AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM Result 2025: കീം റാങ്ക് ലിസ്റ്റ്: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ച്

KEAM Rank List 2025 to Remain Cancelled: പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോറും പ്രസിദ്ധപ്പെടുത്തതിന് ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. ഇത് ഡിവിഷൻ ബെഞ്ചും ശരിവച്ചു.

KEAM Result 2025: കീം റാങ്ക് ലിസ്റ്റ്: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ച്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 10 Jul 2025 17:23 PM

കൊച്ചി: കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ, വിധിയിൽ ഇടപെടാനില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് സാധിക്കില്ല.

പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോറും പ്രസിദ്ധപ്പെടുത്തതിന് ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. ഇത് ഡിവിഷൻ ബെഞ്ചും ശരിവച്ചു. 2011 മുതലുള്ള പ്രോസ്പെക്ടസ് അനുസരിച്ച് വെയിറ്റേജ് കണക്കാക്കിയ ശേഷം വീണ്ടും ഫലം പുനഃപ്രസിദ്ധീകരിക്കാനാണ് കോടതി നിർദേശം.

ഇതോടെ, നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പല വിദ്യാർത്ഥികൾക്കും പ്രവേശനം പോലും കിട്ടാത്ത സാഹചര്യം ഉണ്ടാകും. പ്രവേശന നടപടികളെ ആകെ താളംതെറ്റിക്കുന്നതാണ് കോടതി വിധി. സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷയാണ് കീം.

ALSO READ: ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതുപോലെ; കീമിലേത് അസാധാരണ പ്രതിസന്ധി; അപ്പീലും പാളിയാൽ?

പ്രോസ്പക്ടസിൽ അടക്കം വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന പരാതി പരിഹരിക്കാനായി കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കാൻ വൈകിയതാണ് നിലവിലെ പ്രതിസന്ധിക്കുള്ള കാരണം. എന്നാൽ, പ്രോസ്പെക്ടസിൽ മാറ്റം വരുത്താമെന്ന വ്യവസ്ഥ ഉണ്ടായിരുന്നുവെന്നാണ് സർക്കാർ വാദം.

ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെ സർക്കാരിന് ഇനി കോടതി നിർദ്ദേശിച്ചതുപോലെ പഴയ ഏകീകരണ സമ്പ്രദായപ്രകാരം വീണ്ടും റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടി വരും. പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കാലതാമസം എടുക്കും. ഇത് അഡ്മിഷൻ പ്രക്രിയയെ ബാധിക്കുമോയെന്നതാണ് വിദ്യാർത്ഥികളുടെ ആശങ്ക.