കരയിച്ചത് ഫുട്ബോളല്ല, ജീവിതം! ഹാട്രിക്കിന് പിന്നാലെ കണ്ണീരണിഞ്ഞ് മൈതാനം വിട്ടതിന്റെ കാരണം പറഞ്ഞ് മെസി
FIFA World Cup 2026: Here's the reason why Messi left the field in tears- മത്സരത്തിന് മുമ്പുള്ള ദിവസങ്ങളിൽ അതികഠിനമായ ചില ജീവിത സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോയത് എന്ന് ലയണൽ മെസി വെളിപ്പെടുത്തി. "ചില സമയങ്ങളിൽ നമ്മൾ ജീവന്മരണ പോരാട്ടമായി കാണുന്ന ഫുട്ബോളിനേക്കാൾ എത്രയോ വലുതാണ് നമ്മുടെ കുടുംബത്തിന്റെ സന്തോഷവും അവരുടെ ആരോഗ്യവുമെന്ന് നമ്മൾ തിരിച്ചറിയും." എന്ന് ലയണൽ മെസി പറഞ്ഞു.

Fifa World Cup 2026 Lionel Messi
ലോകകപ്പിലെ അൾജീരിയയ്ക്ക് എതിരായ അർജന്റീനയുടെ മത്സരം കാണാനിരുന്ന ആരാധകർക്ക് സന്തോഷിക്കാൻ ആവോളം നിമിഷങ്ങൾ സമ്മാനിച്ചാണ് മെസിയും കൂട്ടരും കളം വിട്ടത്. മെസിയുടെ ഹാട്രിക് ഗോൾ നേട്ടവും ടീമിന്റെ വിജയവും ഓരോ അർജന്റീന- മെസി ആരാധകനെയും രോമാഞ്ചമണിയിച്ചു. എന്നാൽ ഹാട്രിക്കിന് പിന്നാലെ കോച്ച് മെസിയെ കളത്തിൽ നിന്ന് പിൻവലിച്ചപ്പോൾ വിതുമ്പിക്കൊണ്ടാണ് മെസി പുറത്തേക്ക് പോയത്. മുൻപും മൈതാനത്തെ മെസിയെ വികാരാധീനനായി കണ്ടിട്ടുള്ള ആരാധകർ കരുതിയത് ഹാട്രിക് നേട്ടത്തിന്റെ സന്തോഷത്തിലാകാം മെസി കരഞ്ഞത് എന്നായിരുന്നു. എന്നാൽ മത്സരശേഷം മെസി തന്നെ അതിന്റെ യഥാർഥ കാരണം വെളിപ്പെടുത്തി രംഗത്തെത്തി. ആ കണ്ണീരിന് ഫുട്ബോളുമായി യാതൊരു ബന്ധവുമില്ല, തീർത്തും വ്യക്തിപരമായ ചില കാരണങ്ങളായിരുന്നു അതിന് പിന്നിൽ എന്നായിരുന്നു മെസിയുടെ വിശദീകരണം.
മത്സരത്തിന് മുൻപ് ജീവിത പരീക്ഷണങ്ങൾ
മത്സരത്തിന് മുമ്പുള്ള ദിവസങ്ങളിൽ അതികഠിനമായ ചില ജീവിത സാഹചര്യങ്ങളിലൂടെയാണ് താൻ കടന്നുപോയത് എന്ന് ലയണൽ മെസി വെളിപ്പെടുത്തി. ഫുട്ബോളിനേക്കാൾ ഉപരിയായി വ്യക്തിപരമായ കാര്യങ്ങളാണ് തന്നെ അലട്ടിയിരുന്നതെന്നും ഗോൾ നേട്ടത്തിന് പിന്നാലെ മൈതാനം വിട്ടപ്പോൾ കരയാൻ കാരണം ഇതായിരുന്നുവെന്നും മെസി വെളിപ്പെടുത്തി.
“ചില സമയങ്ങളിൽ നമ്മൾ ജീവന്മരണ പോരാട്ടമായി കാണുന്ന ഫുട്ബോളിനേക്കാൾ എത്രയോ വലുതാണ് നമ്മുടെ കുടുംബത്തിന്റെ സന്തോഷവും അവരുടെ ആരോഗ്യവുമെന്ന് നമ്മൾ തിരിച്ചറിയും.” എന്ന് ലയണൽ മെസി പറഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യം സൃഷ്ടിച്ച വ്യക്തിപരമായ മാനസികവിഷമങ്ങൾക്കിടയിലാണ് ഈ ഇതിഹാസം തന്റെ ആറാം ലോകകപ്പിന് ഇറങ്ങിയിരിക്കുന്നത് എന്ന് ഈ പ്രതികരണം സൂചിപ്പിക്കുന്നു.
ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്ന ആളായാണ് മെസിയെ ആരാധകർ കാണുന്നത്. എന്നാൽ ഫുട്ബോളിനേക്കാൾ വലുതാണ് ജീവിതവും കുടുംബവുമെന്ന് പറയുന്ന നിലയിലേക്ക് മെസി എത്തിയെങ്കിൽ പ്രശ്നം ഗൗരവമായിരിക്കുമെന്നും അത് എന്തുതന്നെയായാലും വ്യക്തപരമായ മാനസിക സംഘർഷവുമായാണ് മെസി ഇപ്പോൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് വായിച്ചെടുക്കപ്പെടുന്നു.
കളിക്കളത്തിൽ താൻ ഒരു ഇതിഹാസമാണെങ്കിലും വ്യക്തിജീവിതത്തിൽ ഒരു കുടുംബനാഥന്റെയും സാധാരണ മനുഷ്യന്റെയും വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സാധാരണക്കാരൻ മാത്രമാണ് താനെന്ന് മെസി തെളിയിച്ചിരിക്കുന്നു. ആറാം ലോകകപ്പിലെ ആദ്യ കളിയിൽ തന്നെ റെക്കോഡുകൾ സൃഷ്ടിച്ച മെസി തന്റെ ഈ നേട്ടം കുടുംബത്തിനും, കരിയറിലെ ഉയർച്ചതാഴ്ചകളിൽ ഉടനീളം ഒപ്പം നിന്ന ആരാധകർക്കുമായി സമർപ്പിച്ചു.
“ലോകകപ്പിൽ മറ്റൊരു ഹാട്രിക് കൂടി നേടാനായതിൽ വാക്കുകൾക്ക് അതീതമായ സന്തോഷമുണ്ട്. എന്നാൽ ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നത് എന്നെ ഇവിടെവരെ എത്തിക്കാൻ കൂടെനിന്ന എന്റെ കുടുംബത്തെയും, എല്ലാ പ്രതിസന്ധികളിലും എനിക്ക് കാവലായ ആരാധകരെയുമാണ്. ഈ ജേഴ്സി അണിയാൻ കഴിയുന്നത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് ഞാൻ കാണുന്നത്.” എന്ന് മെസി വ്യക്തമാക്കി.
ഒരേയൊരു രാജാവ്
കാൽപ്പന്തുകളിയിലെ ഇപ്പോഴത്തെ ഒരേയൊരു രാജാവ് മെസി തന്നെ എന്ന ആരാധകരുടെ അവകാശവാദങ്ങൾ ശരിവയ്ക്കുന്ന നിലയ്ക്ക് ആറാം ലോകകപ്പിലും മെസി നിറഞ്ഞാടുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. തന്റെ കരിയറിന്റെ സായന്തനത്തിലും കളിക്കളത്തിലെ മെസ്സിയുടെ ചടുലതയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് അൾജീരിയയ്ക്ക് എതിരായ മെസിയുടെ കളി തെളിയിക്കുന്നു.
കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിയ അർജന്റീനൻ പടയുടെ ജീവനും ആത്മാവും മെസി തന്നെയെന്ന് അർജന്റീനയുടെ ആദ്യ മത്സരം അടിവരയിടുന്നു. മെസിയുടെ മൂന്ന് ഗോളിന്റെ കരുത്തിൽ 3-0ന് ആണ് അർജന്റീന അൾജീരിയയെ കീഴടക്കിയത്. ഹാട്രിക് നേട്ടത്തോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോഡും ഈ മത്സരത്തിൽ മെസി തന്റെ പേരിൽ കുറിച്ചു.
English Summary
Lionel Messi left the match in tears after being withdrawn after scoring a hat-trick against Algeria in the first match of the FIFA World Cup. He later revealed the reason for this. Lionel Messi said that he had gone through some very difficult life situations in the days leading up to the match.