പ്രീമിയർ ലീഗിൽ ഇനി കളിക്കാനാവില്ലേ? അർജന്റീനയുടെ മൂന്ന് ലോകകപ്പ് താരങ്ങൾ കുരുക്കിൽ!
Falklands Banner Incident : ഫിഫ 2026 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തിന് ശേഷം നടന്ന 'ഫോക്ക്‌ലാൻഡ്' ബാനർ വിവാദത്തിൽ ഉള്‍പ്പെട്ട അർജന്റീന താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ യുകെ വിസകൾ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
ഫിഫ ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തിന് ശേഷം നടന്ന ‘ഫോക്ക്‌ലാൻഡ്’ ബാനർ വിവാദത്തിൽ ഉള്‍പ്പെട്ട അർജന്റീന താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ യുകെ വിസകൾ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബാനര്‍ വിവാദം യുകെയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തിയതിന് അർജന്റീനയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ഫിഫയോട് ആവശ്യപ്പെട്ട് ചില നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു. ഫിഫ സംഭവം അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
ഫിഫ നടപടിയെടുത്തില്ലെങ്കില്‍ പോലും, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താരങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ട്. യുകെ വിസ റദ്ദാക്കാനോ, അല്ലെങ്കില്‍ പ്രീമിയര്‍ ലീഗ് ക്ലബുകളില്‍ ചേരുന്നതില്‍ നിന്ന് തടയാനോ സാധ്യതയുണ്ടെന്ന് ഒരു നിയമ വിദഗ്ധനെ ഉദ്ധരിച്ച് എക്‌സ്പ്രസ് യുകെ റിപ്പോര്‍ട്ട് ചെയ്തു.
വിസ റദ്ദാക്കണം
അർജന്റീന താരങ്ങളുടെ വിസ റദ്ദാക്കണമെന്ന് 1982-ൽ ദക്ഷിണ അറ്റ്‌ലാന്റിക് ദ്വീപുകൾ വീണ്ടെടുക്കുന്നതിനായി ബ്രിട്ടീഷ് സായുധ സേനയെ വിന്യസിച്ച മാർഗരറ്റ് താച്ചറുടെ മുൻ സഹായിയായ നൈൽ ഗാർഡിനർ ആവശ്യപ്പെട്ടു.
ഈ ക്രൂരവും ബ്രിട്ടീഷ് വിരുദ്ധവുമായ പ്രകടനത്തിൽ പങ്കെടുത്ത ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ എല്ലാ അർജന്റീന കളിക്കാരുടെയും യുകെ വർക്ക് വിസ പിൻവലിക്കണമെന്നും, ഇതിനോട് യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കാൻ പാടില്ലെന്നും നൈൽ ഗാർഡിനർ പറഞ്ഞു.
Also Read: ‘ഇത്രേയുള്ളൂ അർജന്റീന, പക്ഷേ ഇത്രേയുള്ളോ മെസി’! കളങ്കമായി മൈതാനത്തെ മര്യാദയില്ലാക്കാഴ്ചകൾ
അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തിയില്‍ യുകെയിലെ ആരാധകരും അതൃപ്തിയിലാണ്. താരങ്ങള്‍ മാപ്പ് പറയണമെന്നാണ് ആരാധകരുടെ ആവശ്യം. അർജന്റീനയുടെ ലോകകപ്പ് സ്ക്വാഡിലെ ആകെ മൂന്ന് താരങ്ങളാണ് നിലവിൽ പ്രീമിയർ ലീഗിൽ കളിക്കുന്നത്: മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസ്, ചെൽസിയുടെ എൻസോ ഫെർണാണ്ടസ്, ടോട്ടനം ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ.
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സെമിഫൈനൽ വിജയത്തിന് ശേഷം ‘ലാസ് മാൽവിനാസ് സോൺ അർജന്റീനാസ്’ (ഫോക്ക്‌ലാൻഡ് ദ്വീപുകൾ അർജന്റീനയുടേതാണ്) എന്ന് എഴുതിയ ബാനർ ഈ താരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.
649 അർജന്റീന സൈനികരും 255 ബ്രിട്ടീഷുകാരും ഉൾപ്പെടെ 907 പേരുടെ ജീവൻ പൊലിഞ്ഞ, സൗത്ത് അറ്റ്ലാന്റിക് പ്രദേശത്തെ ചൊല്ലി 1982-ൽ നടന്ന ചരിത്രപരമായ തർക്കത്തെക്കുറിച്ചുള്ളതായിരുന്നു ഈ മുദ്രാവാക്യം. എന്നാല്‍ ലോകകപ്പിനിടെ ബാനർ പ്രദർശിപ്പിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രം വിസ റദ്ദാക്കുന്നത് പ്രയാസകരമായിരിക്കുമെന്ന് യുകെയിലെ ഒരു ഇമിഗ്രേഷൻ വിദഗ്ദ്ധൻ വ്യക്തമാക്കി.
“ഈ പ്രസ്താവന വ്യക്തമായും പ്രകോപനപരവും രാഷ്ട്രീയമായി തന്ത്രപ്രധാനവുമാണ്. എന്നാൽ ഇത് അർജന്റീനയുടെ സ്ഥാപിതമായ പ്രദേശിക നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. അത് പ്രത്യക്ഷത്തിൽ അക്രമത്തെയോ കുറ്റകൃത്യത്തെയോ വിദ്വേഷത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല,” യുകെയിലെ ഇമിഗ്രേഷൻ വിദഗ്ദ്ധയായ അസ്മ ബഷീർ എക്‌സ്പ്രസ് യുകെയോട് പറഞ്ഞു. എന്തായാലും അര്‍ജന്റീന താരങ്ങളുടെ പ്രവൃത്തി വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്.
English Summary
Argentina’s Premier League trio faces potential UK visa revocation after a Falklands banner controversy. The incident occurred after their World Cup semi-final victory against England. UK politicians and fans expressed outrage over mixing politics with sport. However, legal experts believe canceling their work visas remains highly unlikely.