Nayanthara: അത് മൂന്ന് കുരങ്ങന്മാരാണ്, എന്നെ കുറിച്ച് പറഞ്ഞ് അവര്‍ കാശുണ്ടാക്കുന്നു: നയന്‍താര
Nayanthara Says Against Valai Pechu YouTube Channel: നയന്‍താര എന്ത് ചെയ്യുന്നു അല്ലെങ്കില്‍ മറ്റ് നടീനടന്മാര്‍ എന്ത് ചെയ്യുന്നു, എന്ത് പറയുന്നു ഇതെല്ലാം നോക്കി ഇരിക്കുന്നതാണ് അവരുടെ ജോലി. ഇങ്ങനെയാണ് അവര്‍ പണമുണ്ടാക്കുന്നതെന്നും നയന്‍താര പറയുന്നു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നയാളാണ് നയന്‍താര. ജയറാമിന്റെ നായികയായെത്തിയ നയന്‍താരയ്ക്ക് നിറഞ്ഞ കയ്യടിയായിരുന്നു ആ ചിത്രത്തിലൂടെ ലഭിച്ചിരുന്നത്. പിന്നീട് നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായിട്ടുള്ള വേഷമാണ് നയന്‍താരയെ തേടിയെത്തിയത്.
നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചിരുന്നെങ്കിലും തമിഴ് സിനിമകളാണ് നയന്‍താരയുടെ ഭാഗ്യനക്ഷത്രമായത്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ തുടങ്ങി നിരവധി ഭാഷകളിലാണ് താരം ഇതിനോടകം വേഷമിട്ടിട്ടുള്ളത്.
ഇപ്പോഴിതാ തമിഴ് യൂട്യൂബ് ചാനലായ വലൈപ്പേച്ചിനെ കുറിച്ച് നയന്‍താര പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ആ യൂട്യൂബ് ചാനലില്‍ 50 എപ്പിസോഡുകള്‍ അപ്ലോഡ് ചെയ്യുന്നുണ്ടെങ്കില്‍ അത് 45 എണ്ണും തന്നെ കുറിച്ചായിരിക്കുമെന്നാണ് നയന്‍താര പറയുന്നത്.

വലൈപ്പേച്ച് യൂട്യൂബ് ചാനല്‍ അവതാരകര്‍ (Image Credits: Screengrab)
നയന്‍താര എന്ത് ചെയ്യുന്നു അല്ലെങ്കില്‍ മറ്റ് നടീനടന്മാര്‍ എന്ത് ചെയ്യുന്നു, എന്ത് പറയുന്നു ഇതെല്ലാം നോക്കി ഇരിക്കുന്നതാണ് അവരുടെ ജോലി. ഇങ്ങനെയാണ് അവര്‍ പണമുണ്ടാക്കുന്നതെന്നും നയന്‍താര പറയുന്നു.
എന്നാല്‍ തന്നെ ഇതൊന്നും ഒരുതരത്തിലും ബാധിക്കുന്നില്ല. താനും ധനുഷും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്ന സമയത്ത് ഈ യൂട്യൂബ് ചാനല്‍ വഴി ഒരുപാട് കഥകള്‍ പ്രചരിച്ചിരുന്നുവെന്നും അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ചാലോചിച്ച് തലപുകയ്ക്കാറില്ലെന്നും നയന്‍താര പറഞ്ഞു.
“തമിഴില്‍ ഒരു യൂട്യൂബ് ചാനലുണ്ട്, മൂന്ന് പേര്‍ ഇരുന്ന അവര്‍ക്ക് തോന്നുന്നത് വിളിച്ചുപറയുന്നതാണ് അവരുടെ കണ്ടന്റ്. അവര്‍ എപ്പിസോഡുകള്‍ പുറത്തിറക്കിയാല്‍ അതില്‍ 45 എണ്ണവും എന്നെ കുറിച്ചായിരിക്കും. ഞാന്‍ എന്താണ് ചെയ്യുന്നത്, അല്ലെങ്കില്‍ മറ്റ് നടീനടന്മാര്‍ എന്ത് ചെയ്യുന്നു, എന്ത് പറയുന്നു എന്നൊക്കെ നോക്കിയിരിക്കുകയാണ് അവര്‍. ഇതുവഴി അവര്‍ ഒരുപാട് കാശും ഉണ്ടാക്കിയിട്ടുണ്ട്.
Also Read: Nayanthara-Dhanush: തർക്കങ്ങൾക്കിടെ ഒരേ ചടങ്ങിൽ പങ്കെടുത്ത് നയൻതാരയും ധനുഷും; മുഖം തിരിച്ച് താരങ്ങൾ
ഞാനും ധനുഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ സമയത്ത് ഈ മൂന്നുപേര്‍ അവരുടെ ഇഷ്ടത്തിന് ഓരോ കഥകളുണ്ടാക്കി. എന്നാല്‍ അവര്‍ ഈ പറഞ്ഞതൊന്നും എന്നെ ബാധിച്ചിട്ടില്ല. അവര്‍ മൂന്നുപേരെ കാണുമ്പോള്‍ നമ്മള്‍ പണ്ട് കേട്ട് വളര്‍ന്ന് മൂന്ന് കുരങ്ങന്മാരെയാണ് എനിക്ക് ഓര്‍മ വരിക. ആ കുരങ്ങന്മാര്‍ മോശമായ കാര്യങ്ങള്‍ പറയില്ല, കേള്‍ക്കില്ല, കാണില്ല എന്നാണെങ്കില്‍ ഈ കുരങ്ങന്മാര്‍ അതിന്റെ ഓപ്പോസിറ്റാണ്. എന്നും മോശം കാര്യങ്ങള്‍ മാത്രമേ ഇവര്‍ കാണുകയും പറയുകയും കേള്‍ക്കുകയുമുള്ളൂ,” നയന്‍താര പറയുന്നു.
അതേസമയം, നയന്‍താരയുടെ നയന്‍താര ബിയോണ്ട് ദി ഫെയറി ടെയ്ല്‍ എന്ന ഡോക്യുമെന്ററിയാണ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായത്. ഈ ഡോക്യൂമെന്ററിയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഈ ചിത്രത്തിന്റെ നിര്‍മാതാവായ ധനുഷ് ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. നാനും റൗഡി താന്‍ എന്ന ചിത്രത്തിനിടെയാണ് സംവിധായകനായ വിഘ്‌നേഷും നയന്‍താരയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം കാരണം തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും ധനുഷ് ആരോപിച്ചിരുന്നു.