Iran-US Conflict: ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും നിർത്തിവച്ച് യു.എ.ഇ
Iran Denies Firing Ballistic Missiles as UAE Suspends Trade Relations: രാജ്യത്തെ ലക്ഷ്യമാക്കി ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം കണ്ടെത്തിയെന്നും, അതിൽ ഒന്ന് രാജ്യത്തിൻ്റെ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് സമുദ്രാതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്നുമാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ആദ്യം പുറത്തുവിട്ട പ്രസ്താവന

പ്രതീകാത്മക ചിത്രം
അബുദാബി: മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനുമായുള്ള എല്ലാ വ്യാപാര, സാമ്പത്തിക ഇടപാടുകളും പൂർണ്ണമായും നിർത്തിവച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനുമായുള്ള വാണിജ്യ, സാമ്പത്തിക ഇടപാടുകൾ നിർത്തിവെക്കുകയാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഫ്റ അൽ ഹമേലി വ്യക്തമാക്കി.
മിസൈൽ ആക്രമണത്തെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന അലർട്ട് ലഭിച്ച് മണിക്കൂറുകൾക്കകമാണ് യു.എ.ഇയുടെ പ്രഖ്യാപനം. “മിസൈൽ ആക്രമണ സാധ്യതയുള്ളതിനാൽ എല്ലാവരും ഉടൻ ഏറ്റവും അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുക” എന്നായിരുന്നു ആഭ്യന്തര മന്ത്രാലയം അലർട്ടിലൂടെ നിർദ്ദേശിച്ചത്. എന്നാൽ ഈ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.
മാസങ്ങള്‍ക്ക് ശേഷമാണ് യുഎഇ രാജ്യത്തെ പൗരന്മാര്‍ക്ക് മിസൈല്‍ ആക്രമണ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. മെയ്, ജൂണ്‍ മാസങ്ങളിലും മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് വാസ്തവമല്ലെന്ന് കണ്ടെത്തി. ദേശീയ മുന്നറിയിപ്പ് സംവിധാനത്തില്‍ സംഭവിട്ട സാങ്കേതിക തകരാര്‍ മൂലം പൗരന്മാര്‍ക്ക് തെറ്റായ മിസൈല്‍ സന്ദേശം ലഭിക്കുകയായിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അഡ്‌നോക്കിൻ്റെ ടാങ്കറുകൾക്ക് നേരെ കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടർച്ചയായ ആക്രമണങ്ങൾ നടന്നിരുന്നു. ഫെബ്രുവരി 28 ന് പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച സമയത്ത്, ഇറാൻ്റെ ആക്രമണങ്ങൾ പ്രധാനമായും ബാധിച്ചത് യു.എ.ഇയെയാണ്. അന്ന് ഏകദേശം 3,000 മിസൈലുകളും ഡ്രോണുകളുമാണ് യു.എ.ഇക്ക് നേരെ പ്രയോഗിച്ചത്. ജൂണിൽ ഇറാനും അമേരിക്കയും തമ്മിൽ ധാരണാപത്രം നിലവിൽ വന്നതിന് ശേഷം യു.എ.ഇക്ക് നേരെ ആക്രമണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ധാരണാപത്രം പിന്നീട് തകരുകയായിരുന്നു.
അതേസമയം, ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ചൊവ്വാഴ്ച യുഎഇ ആരോപിച്ചു. എന്നാൽ ഈ ആരോപണം ഇറാൻ നിഷേധിച്ചിട്ട്ടുണ്ട്. രാജ്യത്തെ ലക്ഷ്യമാക്കി ഇറാനിൽ നിന്ന് വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യു.എ.ഇ വ്യോമപ്രതിരോധ സംവിധാനം കണ്ടെത്തിയെന്നും, അതിൽ ഒന്ന് രാജ്യത്തിൻ്റെ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് സമുദ്രാതിർത്തിക്കുള്ളിലുമാണ് പതിച്ചതെന്നുമാണ് യുഎഇ വിദേശകാര്യ മന്ത്രാലയം ആദ്യം പുറത്തുവിട്ട പ്രസ്താവന. കപ്പൽ ഗതാഗത്തെ ലക്ഷ്യം വച്ച് ഉറാൻ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കടലിൽ പതിച്ചതായി പിന്നീട് അറിയിക്കുകയായിരുന്നു.
എന്നാൽ, യുഎഇക്ക് നേരെ മിസൈൽ വിക്ഷേപിച്ചുവെന്ന വാദം ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി ശക്തമായി നിഷേധിച്ചു. ഈ ആരോപണം മേഖലയിലെ വിശ്വാസത്തെയും സമാധാനത്തിനു7ള്ള ശ്രമങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
English Summary
The UAE has suspended all trade and financial transactions with Iran amid escalating regional tensions. The decision follows a temporary missile threat alert in the UAE and accusations that Iran fired two ballistic missiles at maritime shipping in the Gulf, a claim Tehran has strongly denied.