Actor Sreenivasan Demise: ശ്രീനിവാസൻ ഇനി ഓർമ്മത്തിരയിൽ! മലയാളത്തിന്റെ ബഹുമുഖന് വിടചൊല്ലി നാട്
Actor Sreenivasan Demise: ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചത്....
മലയാളത്തിന്റെ ബഹുമുഖന് വിടചൊല്ലി സിനിമ ലോകവും പ്രേക്ഷകരും.അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം കഴിഞ്ഞു. തൃപ്പൂണിത്തറ കണ്ടനാട്ട് അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് സംസ്കാര ചടങ്ങുകൾ കഴിഞ്ഞത്. ഔദ്യോഗിക ബഹുമതികളോട് കൂടിയാണ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചത്. മലയാളത്തിന്റെ അതുല്യ പ്രതിഭയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി പ്രേക്ഷകരും സിനിമ ലോകവും.
അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുന്നതിന് കണ്ടനാട്ടെ വീട്ടിലേക്കും നിരവധി പ്രമുഖരും സാധാരണക്കാരുമാണ് എത്തിയത്. നാട്ടുകാർക്കും ഒരേപോലെ പ്രിയപ്പെട്ട ആളായിരുന്നു ശ്രീനിവാസൻ. അതിനാൽ തന്നെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണുന്നതിന് നിരവധി ആളുകളാണ് അവിടെ തടിച്ചുകൂടിയിരിക്കുന്നത്. 10 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നത് എങ്കിലും ആളുകൾ വീണ്ടും എത്തിയതിനെ തുടർന്നാണ് സമയക്രമത്തിൽ അല്പം മാറ്റം ഉണ്ടായത്.
വളരെ നാളുകളായി അസുഖബാധിതനായിരുന്നു ശ്രീനിവാസൻ. ശനിയാഴ്ച രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി അദ്ദേഹത്തിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശ്വാസ തടസ്സം നേരിട്ടതിനെത്തുടർന്ന് തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ അന്ത്യം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ടൗൺഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനായി ആരാധകരും സിനിമ ലോകവും ഇരച്ചെത്തുകയായിരുന്നു. സാധാരണക്കാരുടെ ജീവിതങ്ങൾ പറഞ്ഞുവെച്ച ശ്രീനിയേട്ടനെ കാണാൻ സാധാരണക്കാരായ നിരവധിയാളുകളാണ് എത്തിയത്. കേരളത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ആളുകളാണ് ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാനും യാത്രാമൊഴി ഏകാനുമായി കണ്ടനാട്ടെ വീട്ടിലേക്ക് എത്തിയത്.
എല്ലാ കാലഘട്ടത്തിലെ മനുഷ്യർക്കും ഗ്രഹിക്കാൻ സാധിക്കുന്നതും, എല്ലാവരെയും ഒരേപോലെ ചിരിപ്പിക്കാനും ചിന്തിക്കാനും കഴിവുള്ള വാക്കുകളായിരുന്നു ശ്രീനിവാസന്റേത്. അതിനാൽ തന്നെ കുട്ടികളും മുതിർന്നവരും അടക്കമുള്ള ആളുകൾ ശ്രീനിവാസനെ അവസാനമായി കാണാൻ എത്തിയിരുന്നു.