Harikumar passed away: സാഹിത്യകാരൻമാരുടെ സംവിധായകന് വിട; ഹരികുമാർ അന്തരിച്ചു
1981ൽ പുറത്തിറങ്ങിയ ആമ്പൽപൂവായിരുന്നു ഹരികുമാറിൻ്റെ ആദ്യത്തെ സിനിമ. സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
തിരുവനന്തപുരം: മലയാള സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ (70) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സാഹിത്യകാരൻമാരുടെ സംവിധായകൻ എന്ന് വിശേഷിക്കപ്പെടുന്ന സംവിധായകനാണ് ഹരികുമാർ.
എം ടി വാസുദേവൻ നായർ, എം മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെ കഥകളും തിരക്കഥകളും ഹരികുമാർ സിനിമയാക്കിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ ആമ്പൽപൂവായിരുന്നു ഹരികുമാറിൻ്റെ ആദ്യത്തെ സിനിമ. സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമായിരുന്നു 1994ൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരികുമാർ സംവിധാനം ചെയ്ത ‘സുകൃതം’. മമ്മൂട്ടി, ഗൗതമി എന്നിവർ കേന്ദ്രകഥപാത്രങ്ങളെ അവതരിപ്പിച്ച ‘സുകൃതം’ ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു.
ജാലകം, ഊഴം, അയനം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എം മുകുന്ദന്റെ തിരക്കഥയിൽ സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനമായി ഹരികുമാർ സംവിധാനം ചെയ്ത ചിത്രം. 2005, 2008 വർഷങ്ങളിൽ ദേശീയ പുരസ്‌ക്കാര ജൂറിയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
സ്നേഹപൂർവം മീര (1982), ഒരു സ്വകാര്യം (1983), പുലി വരുന്നേ പുലി (1985), അയനം (1985), പുലർവെട്ടം (2001) തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം തിരകഥയെഴുതിയിട്ടുണ്ട്. ഒരു സ്വകാര്യം (1983), പുലി വരുന്നേ പുലി (1985), പുലർവെട്ടം (2001) എന്നിവയ്ക്ക് ഡയലോഗും നൽകിയിട്ടുണ്ട്.