ലക്ഷ്യം വക്കുന്നത് യു.എ.ഇയിലെ സാധാരണ തൊഴിലാളികളെ; ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വമ്പൻ തട്ടിപ്പ്
Indian Consulate in Dubai Warns Expats Against Visa and Job Scams: വിവിധ സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജ ഏജൻ്റുമാർ പ്രവാസികളിൽ നിന്ന് അവരുടെ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐ.ഡി എന്നിവയ്ക്ക് പുറമെ ബയോമെട്രിക് വിവരങ്ങളും ആവശ്യപ്പെടും. നടപടിക്രമങ്ങളുടെ ഭാഗമായുള്ള ആവശ്യങ്ങൾക്കെന്ന വ്യാജേനയാണ് ഇവർ ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത്
ദുബായ്: യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാർക്ക് കർശന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. വിസ സംബന്ധമായ കാര്യങ്ങൾ ശരിയാക്കി നൽകാമെന്നും, പുതിയ ജോലിയും എമിറേറ്റ്സ് ഐഡിയും വാഗ്ദാനം ചെയ്തും നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. വിസ റെഗുലറൈസേഷൻ, എമർജൻസി സർട്ടിഫിക്കറ്റ്, എക്സിറ്റ് പെർമിറ്റ് എന്നിവ ശരിയാക്കി തരാമെന്ന് അവകാശപ്പെട്ട് സമീപിക്കുന്ന വ്യാജ ഏജൻ്റുമാരുടെ കെണിയിൽ വീഴരുതെന്നും കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകാർ കൂടുതലായും ലക്ഷ്യമിടുന്നത് സാധാരണക്കാരായ തൊഴിലാളികളെയാണ് വിവിധ സഹായങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജ ഏജൻ്റുമാർ പ്രവാസികളിൽ നിന്ന് അവരുടെ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐ.ഡി എന്നിവയ്ക്ക് പുറമെ ബയോമെട്രിക് വിവരങ്ങളും ആവശ്യപ്പെടും. നടപടിക്രമങ്ങളുടെ ഭാഗമായുള്ള ആവശ്യങ്ങൾക്കെന്ന വ്യാജേനയാണ് ഇവർ ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നത്.
ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകാർ പ്രവാസികളുടെ പേരിൽ അവരുടെ അറിവോ സമ്മതമോ കൂടാതെ ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും ബാങ്ക് ലോണുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ എടുക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും സാധ്യതയുണ്ട്. ഇവ കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചേക്കാം. ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് പ്രവാസികളെ നയിക്കും, യാത്രാവിലക്കുകൾക്കും, ചില സാഹചര്യങ്ങളിൽ ജയിൽ ശിക്ഷയിക്കും ഇത് കാരണമാകാം എന്ന് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകുന്നു.
അതിനാൽ പാസ്‌പോർട്ട്, എമിറേറ്റ്സ് ഐ.ഡി, വ്യക്തിഗത വിവരങ്ങൾ, ബയോമെട്രിക് വിവരങ്ങൾ എന്നിവ അംഗീകാരമില്ലാത്ത വ്യക്തികൾക്കോ ഏജൻസികൾക്കോ കൈമാറരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എക്സിറ്റ് പെർമിറ്റുകൾ, ഔട്ട്പാസുകൾ, എമിറേറ്റ്സ് ഐഡി, വിസ റെഗുലറൈസേഷൻ തുടങ്ങിയ സേവനങ്ങൾക്ക് യു.എ.ഇ സർക്കാരിൻ്റെ ഔദ്യോഗിക കേന്ദ്രങ്ങളിൽ മാത്രമേ ബയോമെട്രിക് വിവരങ്ങൾ നൽകുന്നൊള്ളു എന്ന് ഉറപ്പാക്കണം.
പാസ്‌പോർട്ടുകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവ അനുവദിക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റോ അബുദാബിയിലെ ഇന്ത്യൻ എംബസിയോ അപേക്ഷകരിൽ നിന്ന് വിരലടയാളം ഉൾപ്പടെയുള്ള ബയോമെട്രിക് വിവരങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും അധികൃതർ വിശദീകരിച്ചു. എംബസിയുടെ പേരിൽ ഇത്തരം വിവരങ്ങൾ ആരെങ്കിലും ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
വ്യാജ ഏജൻ്റുമാർ സമീപിക്കുകയോ വ്യക്തിവിവരങ്ങൾ ആവശ്യപ്പെടുകയോ ചെയ്താൽ കൂടുതൽ സഹായങ്ങൾക്കുമായി പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തെ ബന്ധപ്പെടാവുന്നതാണ്. ഇതിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിലോ, 00971543090571 എന്ന നമ്പറിൽ വാട്സ്ആപ്പിലോ, എസ്.എം.എസ് വഴിയോ ബന്ധപ്പെടാം. കൂടാതെ pbsk.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും പരാതികളും വിവരങ്ങളും അറിയിക്കാം. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇന്ത്യൻ എംബസിയെയും യു.എ.ഇ അധികൃതരെയും വിവരമറിയിക്കണമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
English Summary
The Consulate General of India in Dubai has issued an advisory warning Indian expats against fraudulent agents offering fake visa regularisation and jobs. Scammers are collecting passports, Emirates IDs, and biometric data to commit financial fraud. The mission urged nationals to share personal information only at official UAE government facilities.