Dubai Road Safety Film Festival: ദുബായിൽ റോഡ് സേഫ്റ്റി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ; 30,000 ദിർഹം വരെ സമ്മാനം നേടാം
Turn Traffic Experiences Into Cash: Dubai Announces Short Film Contest: ഓഗസ്റ്റ് 24 മുതൽ നവംബർ 22 വരെ ആർ.ടി.എ വെബ്‌സൈറ്റ് വഴി എൻട്രികൾ സ്വീകരിക്കും. അമിതവേഗത, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ മത്സരാർത്ഥികൾക്ക് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കാം. വാഹനാപകടങ്ങൾക്ക് ഇരയായവരുടെ യഥാർത്ഥ ജീവിതകഥകൾ അടിസ്ഥാനമാക്കിയുള്ളതാണ് മത്സരത്തിലെ ഒരു വിഭാഗം

പ്രതീകാത്മക ചിത്രം
ദുബായ്: റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശയങ്ങളോ വാഹനാപകടങ്ങളുടെ യഥാർത്ഥ അനുഭവങ്ങളോ ചിത്രീകരിച്ച് 30000 ദിർഹം വരെ നേടാൻ അവസരം ഒരുക്കി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ദുബായ് നിവാസികൾക്കും, സർവകലാശാല വിദ്യാർത്ഥികൾക്കുമെല്ലാം മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടാനാകും. റോഡുകളിലെ അപകടകരമായ പ്രവണതകൾ കുറയ്ക്കാൻ പ്രേരിപ്പിക്കുന്ന മികച്ച വീഡിയോകൾ കണ്ടെത്തുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി ഫിലിം ഫെസ്റ്റിവലിൻ്റെ രണ്ടാം പതിപ്പിന് തുടക്കമാവുകയാണ്.
ഓഗസ്റ്റ് 24 മുതൽ നവംബർ 22 വരെ ആർ.ടി.എ വെബ്‌സൈറ്റ് വഴി എൻട്രികൾ സ്വീകരിക്കും. അമിതവേഗത, ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ മത്സരാർത്ഥികൾക്ക് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കാം. വാഹനാപകടങ്ങൾക്ക് ഇരയായവരുടെ യഥാർത്ഥ ജീവിതകഥകൾ അടിസ്ഥാനമാക്കിയുള്ളതാണ് മത്സരത്തിലെ ഒരു വിഭാഗം. അശ്രദ്ധമായ ഡ്രൈവിംഗ് വരുത്തിവെക്കുന്ന വലിയ വിപത്തുകൾ ഇത്തരം വീഡിയോകളിലൂടെ ജനങ്ങളിലെത്തിക്കാനും, ഗതാഗത നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കാനും ഇതിലൂടെ കഴിയുമെന്ന് ആർ.ടി.എ അറിയിച്ചു.
വ്യക്തികൾ-സർവകലാശാല വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, കമ്മ്യൂണിറ്റി എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. വിദ്യാർത്ഥികൾക്കും വ്യക്തികൾക്കുമായി രണ്ട് മത്സരങ്ങളാണുള്ളത്. മികച്ച റോഡ് സുരക്ഷാ ബോധവൽക്കരണ ചിത്രം, ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള മികച്ച നൂതന റോഡ് സുരക്ഷാ ചിത്രം എന്നിവയാണവ. ഓരോ വിഭാഗത്തിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 30,000 ദിർഹമും, രണ്ടാം സ്ഥാനക്കാർക്ക് 20,000 ദിർഹമും, മൂന്നാം സ്ഥാനക്കാർക്ക് 10,000 ദിർഹമും സമ്മാനമായി ലഭിക്കും.
ഈ വർഷം ഫാമിലി റോഡ് സേഫ്റ്റി ഫിലിം എന്നൊരു പുതിയ വിഭാഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ വിജയികൾക്കും സമാനമായ തുക സമ്മാനമായി ലഭിക്കും. വാഹനാപകടങ്ങൾക്ക് ഇരയായവരുടെ കഥകൾ പറയുന്ന മികച്ച കമ്മ്യൂണിറ്റി ചിത്രങ്ങൾക്കും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 30,000, 20,000, 10,000 ദിർഹം വീതം ലഭിക്കും. അതേസമയം, സർക്കാർ വകുപ്പുകൾക്കും സ്വകാര്യ കമ്പനികൾക്കും ക്യാഷ് പ്രൈസുകൾക്ക് പകരം ട്രോഫികളാണ് നൽകുക. മൊത്തം 2,40,000 ദിർഹമാണ് ക്യാഷ് പ്രൈസായി നൽകുതെന്ന് അധികൃതർ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ഷോർട്ട് ഫിലിമുകൾ ആർ.ടി.എയുടെ റോഡ് സുരക്ഷാ ക്യാമ്പയിനുകൾ, ബോധവൽക്കരണ ക്ലാസുകൾ, വർക്ക് ഷോപ്പുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ പ്രദർശിപ്പിക്കും. കഴിഞ്ഞ വർഷം നടന്ന ഫെസ്റ്റിവലിൻ്റെ ആദ്യ പതിപ്പിൽ നൂറിലധികം എൻട്രികൾ ലഭിച്ചിരുന്നു. ദുബായ് റോഡുകളിലെ മരണങ്ങളും ഗുരുതരമായ പരിക്കുകളും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ആർ.ടി.എയുടെ ‘സീറോ ഫെറ്റാലിറ്റീസ്’ ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
English Summary
Dubai’s Roads and Transport Authority (RTA) has launched the second Road Safety Film Festival. Residents, students, and families can win up to Dh30,000 by creating impactful short films about traffic safety and real-life accident stories. Entries are open until November 22 to promote safe driving habits and reduce road casualties.