Kantara Chapter 1: ‘കാന്താര’ സെറ്റിന് ദൈവ കോപമോ? ദുരന്തങ്ങൾ തുടർ കഥയാകുന്നു; ദുരൂഹതയില്‍ റിഷഭ് ഷെട്ടി ചിത്രം
Kantara Chapter 1; ഷൂട്ടിങ് ആരംഭിച്ചത് മുതൽ പല തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. ഒടുവിൽ കഴിഞ്ഞ ദിവസം റിഷഭ് ഷെട്ടി ഉൾപ്പടെ 30ലേറെ പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടതും ദുരൂഹത വർധിപ്പിച്ചു.
ആരാധകർ ഒന്നടങ്കം സ്വീകരിച്ച ചിത്രമാണ് 2022ൽ പുറത്തിറങ്ങിയ റിഷഭ് ഷെട്ടിയുടെ ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. എന്നാൽ സിനിമാ പ്രേമികളെയും മലയാളികളെയും ഒരുപോലെ ഞെട്ടിക്കുന്ന വാർത്തയാണ് ‘കാന്താര2’ സിനിമയുടെ സെറ്റിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഷൂട്ടിങ് ആരംഭിച്ചത് മുതൽ പല തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നത്. ഒടുവിൽ കഴിഞ്ഞ ദിവസം റിഷഭ് ഷെട്ടി ഉൾപ്പടെ 30ലേറെ പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടതും ദുരൂഹത വർധിപ്പിച്ചു.
കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം സംഭവിച്ചത്. റിഷഭും അണിയറപ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് റിസർവോയറിൽ മറിയുകയായിരുന്നു. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്. അതിനാൽ തന്നെ വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴുവായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.
എന്നാൽ ഇതാദ്യമായല്ല ചിത്രത്തിന്റെ സെറ്റിൽ നിന്ന് ദുരന്ത വാർത്ത വരുന്നത്. ഇതിനു മുൻപ് ചിത്രത്തിന്റെ ഭാഗമായ മൂന്നുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത് . ഏറ്റവും ഒടുവിൽ കഴിഞ്ഞ ബുധനാഴ്ച മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജു മരിച്ചിരുന്നു. ചിത്രത്തിന്റെ ബെംഗളൂരുവിലെ ലൊക്കേഷനിൽ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍ ആർടിസ്റ്റുകൾക്കായി ഒരുക്കിയ ഹോം സ്റ്റേയിൽ വച്ച് പുലർച്ചെ നിജുവിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Also Read:കാന്താര 2വിന്റെ സെറ്റിൽ വീണ്ടും അപകടം; ബോട്ട് മറിഞ്ഞു, റിഷബ് ഷെട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇതിനു തൊട്ടു മുൻപാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന കന്നഡ താരം രാകേഷ് പൂജാരി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സുഹൃത്തിന്റെ വിവാഹത്തിന്റെ മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു രാകേഷ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ മാസമാണ് മലയാളി യുവാവ് മുങ്ങി മരിച്ചത്. വൈക്കം സ്വദേശിയായ എം.എഫ് കപിൽ ആണ് സൗപര്‍ണിക നദിയില്‍ വീണ് മുങ്ങി മരിച്ചത്. സഹപ്രവർത്തകരുമായി നദിയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ രക്ഷിച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇതിനു പുറമെ നവംബറിൽ, ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെയിൽ 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ ചിലർക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമായിരുന്നില്ല. ഇതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് കുറച്ച് ദിവസം നിർത്തിവച്ചിരുന്നു. പിന്നാലെ മോശം കാലാവസ്ഥയെ തുടർന്ന് സിനിമയ്ക്കായി നിർമിച്ച വലുതും ചെലവേറിയതുമായ ഒരു സെറ്റ് തകർന്ന് വീണതും ചിത്രീകരണത്തിന് വെല്ലുവിളിയായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രാദേശിക ഗ്രാമവാസികളും തമ്മിൽ തർക്കം ഉണ്ടായതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് കേസെടുത്തിരുന്നു.
ഇതോടെ ചിത്രവുമായി ബന്ധപ്പെട്ട് ദുരൂഹതകളാണ് ഉയരുന്നത്. ദൈവകോപമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ വാദിക്കുന്നത്. ഹിന്ദു വിശ്വാസങ്ങളുടെ ഭാഗമായ കലാരൂപങ്ങള്‍ ഇതിവൃത്തമായ കഥയായിരുന്നു കാന്താര വണ്ണിന്റേത്. അതിനാല്‍ ദൈവങ്ങളെ സംബന്ധിച്ച സിനിമ എടുത്തതിനാലാണ് ദുരന്തങ്ങൾ തുടർകഥയാകുന്നത് എന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.