FIFA World Cup 2026: ആരാധകര്‍ക്ക് ഇന്നും ഉറക്കമില്ലാത്ത രാത്രി; ബെൽജിയം, ഉറുഗ്വേ, ഇറാൻ ടീമുകൾ കളത്തിലേക്ക്
World Cup 2026 Matchday Preview: അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ മൂന്ന് മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. അര്‍ധരാത്രി 12.30-നാണ് (ഇന്ത്യന്‍ സമയം) ബെല്‍ജിയവും, ഈജിപ്തും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. പുലര്‍ച്ചെ 3.30-ന് സൗദി അറേബ്യയും, ഉറുഗ്വെയും തമ്മിലുള്ള പോരാട്ടം തുടങ്ങും. രാവിലെ 6.30-ന് ആരംഭിക്കുന്ന മത്സരത്തില്‍ ഇറാനും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.

Mohamed Salah and Kevin De Bruyne
ലോകകപ്പ് ആരാധകര്‍ക്ക് ഇന്നും ഉറക്കമില്ലാത്ത രാത്രി. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ വരെ മൂന്ന് മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. അര്‍ധരാത്രി 12.30-നാണ് (ഇന്ത്യന്‍ സമയം) ബെല്‍ജിയവും, ഈജിപ്തും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. പുലര്‍ച്ചെ 3.30-ന് സൗദി അറേബ്യയും, ഉറുഗ്വെയും തമ്മിലുള്ള പോരാട്ടം തുടങ്ങും. രാവിലെ 6.30-ന് ആരംഭിക്കുന്ന മത്സരത്തില്‍ ഇറാനും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ആരാധകര്‍ ഉറ്റുനോക്കുന്നതാണ് ഈ മൂന്ന് മത്സരങ്ങളും. ഇന്ത്യന്‍ സമയം കണക്കിലെടുക്കുമ്പോള്‍ ഈ മൂന്ന് മത്സരങ്ങളാണ് ചൊവ്വാഴ്ച നടക്കുന്നത്.
ബെല്‍ജിയം vs ഈജിപ്ത്
അര്‍ധരാത്രി 12.30-ന് ആരംഭിക്കുന്ന മത്സരത്തില്‍ യൂറോപ്യൻ കരുത്തരായ ബെൽജിയവും ആഫ്രിക്കൻ വമ്പന്മാരായ ഈജിപ്തും നേർക്കുനേർ വരുന്നു. കഴിഞ്ഞ ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം മികച്ച തിരിച്ചുവരവാണ് കരുത്തരായ ബെല്‍ജിയം ലക്ഷ്യമിടുന്നത്. കെവിൻ ഡി ബ്രൂയ്‌നെയുടെ സാന്നിധ്യവും, ജെറമി ഡോകുവിന്റെ വിങ്ങുകളിലൂടെയുള്ള വേഗതയും റൊമേലു ലുക്കാക്കുവിന്റെ കരുത്തും ബെല്‍ജിയത്തെ അപകടകാരികളാക്കുന്നു.
പ്രതിരോധനിരയില്‍ പഴയ പടക്കുതിരകളുടെ അഭാവമാണ് പ്രതിസന്ധി. പുതിയ നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയരണം. കോച്ച് റൂഡി ഗാർഷ്യക്ക് കീഴിൽ മികച്ച പ്രകടനമാണ് ബെല്‍ജിയത്തിന്റെ ലക്ഷ്യം. മുഹമ്മദ് സലായാണ് ഈജിപ്തിന്റെ നട്ടെല്ല്. സലായ്‌ക്കൊപ്പം ഉമര്‍ മര്‍മൂഷ് കൂടി ചേരുമ്പോള്‍ ഈജിപ്തിന്റെ കരുത്ത് വര്‍ധിക്കും. എന്നാല്‍ സലാക്കുമേലുള്ള അമിത ആശ്രയം തന്നെയാണ് ഈജിപ്ത് നേരിടുന്ന തിരിച്ചടിയും. മുഹമ്മദ് സലായെ പൂട്ടാനുറച്ചാകും ബെല്‍ജിയത്തിന്റെ പ്രതിരോധ നിര ഇറങ്ങുന്നത്.
സൗദി അറേബ്യ vs ഉറുഗ്വേ
മാനുവൽ ഉഗാർട്ടെ, ഫെഡറിക്കോ വാൽവെർഡെ, റോഡ്രിഗോ ബെന്റാങ്കുർ എന്നിവരടങ്ങുന്ന മിഡ്‌ഫീൽഡ് നിരയാണ് ഉറുഗ്വേയുടെ കരുത്ത്. മാർസെലോ ബിയൽസയുടെ ആഗ്രസീവ് പ്രസിങ് ശൈലി മുതല്‍ക്കൂട്ടാകും. മുന്നേറ്റ നിരയിലെ ഡാർവിൻ നൂനിയസിന്റെ വേഗതയും ഉറുഗ്വേയുടെ പ്രകടനത്തില്‍ നിര്‍ണായകമാകും. സൂപ്പര്‍ താരം ലൂയിസ് സുവാരസ് സ്‌ക്വാഡിലില്ല. റൊണാൾഡ് അരാജോ, ഹൊസെ മരിയ ഗിമെനെസ് തുടങ്ങിയ താരങ്ങളുമില്ല.
പ്രതിരോധത്തിലൂന്നി കൗണ്ടർ അറ്റാക്കുകളിലൂടെ ഗോൾ കണ്ടെത്തുകയാകും സൗദി അറേബ്യയുടെ നീക്കം. സലീം അൽ ദൗസരിയെപ്പോലെയുള്ള താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചാകും സൗദിയുടെ മുന്നോട്ടുപോക്ക്. കഴിഞ്ഞ ലോകകപ്പിൽ ചാമ്പ്യന്മാരായ അർജന്റീനയെ അട്ടിമറിച്ച ചരിത്രം സൗദിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നുറപ്പ്.
ഇറാന്‍ vs ന്യൂസിലന്‍ഡ്
മെഹ്ദി താരെമി ഉള്‍പ്പെടെയുള്ള താരങ്ങള്‍ മുന്നേറ്റ നിരയില്‍ അണിനിരക്കുന്നത് ഇറാന്റെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും. സൗഹൃദ മത്സരങ്ങളിൽ കോസ്റ്റാറിക്കയെയും, ഗാംബിയെയും മികച്ച മാര്‍ജിനില്‍ തോല്‍പിക്കാനായതും ഇറാന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മിഡ്ഫീല്‍ഡിലെ പോരായ്മകളാണ് തിരിച്ചടി.
ഓഷ്യാനിയ മേഖലയിലെ യോഗ്യതാ റൗണ്ടിൽ കളിച്ച 5 മത്സരങ്ങളും വിജയിച്ചാണ് ന്യൂസിലന്‍ഡ് എത്തുന്നത്. ക്രിസ് വുഡിന്റെ ഏരിയൽ മികവും സെറ്റ് പീസുകളിലെ കരുത്തുമാണ് പ്ലസ് പോയിന്റ്. പ്രതിരോധ നിരയിലെ ഫോമില്ലായ്മയാണ് തലവേദന.
English Summary
Football fans are set for an exciting night with three major World Cup clashes. First, Belgium’s attack will test Egypt’s defense. Next, a strong Uruguay midfield faces Saudi Arabia, a team famous for historic World Cup upsets. Finally, Iran brings a sharp attack to challenge New Zealand’s dominant set-piece strengths.