Kerala Gold Rate: പൊന്നോണ ദിനത്തിൽ സ്വർണം പണി തരുമോ? ഇന്നത്തെ നിരക്ക്
Kerala Gold Rate Today: മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഓഗസ്റ്റ് 24ന് രേഖപ്പെടുത്തിയത്. പവന് 1,20,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. 2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയായിരുന്നു അന്നത്തെ വില.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കൂടിയും കുറഞ്ഞും പൊന്ന് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. നിലവിൽ പവന് 1,20,080 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 15,010 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വിലയിൽ വ്യത്യാസമുണ്ടാകും.
നെഞ്ചിടിപ്പ് കൂട്ടി സ്വർണം
മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഓഗസ്റ്റ് 24ന് രേഖപ്പെടുത്തിയത്. പവന് 1,20,240 രൂപ നിരക്കിലായിരുന്നു വ്യാപാരം. 2025 ഡിസംബർ 23നാണ് ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. 101600 രൂപയായിരുന്നു അന്നത്തെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്.
തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല. ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.
ഉത്രാടദിനത്തിൽ വില കുറവ്
റെക്കോർഡ് കുതിപ്പിന് പിന്നാലെ കഴിഞ്ഞ ദിവസം സ്വർണവില കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ സ്വർണവിലയും ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്കും കണക്കിലെടുത്താണ് വില താഴ്ന്നത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവില നിലവിൽ അൽപം പരുങ്ങലിലാണ്. വരുംദിവസങ്ങളിൽ എന്താകും സ്ഥിതി എന്നാണ് സാധാരണക്കാരും ആഭരണപ്രേമികളും ഉറ്റുനോക്കുന്നത്.
ഇന്ന് നിർണായകം!
തിരുവോണ ദിവസമായ ഇന്ന് സ്വർണവിലയിൽ നിർണായകമാണ്. ഇന്ന് പുറത്ത് വരുന്ന യുഎസ് പണപ്പെരുപ്പ കണക്കുകൾ വിലയിൽ നിർണായകമാകും. കൂടാതെ, വെള്ളിയാഴ്ച ജാക്ക്സൺ ഹോൾ സിംപോസിയത്തിൽ ഫെഡ് ചെയർമാൻ കെവിൻ വാർഷ് നടത്തുന്ന പ്രഭാഷണവും നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്. ഇതോടെ അമേരിക്കൻ അടിസ്ഥാന പലിശ നിരക്ക് ഏതു രീതിയിൽ നീങ്ങുമെന്ന കാര്യത്തിൽ ഏകദേശ ധാരണ ലഭിച്ചേക്കും.
യുഎസ് ഫെഡറൽ പലിശ നിരക്കും ആഗോള സ്വർണവിലയും തമ്മിൽ വിപരീത ബന്ധമാണ് നിലനിൽക്കുന്നത്. അതായത്, ഫെഡറൽ റിസർവ് പലിശ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ സാധാരണയായി സ്വർണവില കുറയുകയും, പലിശ നിരക്ക് കുറയ്ക്കുമ്പോൾ സ്വർണവില ഉയരുകയും ചെയ്യും. പലിശ നിരക്ക് കൂടുമ്പോൾ യുഎസ് ഡോളറിന്റെ മൂല്യം ശക്തമാകുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത് ഡോളറിലാണ്. ഡോളർ ശക്തമാകുമ്പോൾ മറ്റു കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് ചെലവേറിയതാവുകയും അത് ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു.
സ്വർണം സ്വപ്നമാകുമോ?
വില കൂടുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് സ്വർണം വെറും സ്വപ്നമായി മാറുകയാണ്. പ്രത്യേകിച്ച് വിവാഹ സീസണായ ചിങ്ങമാസത്തിൽ വില കുതിക്കുന്നത് സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. ഉയര്‍ന്ന നിലയിലാണ് കേരളത്തില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. മാസത്തിന്‍റെ തുടക്കത്തിൽ പവന് 1,05,600 രൂപയായിരുന്നു സ്വർണവില. രാജ്യാന്തര വിലയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്. വരുംദിവസങ്ങളിലും സ്വർണം കുതിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.