India W vs Netherlands W: ഡച്ചുപടയെയും തീര്‍ത്തുവിട്ടു; ഇന്ത്യന്‍ വനിതകള്‍ വിജയഗാഥ തുടരുന്നു
IND W vs NED W Match Result: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 95 റണ്‍സിനാണ് തകര്‍ത്തത്. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 114 റണ്‍സില്‍ അവസാനിച്ചു.

India W vs Netherlands W
വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 95 റണ്‍സിനാണ് തകര്‍ത്തത്. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 114 റണ്‍സില്‍ അവസാനിച്ചു. ഓപ്പണര്‍മാരായ സ്മൃതി മന്ദാനയുടെയും, ഷഫാലി വര്‍മ്മയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ 200 കടന്നത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 209, നെതര്‍ലന്‍ഡ്‌സ് 17.3 ഓവറില്‍ 114.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സ്മൃതിയും ഷഫാലിയും നല്‍കിയത്. ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പില്‍ ഇന്ത്യ 115 റണ്‍സ് അടിച്ചുകൂട്ടി. ടോപ് സ്‌കോററായ സ്മൃതി മന്ദാന 47 പന്തില്‍ 74 റണ്‍സെടുത്തു. 38 പന്തില്‍ 55 റണ്‍സാണ് ഷഫാലി നേടിയത്. ഇരുവരും മടങ്ങിയതിന് ശേഷം ഇന്ത്യയുടെ സ്‌കോറിങ് വേഗത കുറഞ്ഞു.
തുടര്‍ന്നെത്തിയ ബാറ്റര്‍മാരില്‍ റിച്ച ഘോഷ് മാത്രമാണ് തിളങ്ങിയത്. പുറത്താകാതെ എട്ട് പന്തില്‍ 20 റണ്‍സെടുത്ത റിച്ചയുടെ പ്രകടനമാണ് ഇന്ത്യയുടെ സ്‌കോര്‍ 200 കടത്തിയത്. രണ്ട് പന്തുകള്‍ നേരിട്ട ദീപ്തി ശര്‍മ നേടിയ 10 റണ്‍സും നിര്‍ണായകമായി.
ജെമിമ റോഡ്രിഗസ്-13 പന്തില്‍ 19, യാസ്തിക ഭാട്ടിയ-നാലു പന്തില്‍ മൂന്ന്, ഹര്‍മന്‍പ്രീത് കൗര്‍-ഒമ്പത് പന്തില്‍ 12 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. നെതര്‍ലന്‍ഡ്‌സിനായി കരോലിൻ ഡി ലാൻഗെ രണ്ട് വിക്കറ്റും, ഐറിസ് സ്വില്ലിംഗ്, മിർത്ത് വാൻ ഡെൻ റാഡ്, ഹെതർ സീഗേഴ്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ശ്രീ ചരണി എറിഞ്ഞുവീഴ്ത്തി
നാലു വിക്കറ്റെടുത്ത ശ്രീ ചരണിയുടെ ബൗളിങ് മികവാണ് നെതര്‍ലന്‍ഡ്‌സിനെ നിഷ്പ്രഭമാക്കിയത്. ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ഷഫാലി വര്‍മ്മ മൂന്ന് വിക്കറ്റ് വീഴ്ത്തി. നന്ദനി ശര്‍മ രണ്ടും, ദീപ്തി ശര്‍മ ഒരു വിക്കറ്റും സ്വന്തമാക്കി.
ടോപ് ഓര്‍ഡറിലെ നാലു പേര്‍ മാത്രമാണ് നെതര്‍ലന്‍ഡ്‌സ് നിരയില്‍ രണ്ടക്കം കടന്നത്. ആര്‍ക്കും 30 കടക്കാനായില്ല. 27 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബെറ്റ് ഡി ലീഡാണ് ടോപ് സ്‌കോറര്‍. ഓപ്പണര്‍ ഹെതർ സീഗേഴ്സ് സീഗേഴ്‌സാണ് ക്യാപ്റ്റനെ കൂടാതെ 20 പിന്നിട്ട മറ്റൊരു താരം. 16 പന്തുകള്‍ നേരിട്ട സീഗേഴ്സ് 21 റണ്‍സെടുത്തു.
മറ്റ് നെതര്‍ലന്‍ഡ്‌സ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍ ഇങ്ങനെ: ഫെബെ മോൾകെൻബോയർ- 20 പന്തില്‍ 15, സ്റ്റെർ കാലിസ്-13 പന്തില്‍ 18, റോബിൻ റിജ്കെ-എട്ട് പന്തില്‍ എട്ട്, ഫ്രെഡറിക് ഒവെര്ദിജ്ക്-ഏഴു പന്തില്‍ ഒമ്പത്, ഐറിസ് സ്വില്ലിംഗ്-ഒമ്പത് പന്തില്‍ എട്ട്, മിർത്ത് വാൻ ഡെൻ റാഡ്-ഗോള്‍ഡന്‍ ഡക്ക്, സിൽവർ സീഗേഴ്സ്-രണ്ട് പന്തില്‍ ഒന്ന്, ഇസബെൽ വാൻ ഡെർ വോണിംഗ്-പൂജ്യം, കരോലിൻ ഡി ലാൻഗെ-പൂജ്യം നോട്ടൗട്ട്.
21-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ
21-ന് കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പിച്ച ഇന്ത്യയ്ക്ക് യഥാര്‍ത്ഥ പരീക്ഷണം ആരംഭിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം മുതലാണ്.
English Summary
India secured their second consecutive win in the Women’s T20 World Cup by defeating the Netherlands by 95 runs. Batting first, India scored 209 for 5, powered by half-centuries from openers Smriti Mandhana (74) and Shafali Verma (55). In reply, the Netherlands were bowled out for 114 runs in 17.3 overs, with captain Babette de Leede top-scoring with 28. For India, Sri Charani dismantled the Dutch batting lineup by taking four wickets, while Shafali Verma claimed three.