India vs Brazil: ബ്രസീലിനെതിരെ സുനില്‍ ഛേത്രി കളിക്കുമോ? മനസ് തുറന്ന് മുന്‍ ക്യാപ്റ്റന്‍
India vs Brazil Football: ബ്രസീലിനെതിരായ സൗഹൃദ മത്സരത്തില്‍ താന്‍ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എഎഫ്‌സി ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടാതെ പുറത്തായതിന് തൊട്ടുപിന്നാലെയാണ് ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Sunil Chhetri
ബ്രസീലിനെതിരായ സൗഹൃദ മത്സരത്തില്‍ താന്‍ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. വിരമിക്കല്‍ തീരുമാനം പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എഎഫ്‌സി ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടാതെ പുറത്തായതിന് തൊട്ടുപിന്നാലെയാണ് ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്. മത്സരം ഗാലറിയിലിരുന്ന് കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ ഇന്ത്യൻ ടീമിന് ലഭിക്കുന്ന വലിയ അവസരങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഒരു കാണിയെന്ന നിലയിൽ തനിക്ക് ചെറിയ തോതിൽ അസൂയ തോന്നുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഒരു കാണിയെന്ന നിലയിൽ എനിക്ക് ചെറിയ അസൂയ തോന്നുന്നുണ്ട്. എന്റെ 24-26 വർഷത്തെ പ്രൊഫഷണൽ കരിയറിലും ദേശീയ ടീമിനൊപ്പമുള്ള 20 വർഷത്തോളമുള്ള യാത്രയിലും എനിക്ക് ഇത്തരമൊരു അവസരം ലഭിച്ചിട്ടില്ല”, സുനില്‍ ഛേത്രി പറഞ്ഞു.
താരങ്ങള്‍ ഫിറ്റ്‌നസ് നിലനിര്‍ത്തണമെന്നും, നിശ്ചയദാര്‍ഢ്യത്തോടെ പോരാടണമെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഹെഡ് കോച്ചിലും കോച്ചിംഗ് സ്റ്റാഫിന്റെ തീരുമാനങ്ങളിലും തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ആവശ്യങ്ങൾ എന്താണെന്ന് കോച്ചിന് വ്യക്തമായി അറിയാമെന്നും ടീമിന്റെ നന്മയ്ക്കായി എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീണ്ടും കളിക്കുമോ?
വീണ്ടും മൈതാനത്ത് കളിക്കാന്‍ ഇറങ്ങുമോയെന്ന ചോദ്യത്തിന് അദ്ദേഹം തമാശ രൂപേണയാണ് അദ്ദേഹം മറുപടി നല്‍കിയത്. ഇപ്പോൾ 20 മിനിറ്റ് മാത്രമാണ് പരിശീലനം നടത്തിയത്. 42 വയസ്സാകുന്നു. തനിക്ക് ശരിയായി ഓടാൻ പോലും സാധിക്കുന്നില്ലെന്നും, കഷ്ടപ്പെടുകയാണെന്നും അദ്ദേഹം മറുപടി നല്‍കി.
നിലവിലെ തലമുറയിലും യുവതാരങ്ങളുടെ മികവിലും തനിക്ക് വലിയ വിശ്വാസമുണ്ടെന്ന് ഛേത്രി പറഞ്ഞു. ഇത് അവരുടെ സമയമാണ്. ടീമിൽ ഒരുപാട് കഴിവുള്ള യുവതാരങ്ങളുണ്ട്. 20 വർഷം മുൻപ് തനിക്ക് അവസരം ലഭിച്ചതുപോലെ എല്ലാവർക്കും അവരുടേതായ അവസരങ്ങൾ ലഭിക്കുമെന്നും മുന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നേരിടുന്ന പ്രതിസന്ധിയില്‍ ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഐഎഫ്എഫ്, താരങ്ങള്‍, പരിശീലകർ, മാധ്യമങ്ങൾ എന്നിവരെല്ലാം ഉത്തരവാദിത്തമേറ്റെടുത്ത് ഒന്നിച്ച് പ്രവർത്തിക്കണമെന്ന് സുനില്‍ ഛേത്രി ആഹ്വാനം ചെയ്തു.
ഇന്ത്യൻ ഫുട്ബോളിന്റെ ഗ്രാഫ് എപ്പോഴും ഇത്തരത്തിൽ കയറ്റിറക്കങ്ങൾ ഉള്ളതായിരുന്നു. അത്ര നല്ലതല്ലാത്ത ഒരു ഘട്ടത്തിലൂടെയാകാം നമ്മൾ കടന്നുപോകുന്നത്. എങ്കിലും നമ്മൾ എല്ലാവരും പ്രതീക്ഷയുള്ളവരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
“കാര്യങ്ങളെല്ലാം ശരിയാകും. ഇതിന് സമയമെടുക്കും. കാര്യങ്ങൾ എത്രയും വേഗം ശരിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. അത് ശരിയാവുകയും ചെയ്യും. ഞാൻ എപ്പോഴും പ്രതീക്ഷ കൈവിടാറില്ല. കാര്യങ്ങൾ ഇപ്പോൾ അല്പം മോശം ആയിരിക്കാം, എന്നാൽ വൈകാതെ എല്ലാം ശരിയാകും,” സുനില്‍ ഛേത്രി പറഞ്ഞു. ഫിഫ റാങ്കിംഗിൽ ഇന്ത്യ പിന്നാക്കം പോയതിൽ കളിക്കാർക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
English Summary
Sunil Chhetri ruled out returning to international football ahead of India’s friendly against Brazil. He jokingly admitted feeling jealous of young players getting the chance to face top global teams.