Vietnam Boat Accident: വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍ നിരവധി മരണം; ബോട്ടില്‍ മലയാളികളും
Vietnam Phu Quoc Boat Accident: വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് നിരവധി മരണം. കുറഞ്ഞത് 15 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ.

Phu Quoc Vietnam
ഹാനോയ്: വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് നിരവധി മരണം. കുറഞ്ഞത് 15 പേർ മരിച്ചതായി പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഹോൺ മേ റൂട്ട് ദ്വീപിൽ നിന്ന് ആൻ തോയ് പോര്‍ട്ടിലേക്ക് വരികയായിരുന്ന സ്പീഡ് ബോട്ടാണ് തീരത്തുനിന്ന് ഏകദേശം 400 മീറ്റർ അകലെ വെച്ച് അപകടത്തിൽപ്പെട്ടതെന്ന് പ്രാദേശിക അധികാരികളെ ഉദ്ധരിച്ച് ‘വിഎൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് കടൽ അതീവ പ്രക്ഷുബ്ധമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അപകടവിവരം നേരത്തെ പുറത്തുവിട്ടിരുന്നു. അപകടം ദൗര്‍ഭാഗ്യകരമാണെന്നും, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും എംബസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പ്രസ്താവനയിലൂടെ വ്യക്തമാക്കി. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണ്.
ബോട്ടില്‍ മലയാളികളും
ബോട്ടില്‍ മലയാളികളും ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കര സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്
എംബസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന:
“വളരെ ദൗർഭാഗ്യകരമായ ഒരു സംഭവത്തിൽ, വിയറ്റ്നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഏതാനും മണിക്കൂറുകൾക്ക് മുൻപ് നിരവധി ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ഒരു ബോട്ട് മറിഞ്ഞു. പ്രാദേശിക അധികാരികളുടെ നേതൃത്വത്തിൽ തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നു. അപകടത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ വിവരങ്ങളും സഹായവും നൽകുന്നതിനായി ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നീ നമ്പറുകളിൽ ഈ കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
ഹനോയിയിലും ഒരു കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്. +84 91 308 9165 എന്ന നമ്പറിൽ ഹനോയി കൺട്രോൾ റൂമിലേക്ക് വിളിക്കാവുന്നതാണ്. ഏത് തരത്തിലുള്ള സഹായങ്ങൾക്കും അന്വേഷണങ്ങൾക്കും എംബസിയെ സമീപിക്കാം”.
എംബസിയുടെ ട്വീറ്റ്:
In a tragic incident, a boat carrying several Indian tourists has capsized near Phu Quoc Island in Vietnam a few hours ago.
Exact details of the incident are being ascertained as search and rescue operations by local authorities are ongoing.
In order to provide information…
— India in Vietnam (@AmbHanoi) July 11, 2026
അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ബോട്ട് മറിഞ്ഞത് ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്ന മറ്റ് ചില ടൂറിസ്റ്റ് ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. മറിഞ്ഞ ബോട്ടിനുള്ളിൽ നിരവധി യാത്രക്കാർ കുടുങ്ങിക്കിടന്നിരുന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നുവെന്നാണ് ഒരു ബോട്ട് ഓപ്പറേറ്റര്‍ വിഎൻ എക്സ്പ്രസ് ഇന്റർനാഷണലിനോട്’ പറഞ്ഞത്. വളരെ കുറച്ചുപേരെ മാത്രമാണ് ബോധാവസ്ഥയിൽ പുറത്തെടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Also Read: യു.എ.ഇയിലെ പ്രവാസികൾ ജാഗ്രത പാലിക്കണം; വ്യാജ ഏജൻ്റുമാർ സമീപിച്ചേക്കാമെന്ന് ഇന്ത്യൻ എംബസി
വീണ്ടുമൊരു ദുരന്തം
മറ്റൊരു വലിയ ബോട്ട് ദുരന്തം നടന്ന് കൃത്യം ഒരു വർഷം തികയുന്ന വേളയിലാണ് വിയറ്റ്‌നാമില്‍ വീണ്ടുമൊരു അപകടം ഉണ്ടായിരിക്കുന്നത്. 2025 ജൂലൈയിൽ വിയറ്റ്നാമിലെ ഹാ ലോങ് ബേയിൽ ഉണ്ടായ കടുത്ത കൊടുങ്കാറ്റിൽ പെട്ട് 20 കുട്ടികൾ ഉൾപ്പെടെ 48 യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് 35 പേർ മരണപ്പെട്ടിരുന്നു. ഇപ്പോഴിതാ, വീണ്ടുമൊരു ജൂലൈയില്‍ മറ്റൊരു ബോട്ട് അപകടം വിയറ്റ്‌നാമിനെ ഞെട്ടിച്ചിരിക്കുകയാണ്.
English Summary
At least 15 Indian tourists died after a speedboat capsized near Phu Quoc Island in Vietnam. The vessel was carrying 32 Indian passengers and four crew members when it overturned in rough seas. The Indian Embassy has set up emergency control rooms in Ho Chi Minh City and Hanoi to assist families. This tragic accident comes nearly a year after a similar deadly boat disaster in Ha Long Bay.