AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IND vs PAK, T20 World Cup 2024 Live Streaming: ലോകകപ്പിൽ പാകിസ്താനും ഇന്ത്യയും നേർക്കുനേർ; ഞായറാഴ്ച ന്യൂയോർക്കിൽ തീപാറും

IND vs PAK, T20 World Cup 2024 Live Streaming: ഈ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരമാണ് ഈ മാസം 9, ഞായറാഴ്ച ന്യൂയോർക്കിൽ നടക്കുക. ഇന്ത്യയും പാകിസ്താനും ന്യൂയോർക്കിൽ ഏറ്റുമുട്ടുമ്പോൾ അത് ലോക ക്രിക്കറ്റ് ലോകം തന്നെ ഉറ്റുനോക്കുന്നൊരു പോരാട്ടമാവും.

IND vs PAK, T20 World Cup 2024 Live Streaming:  ലോകകപ്പിൽ പാകിസ്താനും ഇന്ത്യയും നേർക്കുനേർ; ഞായറാഴ്ച ന്യൂയോർക്കിൽ തീപാറും
IND vs PAK, T20 World Cup 2024 Live Streaming (Image Courtesy - ICC)
Abdul Basith
Abdul Basith | Published: 07 Jun 2024 | 06:19 PM

ടി20 ലോകകപ്പ് അതിൻ്റെ എല്ലാ ആവേശത്തോടും കൂടി നടന്നുകൊണ്ടിരിക്കുന്നു. അട്ടിമറി, കുഞ്ഞൻ ടീമുകളുടെ പോരാട്ടവീര്യം തുടങ്ങി ഒരു ഐസിസി ഇവൻ്റിൽ കാണാൻ കഴിയുന്നതൊക്കെ ഇക്കഴിഞ്ഞ ഒരാഴ്ച കൊണ്ട് കണ്ടുകഴിഞ്ഞു. പാകിസ്താനെ യുഎസ്എ അട്ടിമറിച്ചതോടെ അമേരിക്കയിൽ ടി-20 ലോകകപ്പ് നടത്താൻ തീരുമാനിച്ച ഐസിസിയുടെ തീരുമാനവും ലക്ഷ്യം കണ്ടു. ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് മുന്നിലുള്ളത് വരുന്ന ഞായറാഴ്ചയാണ്. രാജ്യത്തിൻ്റെ ക്രിക്കറ്റ് ആസ്വാദനം അതിൻ്റെ ഉച്ചസ്ഥായിൽ എത്തുന്ന ദിനം. ക്രിക്കറ്റിലെ ഏറ്റവും മൂർച്ചയുള്ള മത്സരം, ഇന്ത്യ- പാകിസ്താൻ. ന്യൂയോർക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തിൽ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി എട്ടിനാണ് നിർണായക മത്സരം. ഹോട്ട്സ്റ്റാറിലും സ്റ്റാർ സ്പോർട്സിലും മത്സരം തത്സമയം കാണാം.

ഇരു രാജ്യത്തെ ആരാധകരും കണ്ണിലെണ്ണയൊഴിച്ചുകാണുന്ന മത്സരം. ക്രിക്കറ്റ് മത്സരം എന്നതിനപ്പുറം ഇന്ത്യ – പാകിസ്താൻ മാച്ച് രാഷ്ട്രീയ, സാമുദായിക വൈരത്തിലേത്തും സോഷ്യൽ മീഡിയ വാറിലേക്കുമൊക്കെ പലപ്പോഴും നീളാറുണ്ട്. ലോകകപ്പുകളിൽ പാകിസ്താനെതിരെ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ടെങ്കിലും 2021ൽ ഇന്ത്യയെ പാകിസ്താൻ 10 വിക്കറ്റിനു വീഴ്ത്തിയത് സോഷ്യൽ മീഡിയ വാറുകളിൽ പാക് ആരാധകരുടെ ഒരു പ്രധാന പ്രതിരോധമാണ്.

Read Also: Haris Rauf Ball Tampering: ഹാരിസ് റൗഫിനെതിരെ പന്ത് ചുരണ്ടൽ ആരോപണവുമായി ദക്ഷിണാഫ്രിക്കൻ മുൻ താരം; പാക് ടീം വെട്ടിൽ

ഓസ്ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന് സ്ഥാപിച്ച പിച്ചാണ് നസ്സൗ കൗണ്ടി സ്റ്റേഡിയത്തിലേത്. ഓസ്ട്രേലിയൻ പിച്ച് ആകുമ്പോൾ അല്പം പേസും ബൗൺസും ഒക്കെ സ്വാഭാവികമാണ്. എന്നാൽ, സ്വാഭാവികമായ ബൗളിംഗ് ഫ്രണ്ട്ലി വിക്കറ്റ് എന്നതിനപ്പുറം നസ്സൗ കൗണ്ടി പിച്ച് ബാറ്റർമാരെ പരീക്ഷിക്കുന്നതാണ്. പേസർമാർക്ക് സ്വിങും ക്യാരിയും ബൗൺസും നൽകുന്ന പിച്ച് സ്പിന്നർമാർക്ക് ടേണും ബൗൺസും നൽകുന്നു. ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തിലും അയർലൻഡിനെതിരായ ആദ്യ മത്സരത്തിലും ഇന്ത്യ കളിച്ചത് ഈ പിച്ചിലാണ്. രണ്ട് കളിയും ഇന്ത്യ അനായാസം വിജയിച്ചെങ്കിലും പിച്ചിൻ്റെ അപ്രവചനീയമായ ബൗൺസ് മാനേജ്മെൻ്റ് ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നുറപ്പ്.

നസ്സൗ കൗണ്ടി പിച്ചിൽ ഋഷഭ് പന്ത് ആണ് രണ്ട് കളിയിലും ബുദ്ധിമുട്ടുകളില്ലാതെ സർവൈവ് ചെയ്തത്. ബംഗ്ലാദേശിനെതിരെ അർദ്ധസെഞ്ചുറി നേടിയ താരം അയർലൻഡിനെതിരെ 36 റൺസ് നേടി പുറത്താവാതെ നിന്നു. അയർലൻഡിനെതിരെ അർദ്ധസെഞ്ചുറി നേടിയ രോഹിത് ശർമയും പിച്ച് ഏറെക്കുറെ മനസിലാക്കിക്കഴിഞ്ഞു. എന്നാൽ, അപകടകരമാം വിധം ലിഫ്റ്റ് ലഭിക്കുന്ന പിച്ചിൽ ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി, മുഹമ്മദ് ആമിർ, നസീം ഷാ എന്നീ പാക് പേസ് പടയെ നേരിടുക എന്നത് എളുപ്പമാവില്ല. യുഎസ്എയ്ക്കെതിരെ പാകിസ്താൻ ക്ലാസിക് പാകിസ്താനായെങ്കിലും ആ ഒരു കളി കൊണ്ട് അവരെ എഴുതിത്തള്ളാനാവില്ല. ബുംറ, സിറാജ്, അർഷ്ദീപ് എന്നിങ്ങനെ ഇന്ത്യക്കും ക്വാളിറ്റി പേസർമാരുണ്ടെങ്കിലും യൂണിറ്റ് മൊത്തമായി പരിഗണിക്കുമ്പോൾ പാകിസ്താൻ ബൗളിംഗ് നിര ഒരു പടി മുന്നിൽ നിൽക്കും. അത് ഇന്ത്യൻ ബാറ്റർമാർ എങ്ങനെ മറികടക്കുന്നു എന്നതനുസരിച്ചാവും കളിയിൽ ഇന്ത്യയുടെ സാധ്യതകൾ.

കുൽദീപിനെ പുറത്തിരുത്തി ഇന്ത്യ ഓൾ ഔട്ട് പേസ് അറ്റാക്ക് തുടരുമോ അതോ അക്സർ പട്ടേലിനു പകരം കുൽദീപിന് ടീമിൽ ഇടം ലഭിക്കുമോ എന്നത് മാത്രമാണ് ഉയരുന്ന ചോദ്യം.