Kerala Gold Rate: സ്വർണം വാങ്ങൽ ബാലികേറാമല, ഇന്നും വില കൂടി; പവന് എത്ര?
Kerala Gold Rate Today, May 14: സ്വർണം, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഉയർത്തിയതിന് പിന്നാലെയാണ് സ്വർണവില ഉയർന്നത്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിക്ക് 10% അടിസ്ഥാന കസ്റ്റംസ് തീരുവയും 5% കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും ചേർന്നതാണ് പതിനഞ്ച് ശതമാനം തീരുവ.
സാധാരണക്കാർക്ക് തിരിച്ചടിയായി സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ദിവസം പവന് 1,18,800 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,850 രൂപയായിരുന്നു നൽകേണ്ടിയിരുന്നു. ഇന്ന് വില വീണ്ടും കൂടി. 240 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,19,040 രൂപയായി ഉയർന്നു. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും ഉയരും. സ്വർണവിലയൊക്കൊപ്പം വെള്ളി വിലയും ഉയരുന്നുണ്ട്. ഗ്രാമിന് 320.10 രൂപയും കിലോഗ്രാമിന് 3,20,100 രൂപയുമാണ് നൽകേണ്ടത്.
സ്വർണവിലയിൽ ഇന്നലെ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാവിലെ പവന് 1,23,120 രൂപയായിരുന്നു വില. ഒറ്റയടിക്ക് 10,200 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. ഒരു ഗ്രാമിന് 1,275 രൂപ കൂടി 15,390 രൂപയിലും എത്തി. എന്നാൽ ഉച്ചയോടെ വില കുറഞ്ഞു. ഗ്രാമിന് 540 രൂപ കുറഞ്ഞ് 14,850 രൂപയിലെത്തി. പവൻ വില 4320 രൂപ കുറഞ്ഞ് 1,18,800 രൂപയിലെത്തി.
സ്വർണവില കുതിപ്പിന് കാരണം
സ്വർണം, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതി തീരുവ ഉയർത്തിയതിന് പിന്നാലെയാണ് സ്വർണവില ഉയർന്നത്. ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായതാണ് തീരുവ കൂട്ടിയത്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിക്ക് 10% അടിസ്ഥാന കസ്റ്റംസ് തീരുവയും 5% കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും (AIDC) ചേർന്നതാണ് പതിനഞ്ച് ശതമാനം തീരുവ.
ALSO READ: സ്വർണവില രണ്ട് ലക്ഷത്തിലേക്കോ, വില്ലനായത് ഇറക്കുമതി തീരുവ, കേന്ദ്രത്തിന്റെ ലക്ഷ്യം മറ്റൊന്ന്!
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം തകർന്നതിനാൽ, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ കൂട്ടിയത്. ഇറക്കുമതി തീരുവ കൂട്ടിയാൽ സ്വർണവില ഉയരും. ഇതോടെ ജനങ്ങൾ സ്വർണം വാങ്ങുന്നത് കുറയും. കരുതൽ ശേഖരത്തിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദം കുറയ്ക്കുന്നതിന് വാങ്ങൽ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഇറക്കുമതി തീരുവ ഉയത്തിയത്. തീരുവ ഉയർത്തിത് രാജ്യത്ത് സ്വർണത്തിന്റെ വില കുത്തനെ വർധിപ്പിക്കും. രാജ്യാന്തര വിലയേക്കാൾ ഒമ്പത് ശതമാനമെങ്കിലും വില കൂട്ടേണ്ടി വരുമെന്നാണ് സൂചന.
പശ്ചിമേഷ്യൻ യുദ്ധവും സ്വർണവിലയും
പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെയാണ് സ്വർണവിലയിൽ വലിയൊരു ഇടിവ് ഉണ്ടായത്. സംഘർഷങ്ങളിൽ വില ഉയരുന്നതാണ് പതിവെങ്കിലും ഇത്തവണ അത് തെറ്റി. ഇറാൻ – യുഎസ് – ഇസ്രായേൽ സംഘർഷം പൊട്ടിപുറപ്പെട്ടതോടെ ക്രൂഡ് ഓയിൽ വില കുതിക്കുകയും സ്വർണവില ഇടിയുകയുമായിരുന്നു. ഇറാനെതിരെ യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനവും ഇറാന്റെ ഓഫർ ട്രംപ് തള്ളിക്കളഞ്ഞതും സ്വർണവില കുറച്ചിരുന്നു. എന്നാൽ തീരുവ വർദ്ധനവ് വില കൂട്ടി.
ഇന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും – ചൈന പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിലുള്ള കൂടിക്കാഴ്ച ഗ്രേറ്റ് ഹാൾ ഓഫ് ദ് പീപ്പിളിൽ നടക്കുന്നുണ്ട്. ആഗോള പ്രതിസന്ധികളും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക തർക്കങ്ങളുമാണ് പ്രധാന അജണ്ട. ഇത് സ്വർണവിലയിൽ നിർണായകമാകും.
English Summary:
Kerala Gold Rate Today, May 14. Gold Price Increased after the government increased import duty on gold and silver. The duty was increased from 6 percent to 15 percent. The 15 percent duty on imports of gold and silver is a combination of 10 percent basic customs duty and 5 percent agricultural infrastructure development cess (AIDC).