Kerala Blasters: കേരള ബ്ലാസ്‌റ്റേഴ്‌സിനെ കര കയറ്റുമോ ആഷ്‌ലി വെസ്റ്റ്‌വുഡ്? നിലവിലെ സാഹചര്യം വെല്ലുവിളിയെന്ന് പുതിയ ആശാന്‍
ISL 2026 Kerala Blasters KBFC: ഇത്തവണ വളരെ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കുന്നത്. തുടര്‍ന്ന് ആഷ്‌ലി വെസ്റ്റ്‌വുഡിനെ പുതിയ പരിശീലകനായി നിയമിച്ചു. വെസ്റ്റ്‌വുഡ് ടീമിനെ രക്ഷിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായതിനെക്കുറിച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ് മനസ് തുറക്കുന്നു.

Ashley Westwood
കൊച്ചി: ഐഎസ്എല്ലില്‍ ഇത്തവണ അങ്ങേയറ്റം ദയനീയമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അവസ്ഥ. 14 ടീമുകള്‍ പോരാടുന്ന ലീഗില്‍ 13-ാമതാണ് മഞ്ഞപ്പട. ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചിലും തോറ്റു. ഒരു സമനില. ഒരു മത്സരത്തില്‍ പോലും വിജയിക്കാനായില്ല. ടീമിന്റെ ദയനീയമായ പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് കാറ്റലയെ പിരിച്ചുവിട്ടിരുന്നു. ആഷ്‌ലി വെസ്റ്റ്‌വുഡ് ആണ് പുതിയ പരിശീലകന്‍. ആഷ്‌ലി വെസ്റ്റ്‌വുഡ് ടീമിനെ കരകയറ്റുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ത്യന്‍ ഫുട്‌ബോളില്‍ ഏറെ പരിചയസമ്പന്നനാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ അനുയോജ്യമായ കളിതന്ത്രങ്ങള്‍ മെനയാന്‍ വെസ്റ്റ്‌വുഡിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായതിനെക്കുറിച്ച് ഒരു മാധ്യമത്തോട് വെസ്റ്റ്‌വുഡ് മനസ് തുറന്നു. നിലവിലെ സാഹചര്യം വെല്ലുവിളിയാണെന്ന് അദ്ദേഹം സ്‌പോര്‍ട്‌സ്റ്റാറിനോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.
“താരങ്ങളുടെ മനോവീര്യം വീണ്ടെടുക്കണം. കുറച്ച് ആത്മവിശ്വാസവും വീണ്ടെടുക്കണം. ടീം സ്പിരിറ്റ് വേണം. തീര്‍ച്ചയായും പ്രകടനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും വേണം. താരങ്ങളുമായും സപ്പോര്‍ട്ട് സ്റ്റാഫുമായും കുറച്ച് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്,” ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു.
ബ്ലാസ്റ്റേഴ്സിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് പരിശീലകസ്ഥാനം സ്വീകരിച്ചത്. ഇന്ത്യന്‍ ഫുട്‌ബോളിനെ നന്നായി അറിയാം. ടീമിനെ സഹായിക്കുകയാണ് ലക്ഷ്യം. പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരശേഷമാണ് ടീം മാനേജ്‌മെന്റ് തന്നെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സിനൊപ്പം കൊച്ചിയില്‍ തുടരുന്നതില്‍ സന്തോഷമുണ്ടെന്നും, ഇത് മനോഹര നഗരമാണെന്നും അദ്ദേഹം പറഞ്ഞു.
മാറ്റങ്ങള്‍ വരുത്തി മഞ്ഞപ്പട
മാര്‍ച്ച് 27-നാണ് ആഷ്‌ലി വെസ്റ്റ്‌വുഡിനെ പരിശീലകനായി നിയമിച്ചതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡേവിഡ് കാറ്റലയ്‌ക്കൊപ്പം ഗോൾകീപ്പിംഗ് പരിശീലകൻ അലക്സ് ഒർട്ടിസ്, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകൻ അലക്സ് മോറ എന്നിവരും ക്ലബ് വിട്ടിരുന്നു. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് ചില മാറ്റങ്ങളും വരുത്തി.
ചെൽസ്റ്റൺ പിന്റോയെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് പരിശീലകനായി നിയമിച്ചതായിരുന്നു ആദ്യ മാറ്റം. ഗോൾകീപ്പിംഗ് പരിശീലകനായി ജിഗ്നേഷ് അന്റാലയെയും നിയമിച്ചു. തൊട്ടുപിന്നാലെ മൊറോക്കൻ മിഡ്ഫീൽഡർ കരീം ബെനാരിഫിനെയും ടീമിലെത്തിച്ചു.
തകര്‍പ്പന്‍ പരിശീലനം
പുതിയ പരിശീലകസംഘത്തിന് കീഴില്‍ മികച്ച പരിശീലനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. നിലവില്‍ വെസ്റ്റ്‌വുഡിന്റെ കീഴില്‍ ടീം ഒരാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കി. നിലവില്‍ വെസ്റ്റ്‌വുഡിന്റെ കീഴില്‍ ടീം ഒരാഴ്ചത്തെ പരിശീലനം പൂര്‍ത്തിയാക്കി. ഏപ്രില്‍ അഞ്ചിന് സ്‌പോര്‍ട്ടിങ് ഡല്‍ഹിക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഹൈദരാബാദിലാണ് ഈ മത്സരം നടക്കുന്നത്.