UAE Global Residence Index 2026: അമേരിക്കയെയും ലണ്ടനെയും പിന്നിലാക്കി യു.എ.ഇ, താമസിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക്
UAE Enters Top 3 Global Residence Destinations: നികുതി ഇളവുകളുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ ലോകത്ത് സൗദി അറേബ്യക്കും മൊണാക്കോയ്ക്കും ഒപ്പം യു.എ.ഇയും മുൻനിരയിലുണ്ട്.

പ്രതീകാത്മക ചിത്രം
ദുബായ്: ലോകത്തെ ഏറ്റവും മികച്ച റെസിഡൻസ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ച് യു.എ.ഇ ചരിത്രം കുറിച്ചു. പ്രമുഖ ആഗോള പൗരത്വ-താമസ ഉപദേശക സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പ്രസിദ്ധീകരിച്ച 2026-ലെ റിപ്പോർട്ടിലാണ് യു.എ.ഇയുടെ ഈ നേട്ടം. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന യു.എ.ഇ, ഇത്തവണ സ്വിറ്റ്‌സർലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങൾക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ്.
പട്ടികയിലെ മുൻനിരക്കാർ
ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള 40 മികച്ച പ്രോഗ്രാമുകളെ വിശകലനം ചെയ്താണ് റാങ്കിംഗ് തയ്യാറാക്കിയത്. ഒന്നാം സ്ഥാനം ഗ്രീസിനാണ്. 73 പോയിന്റാണ് ഇതിനുള്ളത്. യു.എ.ഇ, ഇറ്റലി, സ്വിറ്റ്‌സർലൻഡ് എന്നിവ 72 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. പോർച്ചുഗൽ, ഓസ്‌ട്രേലിയ, കാനഡ, യുകെ, സിംഗപ്പൂർ, യുഎസ് എന്നീ രാജ്യങ്ങളെ പിന്നിലാക്കിയാണ് യു.എ.ഇയുടെ മുന്നേറ്റം.
യു.എ.ഇയുടെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ
ഇമിഗ്രേഷൻ വിദഗ്ധർ, സാമ്പത്തിക വിദഗ്ധർ, അക്കാദമിക് വിദഗ്ധർ എന്നിവർ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് നിശ്ചയിക്കുന്നത്. നികുതി ഇളവുകളുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ ലോകത്ത് സൗദി അറേബ്യക്കും മൊണാക്കോയ്ക്കും ഒപ്പം യു.എ.ഇയും മുൻനിരയിലുണ്ട്.
ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം മികച്ച ജീവിതസൗകര്യങ്ങൾ ഉറപ്പാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ ഇടംപിടിച്ചു. താമസാനുമതി ലഭിക്കുന്നതിലെ സുതാര്യതയും കൃത്യമായ നയങ്ങളും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു. അന്താരാഷ്ട്ര തലത്തിലുള്ള വലിയ നിക്ഷേപകരെയും സംരംഭകരെയും ആകർഷിക്കുന്ന നയങ്ങൾ രാജ്യം നടപ്പിലാക്കി വരുന്നു.
പ്രവാസികൾക്ക് പുതിയ പ്രതീക്ഷ
യു.എ.ഇയെ വെറുമൊരു ജോലിസ്ഥലം എന്നതിലുപരി സ്ഥിരതാമസത്തിന് അനുയോജ്യമായ കേന്ദ്രമായി ലോകം കാണുന്നുവെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. “സമ്പന്നരും നിക്ഷേപകരും തങ്ങൾക്കും കുടുംബത്തിനും സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന ഇടങ്ങൾ തേടുകയാണ്. ഈ സാഹചര്യത്തിൽ യു.എ.ഇയുടെ കുതിച്ചുചാട്ടം വളരെ പ്രാധാന്യമർഹിക്കുന്നു,” എന്ന് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് സി.ഇ.ഒ ജുർഗ് സ്റ്റെഫൻ പറഞ്ഞു.