Iran US Conflict: ഹോർമുസ് കടലിടുക്കിലെ മൈനുകൾ പൂർണ്ണമായും നീക്കി; പുതിയ മൈനുകൾ സ്ഥാപിച്ചാൽ കടുത്ത നടപടിയെന്ന് ട്രംപ്
US Watching 'Every Inch' of Hormuz and Iran's Nuclear Sites, Says Donald Trump: ഇറാനിലെ നാറ്റൻസ് ആണവ കേന്ദ്രത്തിന് സമീപം പർവ്വതങ്ങൾക്കുള്ളിലായി നിർമ്മിക്കുന്ന 'പിക്‌ആക്‌സ് മൗണ്ടൻ' എന്ന പുതിയ ആണവ കേന്ദ്രവും അമേരിക്കയുടെ നിരീക്ഷണത്തിലാണ്. നേരത്തെ അമേരിക്ക ആക്രമണം നടത്തിയ മറ്റ് മൂന്ന് ആണവ കേന്ദ്രങ്ങളും സേന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ട്രംപ്

ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ രാജ്യാന്തര സമുദ്രപാതയിൽ സ്ഥാപിച്ചിരുന്ന എല്ലാ മൈനുകളും അമേരിക്കൻ നാവികസേന നീക്കം ചെയ്തതായി യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കടലിടുക്കിൽ പുതിയ മൈനുകൾ സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇറാൻ കപ്പലുകളെയും ബോട്ടുകളെയും ഉടൻ തകർക്കുമെന്നും ട്രംപ് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകി. അമേരിക്കൻ നാവികസേനയാണ് തനിക്ക് ഈ വിവരം കൈമാറിയതെന്നും, അദ്ദേഹം വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലെ ഓരോ ഇഞ്ചും അമേരിക്കൻ സേനയുടെ കർശന നിരീക്ഷണത്തിലാണെന്ന് ട്രംപ് അവകാശപ്പെട്ടു. സ്പേസ് ഫോഴ്സിൻ്റെ സഹായത്തോടെയാണ് അമേരിക്ക ഈ നിരീക്ഷണം നടത്തുന്നത്. ഇതിനുപുറമെ, ഇറാനിലെ നാറ്റൻസ് ആണവ കേന്ദ്രത്തിന് സമീപം പർവ്വതങ്ങൾക്കുള്ളിലായി നിർമ്മിക്കുന്ന ‘പിക്‌ആക്‌സ് മൗണ്ടൻ’ എന്ന പുതിയ ആണവ കേന്ദ്രവും അമേരിക്കയുടെ നിരീക്ഷണത്തിലാണ്. നേരത്തെ അമേരിക്ക ആക്രമണം നടത്തിയ മറ്റ് മൂന്ന് ആണവ കേന്ദ്രങ്ങളും സേന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ട്രംപ് ആരോപിച്ചു. ഇറാൻ ഭരണകൂടം സൈന്യത്തിലെ വലിയൊരു വിഭാഗത്തിന് ഇപ്പോൾ ശമ്പളം നൽകുന്നില്ല. അതേസമയം, രാജ്യത്ത് പ്രതിഷേധിക്കുന്നവരെ ഭരണകൂടം വ്യാപകമായി കൊന്നൊടുക്കുകയാണ്. മുൻപൊരിക്കലും ഇല്ലാത്ത വിധമാണ് ഇറാനിൽ കൊലപാതകങ്ങൾ നടക്കുന്നത്. ഈ പ്രതിസന്ധി ഉടൻ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു.
Also Read: Iran US Conflict: പാക് കരസേനാ മേധാവിയുമായി ഡൊണാൾഡ് ട്രംപ് ഫോണിൽ ചർച്ച നടത്തിയതായി റിപ്പോർട്ട്
ഇറാന് മേൽ അമേരിക്ക പുതിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മേഖലയുമായി ബന്ധപ്പെട്ട ട്രംപിൻ്റെ പുതിയ മുന്നറിയിപ്പ്. ഇറാനുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് രാജ്യങ്ങൾക്കും കമ്പനികൾക്കുമെതിരെ നടപടിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ഉപരോധങ്ങൾ. എന്നാൽ, അമേരിക്കയുടെ ഈ നീക്കങ്ങൾക്കെതിരെ ഇറാൻ സാമ്പത്തിക മന്ത്രി അലി മദനിസാദെ ശക്തമായി പ്രതികരിച്ചു. അമേരിക്ക മറ്റൊരു പരാജയം കൂടി നേരിടേണ്ടി വരുമെന്നും, ഉപരോധങ്ങളെ നേരിടാൻ ഇറാൻ കൃത്യമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ജനതയുടെ നിശ്ചയദാർഢ്യം പരിശോധിക്കാൻ അമേരിക്ക പലതവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. ഈ സാഹചര്യങ്ങളെ നേരിടാൻ സർക്കാരിന് കൃത്യമായ പദ്ധതികളുണ്ടെന്നും അദ്ദേഹം ഔദ്യോഗിക ടെലിവിഷൻ ചാനലിനോട് പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഈ പുതിയ പോർവിളികൾ. കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി അസീം മുനീർ ഇറാനിലെത്തി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാനിൽ എത്തുന്നതിന് ഒരാഴ്ച മുൻപ് തന്നെ അസീം മുനീറുമായി അമേരിക്കൻ പ്രസിഡൻ്റ് ഫോണിൽ സംസാരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
English Summary
US President Donald Trump claimed that the American Navy has cleared all mines from the Strait of Hormuz and warned that any Iranian vessels placing new mines will be destroyed. Trump also stated that US Space Force is monitoring Iran’s nuclear sites. Meanwhile, Iran dismissed the US threats and new economic sanctions, stating it has a two-year plan to counter them.