം പന്ത് ചലിപ്പിച്ചു. ഇത്തരമൊരു വിക്കറ്റില്‍ അത് പ്രയാസമാണ്. അത് ഗംഭീരമായിരുന്നു. സംതൃപ്തിയുണ്ട്. തന്റെ സംഭാവനകള്‍ ഉപയോഗിച്ച് പരമ്പര ജയിച്ചാല്‍ കൂടുതല്‍ സന്തോഷം തോന്നുമെന്നും ഗില്‍ വ്യക്തമാക്കി.
എല്ലാ ദിവസവും പഠിക്കാനുണ്ട്. ബാറ്ററായി കളിക്കാനും, ബാറ്ററായി ചിന്തിക്കാനുമാകണം. ലോര്‍ഡ്‌സ് ടെസ്റ്റിന് ആവേശത്തോടെ കാത്തിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഡിയമാണത്. അവിടെ കളിക്കുകയെന്നത് കുട്ടിക്കാലത്ത് സ്വപ്‌നമായിരുന്നു. സ്വന്തം രാജ്യത്തെ അവിടെ നയിക്കാനാകുന്നതില്‍ വലിയ ബഹുമതി കിട്ടാനില്ലെന്നും താരം പറഞ്ഞു.