Viral news : അവധി ദിനത്തിൽ ജീവനക്കാരിയുടെ ലൈവ് ലൊക്കേഷൻ ചോദിച്ച മേലുദ്യോഗസ്ഥനെതിരേ പരാതി
Toxic boss: ജീവനക്കാരുടെ വ്യക്തിജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറാൻ ഒരു തൊഴിലുടമയ്ക്കും അവകാശമില്ലെന്നും ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ അനുവദിക്കരുതെന്നും സമൂഹമാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടു.

Toxic Boss
മലേഷ്യ: അവധി ദിനത്തിൽ ജീവനക്കാരിയുടെ ലൈവ് ലൊക്കേഷൻ ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥൻ. മലേഷ്യയിലാണ് സംഭവം നടന്നത്. ഇതിനേതുടർന്ന് യുവതി പരാതി നൽകിയത് ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ലീവെടുത്തപ്പോൾ പറഞ്ഞ കാരണം സത്യമാണോ എന്ന് ഉറപ്പുവരുത്താനാണ് മേലുദ്യോഗസ്ഥൻ ലൈവ് ലൊക്കേഷൻ ആവശ്യപ്പെട്ടതെന്ന് യുവതി ആരോപിക്കുന്നു.
സംഭവം ഇങ്ങനെ
സമൂഹമാധ്യമങ്ങളിൽ @_nnadrahhh എന്ന പേരിൽ അറിയപ്പെടുന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. അവധി ദിനത്തിൽ കുടുംബത്തോടൊപ്പം മലേഷ്യയിലെ ഒരു ദ്വീപിലേക്ക് യാത്ര പോയതായിരുന്നു യുവതി. എന്നാൽ, യാത്രയിലുടനീളം മേലുദ്യോഗസ്ഥൻ ലൈവ് ലൊക്കേഷൻ ആവശ്യപ്പെട്ട് നിരന്തരം വിളിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്തതോടെ യുവതിയുടെ മനസമാധാനവും സന്തോഷവും നഷ്ടപ്പെട്ടു.
ശല്യം സഹിക്കാതെ വന്നപ്പോൾ കടൽത്തീരത്ത് നിൽക്കുന്ന ഒരു ചിത്രം അയച്ചുകൊടുക്കേണ്ടി വന്നുവെന്നും യുവതി പറയുന്നു. ഇങ്ങനെയുള്ള ആവശ്യങ്ങൾ സാധാരണമാണോ എന്നും, ലൈവ് ലൊക്കേഷൻ അയച്ചുകൊടുത്തില്ലെങ്കിൽ അവധി നിഷേധിച്ച് ശമ്പളം കുറയ്ക്കുമെന്നത് കമ്പനിയുടെ പുതിയ നിയമമാണോ എന്നും യുവതി തന്റെ പോസ്റ്റിൽ ചോദിച്ചു. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രതികരണങ്ങൾ
മേലുദ്യോഗസ്ഥന്റെ ഈ പ്രവൃത്തിയെ “ടോക്സിക് സ്വഭാവം” എന്നാണ് പലരും വിശേഷിപ്പിച്ചത്. ഈ ജോലിയിൽ തുടരരുതെന്ന് നിരവധി പേർ യുവതിയോട് അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ വ്യക്തിജീവിതത്തിലേക്ക് അനാവശ്യമായി കടന്നുകയറാൻ ഒരു തൊഴിലുടമയ്ക്കും അവകാശമില്ലെന്നും ഇങ്ങനെയുള്ള പെരുമാറ്റങ്ങൾ അനുവദിക്കരുതെന്നും സമൂഹമാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
ഈ സംഭവം ജീവനക്കാരുടെ സ്വകാര്യതയെക്കുറിച്ചും തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.