സ്വന്തമായി ജെറ്റ് വിമാനമുള്ള റോണോ ‘എയറിൽ’! കപ്പടിക്കാൻ വന്ന CR7-നെ പൂട്ടി കോംഗോയുടെ മുത്തായി മുത്തുസ്വാമി
Cristiano Ronaldo trolled: തന്റെ ആറാം ലോകകപ്പിനിറങ്ങി 90 മിനിറ്റും കളിച്ചെങ്കിലും ഗോൾ നേടാൻ കഴിയാഞ്ഞ പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരേ ഓൺലൈനിൽ ട്രോളുകൾ നിറയുന്നു. കോംഗോയ്ക്കെതിരേ നടന്ന പോർചുഗലിന്റെ മത്സരത്തിൽ 25 ടച്ചുകൾ മാത്രമാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം. മൂന്ന് ഷോട്ടുകളുതിർത്തെങ്കിലും ഒന്നും പോലും വലയിലേക്ക് എത്തിയില്ല.
ഹൂസ്റ്റൺ: തന്റെ ആറാം ലോകകപ്പിനിറങ്ങി 90 മിനിറ്റും കളിച്ചെങ്കിലും ഗോൾ നേടാൻ കഴിയാഞ്ഞ പോർചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് എതിരേ ഓൺലൈനിൽ ട്രോൾപ്പൂരം. ഇത്തവണ കപ്പടിക്കാൻ സാധ്യതയുള്ള ടീമായി പലരും പ്രവചിച്ചിട്ടുള്ള ടീമാണ് പോർചുഗൽ. തങ്ങളുടെ ഇതിഹാസ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫുട്ബോളിന്റെ വിശ്വകിരീടം ചൂടിച്ച് യാത്രയയക്കാൻ പോർച്ചുഗൽ കപ്പടിക്കണം എന്ന് ആരാധകർ അതിയായി ആഗ്രഹിക്കുന്നു. എന്നാൽ ഡെമോക്രാറ്റിങ് റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്ന ലോകകപ്പിലെ കന്നി ടീമുകളിലൊന്നിനോട് 1-1ന്റെ സമനില ഏറ്റുവാങ്ങേണ്ടിവന്നതോടെ സ്വന്തം ടീമിന്റെ ആരാധകരും അവസരം കാത്തിരുന്ന ക്രിസ്റ്റ്യാനോ വിരോധികളും ട്രോളുകളുമായി ഓൺലൈനിൽ നിറഞ്ഞു.
കപ്പടിക്കാൻ വന്ന ക്രിസ്റ്റ്യനോയെയും ടീമിനെയും സമനിലയിൽ പൂട്ടിയത് കോംഗോയ്ക്ക് വിജയത്തിന് തുല്യമായ നേട്ടമായി, മറുഭാഗത്ത് പോർചുഗലിന് അത് നാണക്കേടും. കളി തോറ്റില്ല, ഒരു കളി സമനിലയിലായി എന്നതുകൊണ്ട് ഒന്നും സംഭവിക്കാനും പോകുന്നില്ല എന്നൊക്കെ പോർചുഗൽ ആരാധകർക്ക് ആശ്വസിക്കാം. എന്നാൽ സമനിലയുടെ പേരിൽ ഏറ്റവുമധികം വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
Also Read: റോണോയെ പൂട്ടി പോർചുഗലിനെ 1-1 സമനിലയിൽ തളച്ച് കോംഗോ; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഇംഗ്ലണ്ട്
ഫുട്ബോളിൽ ഇതിഹാസതാരം മെസിയുമായി റൊണാൾഡോ പലപ്പോഴും താരതമ്യം ചെയ്യപ്പെടാറുണ്ട്. ഇരുവർക്കും ശക്തമായ ആരാധകക്കൂട്ടവുമുണ്ട്. കഴിഞ്ഞ ദിവസം തന്റെ ആറാം ലോകകപ്പിന് കളത്തിലിറങ്ങിയ മെസി ഹാട്രിക്കും ഒരുപിടി റെക്കോഡുകളും വിജയവും സ്വന്തമാക്കിയാണ് കളം വിട്ടത്. എന്നാൽ റോണോയാകട്ടെ 90 മിനിറ്റ് കളത്തിൽ നിന്നിട്ടും ഗോൾ നേടിയില്ല, എന്നുമാത്രമല്ല മത്സരം സമനിലയിലാകുകയും ചെയ്തു. റോണോയുടെ എതിരാളികൾക്ക് ആഘോഷിക്കാൻ ഇത് ധാരാളമായിരുന്നു.
ഏട്ടിലെ പശു പുല്ലുതിന്നില്ല എന്നു പറഞ്ഞതു പോലെ കടലാസിൽ റെക്കോഡുകളും നേട്ടങ്ങളും ഏറെയുണ്ടെങ്കിലും കോംഗോയ്ക്ക് എതിരേ ഗോൾ നേടാൻ റോണോയ്ക്ക് കഴിഞ്ഞില്ല. പലപ്പോഴും ബോൾ കിട്ടാതെ നടക്കുന്ന ക്രിസ്റ്റ്യാനോയെ മൈതാനത്ത് കാണാമായിരുന്നു. 25 ടച്ചുകൾ മാത്രമാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം. മൂന്ന് ഷോട്ടുകളുതിർത്തെങ്കിലും ഒന്നും പോലും വലയിലേക്ക് എത്തിയില്ല.
ഒറ്റ മത്സരം കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തെ എഴുതിത്തള്ളാൻ ആകില്ലെങ്കിലും അദ്ദേഹത്തിന്റെ നിലവിലെ മോശം ഫോം ആരാധകർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്, അതേസമയം എതിരാളികൾ കിട്ടിയ അവസരം പരമാവധി വിനിയോഗിച്ചുകൊണ്ട് റോണോയ്ക്കെതിരേ ട്രോളുകളുമായി ഓൺലൈനിൽ സജീവമാണ്. അടുത്ത മത്സരത്തിൽ മിന്നും പെർഫോമൻസുമായി വിമർശകരുടെ വായടപ്പിച്ച് CR7 തിരിച്ചുവരുമോ എന്ന് കാത്തിരുന്ന് കാണണം.
കോംഗോയുടെ മുത്തായി മുത്തുസ്വാമി
റൊണാൾഡോ ഉൾപ്പെടുന്ന പോർചുഗലിനെതിരേ ചങ്കൂറ്റം കൈമുതലാക്കി ഇറങ്ങിയ കോംഗോ വിജയത്തോളം പോന്ന സമനിലയുമായി കളം വിട്ടപ്പോൾ ഗോൾ നേടിയ യൊവാൻ വിസയ്ക്കൊപ്പം ഇന്ത്യൻ വംശജനായ സാമുവൽ മുത്തുസ്വാമിയുടെ മിന്നും പെർഫോമൻസും ഏറെ പ്രശംസിക്കപ്പെട്ടു. കോംഗോയുടെ മധ്യനിര താരമായ മുത്തുസ്വാമിയുടെ അച്ഛൻ തമിഴ്‌നാട് ബന്ധമുള്ളയാളാണ്, അമ്മ കോംഗോ വംശജയും.
എഡോ കയെംബെയും സാമുവൽ മുത്തുസ്വാമിയും നോവ സദിക്കിയും മൈതാനം നിറഞ്ഞു കളിച്ചതാണ് പോർചുഗലിനെ സമനിലയിൽ തളയ്ക്കാൻ കോംഗോയ്ക്ക് കരുത്തായത്. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം പോർചുഗൽ താരങ്ങളെ സമർഥമായി പൂട്ടാൻ ഇരുപത്തൊമ്പതുകാരനായ മുത്തുസ്വാമിക്ക് കഴിഞ്ഞു. 84 ശതമാനം കൃത്യതയോടെ പാസുകൾ നൽകിയ മുത്തുസാമി പ്രതിരോധത്തിലും മികച്ച പ്രകടനം നടത്തി.
ജനനം ഫ്രാൻസിൽ, കളി കോംഗോയ്ക്കായി
1996 ഓഗസ്റ്റ് 12-ന് ഫ്രാൻസിലാണ് മുത്തുസ്വാമിയുടെ ജനനം. ഫ്രാൻസിലെ യൂത്ത് ടീമുകളിൽ മുൻഗണന ലഭിക്കാതെ വന്നതോടെ അമ്മയുടെ നാടായ കോംഗോ ടീമിലേക്ക് ചുവടുമാറുകയായിരുന്നു. 2019 മുതൽ കോംഗോ ദേശീയ ടീമിന്റെ ഭാഗമാണ്. ഈ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഇനി കൊളംബിയയും ഉസ്ബക്കിസ്ഥാനുമാണ് കോംഗോയുടെ അടുത്ത എതിരാളികൾ. മുത്തുസ്വാമി ഉൾപ്പെടെയുള്ള താരങ്ങൾ ഇനിയും മികച്ച ഫോമിലേക്ക് ഉയർന്നാൽ ഒരുപക്ഷേ ഈ ടൂർണമെന്റിലെ കറുത്തകുതിരകളാകാൻ കോംഗോയ്ക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
English Summary
Portugal superstar Cristiano Ronaldo, who played the full 90 minutes of his sixth World Cup but failed to score, is being trolled online. Cristiano had only 25 touches in Portugal’s match against Congo. He had three shots, but none of them found the net. The performance of Indian-origin Congolese midfielder Muthuswamy, who effectively defended the Portuguese players, including Cristiano, was much noted.