Qatar Traffic Safety: ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
Qatar Issues Traffic Guidelines : യാത്രയ്ക്കിടയിലാണ് ബാങ്ക് വിളിക്കുന്നതെങ്കിൽ പരിഭ്രാന്തരായി വേഗത കൂട്ടരുത്. വാഹനം സുരക്ഷിതമായി റോഡരികിൽ ഒതുക്കി നിർത്തി നോമ്പ് തുറക്കാൻ ശ്രമിക്കുക.

Gulf
ദോഹ: റമദാൻ മാസത്തിൽ ഇഫ്താറിന് തൊട്ടുമുമ്പുള്ള സമയങ്ങളിൽ റോഡുകളിലെ അമിതവേഗത ഒഴിവാക്കണമെന്ന് വാഹനമോടിക്കുന്നവർക്ക് കർശന നിർദ്ദേശം നൽകി ഖത്തർ ആഭ്യന്തര മന്ത്രാലയം. നോമ്പുതുറയ്ക്ക് മുൻപുള്ള ഒരു മണിക്കൂർ സമയത്ത് റോഡുകളിൽ അപകടസാധ്യത വളരെയധികം കൂടുതലാണെന്ന് മന്ത്രാലയം പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.
സമയത്തിന് വീട്ടിലെത്താനുള്ള തിടുക്കത്തിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. തിരക്ക് കൂടുമ്പോൾ വേഗത വർധിപ്പിക്കുന്നതിന് പകരം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്താനാണ് മുൻഗണന നൽകേണ്ടത്. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാൻ വേഗത കുറച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
നോമ്പുതുറ സമയത്തിന് മുൻപേ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്ന രീതിയിൽ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണം. യാത്രയ്ക്കിടയിലാണ് ബാങ്ക് വിളിക്കുന്നതെങ്കിൽ പരിഭ്രാന്തരായി വേഗത കൂട്ടരുത്. വാഹനം സുരക്ഷിതമായി റോഡരികിൽ ഒതുക്കി നിർത്തി നോമ്പ് തുറക്കാൻ ശ്രമിക്കുക.
യാത്രക്കാർക്കായി വിവിധയിടങ്ങളിൽ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതികൾ സജീവമാണ്. അമിതവേഗതയ്ക്ക് പുറമെ തെറ്റായ പാർക്കിംഗ്, സിഗ്നൽ ലംഘനം എന്നിവയും ഒഴിവാക്കണം.
റമദാനിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷിതമായ ഒരു റമദാൻ ആഘോഷിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഈ വർഷം റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.