ട്രംപിന്റെ മെയില്‍ ബാലറ്റ് നിയന്ത്രണങ്ങള്‍ക്ക് തിരിച്ചടി; ആവശ്യം തള്ളി സുപ്രീംകോടതി
US Supreme Court Rejects Trump’s Mail Ballot Restrictions Ahead of Midterms: സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു വലിയ മാറ്റം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്. അലബാമ, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ മെയില്‍ ബാലറ്റുകള്‍ വോട്ടര്‍മാര്‍ക്ക് അയച്ചുതുടങ്ങിയിരുന്നു.
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം മുന്നോട്ടുവച്ച മെയില്‍ ബാലറ്റ് നിയന്ത്രണങ്ങള്‍ തള്ളി സുപ്രീംകോടതി. നവംബറില്‍ നടക്കാനിരിക്കുന്ന നിര്‍ണായക ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി തപാല്‍ വോട്ടുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള നീക്കത്തിലായിരുന്നു ഭരണകൂടം. ഇത്തരമൊരു നടപടി നിലവില്‍ വേണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതോടെ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി പിന്തുടരുന്ന രീതിയില്‍ തന്നെ മെയില്‍ ബാലറ്റുകള്‍ വിതരണം ചെയ്യും.
മെയില്‍ വോട്ടിങ് സംവിധാനത്തില്‍ രാജ്യവ്യാപകമായി മാറ്റം കൊണ്ടുവരികയായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ലക്ഷ്യം. ഇതിനായി എല്ലാ സംസ്ഥാനങ്ങളും ഒരേ മാതൃകയിലുള്ള കവറുകള്‍ ഉപയോഗിക്കണമെന്നും അര്‍ഹരായ വോട്ടര്‍മാരുടെ പട്ടിക ഓണ്‍ലൈന്‍ സംവിധാനത്തില്‍ സമര്‍പ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിബന്ധനകള്‍ പാലിക്കാത്ത സംസ്ഥാനങ്ങളിലേക്കുള്ള ബാലറ്റുകളുടെ വിതരണം തപാല്‍ സേവനത്തില്‍ തടയാനും നിര്‍ദേശത്തില്‍ അധികൃതര്‍ സൂചിപ്പിച്ചിരുന്നു.
എന്നാല്‍, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇതിനെതിരെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു വലിയ മാറ്റം നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് അവര്‍ നല്‍കുന്ന മുന്നറിയിപ്പ്. അലബാമ, നോര്‍ത്ത് കരോലിന, വിസ്‌കോണ്‍സിന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ മെയില്‍ ബാലറ്റുകള്‍ വോട്ടര്‍മാര്‍ക്ക് അയച്ചുതുടങ്ങിയിരുന്നു.
Also Read: ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
പുതിയ സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണമായി തയാറായിട്ടില്ലെന്നും ഒരു ബാര്‍കോഡ് പിശക് കാരണം ബാലറ്റുകളുടെ മുഴുവന്‍ ബാച്ചുകളും നിരസിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുവഴി ദശലക്ഷക്കണക്കിന് മെയില്‍ ബാലറ്റുകള്‍ വോട്ടര്‍മാരിലേക്ക് എത്താതെ പോകാമെന്ന ആശങ്കയും ശക്തമാണ്.
ഡെമോക്രാറ്റിക് പാര്‍ട്ടി നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും വോട്ടവകാശ സംഘടനകളും ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഇത്തരമൊരു മാറ്റം വരുത്താനുള്ള ഭരണഘടനാപരമായ അധികാരം പ്രസിഡന്റിനില്ലെന്നായിരുന്നു ഇവര്‍ പറയുന്നത്. കീഴ്ക്കോടതികളും ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി നേരത്തെ തടഞ്ഞതാണ്.
ഫെഡറല്‍ സര്‍ക്കാരിന് തപാല്‍ സേവനത്തിന്റെ നിയന്ത്രണമുണ്ട്. അതിനാല്‍ മെയില്‍ ബാലറ്റുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിര്‍ദേശിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു ഭരണകൂടത്തിന്റെ വാദം. കേസ് സുപ്രീം കോടതിയിലെത്തിയെങ്കിലും, പുതിയ നിയന്ത്രണങ്ങളുടെ നിയമസാധുത സംബന്ധിച്ച അന്തിമ തീരുമാനം കോടതി ഇതുവരെ എടുത്തിട്ടില്ലെന്നതാണ് ശ്രദ്ധേയം.
English Summary
The US Supreme Court has rejected the Trump administration’s attempt to impose new restrictions on mail ballots ahead of the midterm elections. The decision allows the existing mail voting system to continue for now. The case could have significant implications for voting rules and election procedures across the US.