Gulf Malayalam Movie release : ദൃശ്യം 3, ആട് 3, പേട്രിയറ്റ്… പശ്ചിമേഷ്യയിലെ സംഘർഷം കാരണം മലയാള സിനിമയ്ക്ക് അവധി കിട്ടുമോ
Malayalam film release in the Gulf: മലയാള സിനിമയുടെ വിദേശ വരുമാനത്തിൽ സിംഹഭാഗവും നൽകുന്ന ഗൾഫ് മേഖലയിലെ പ്രതിസന്ധി ബോക്സ് ഓഫീസിനെ വലിയ തോതിൽ ബാധിച്ചേക്കാം. സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയും വൻ ചിത്രങ്ങളാണ് മാർച്ചിലും ഏപ്രിലിലുമായി റിലീസ് കാത്തിരിക്കുന്നത്.
കണ്ണൂർ: പശ്ചിമേഷ്യയിൽ ഇറാന്റെ ആക്രമണത്തെത്തുടർന്നുണ്ടായ സംഘർഷാവസ്ഥ മലയാള സിനിമയുടെ അവധിക്കാല വിപണിയെ ആശങ്കയിലാഴ്ത്തുന്നു. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളും യുദ്ധസമാനമായ സാഹചര്യവുമാണ് സിനിമാ നിർമ്മാതാക്കളുടെ ഉറക്കം കെടുത്തുന്നത്. മലയാള സിനിമയുടെ വിദേശ വരുമാനത്തിൽ സിംഹഭാഗവും നൽകുന്ന ഗൾഫ് മേഖലയിലെ പ്രതിസന്ധി ബോക്സ് ഓഫീസിനെ വലിയ തോതിൽ ബാധിച്ചേക്കാം. സൂപ്പർതാരങ്ങളുടെയും യുവതാരങ്ങളുടെയും വൻ ചിത്രങ്ങളാണ് മാർച്ചിലും ഏപ്രിലിലുമായി റിലീസ് കാത്തിരിക്കുന്നത്.
- ആട് 3: മിഥുൻ മാനുവൽ തോമസ് – ജയസൂര്യ (മാർച്ച് 19)
- പ്രതിഛായ: നിവിൻ പോളി – ബി. ഉണ്ണികൃഷ്ണൻ (മാർച്ച് 26)
- ദൃശ്യം 3: മോഹൻലാൽ – ജീത്തു ജോസഫ് (ഏപ്രിൽ 2)
- വാഴ 2: (ഏപ്രിൽ 2)
- പള്ളിച്ചട്ടമ്പി: ടൊവിനോ തോമസ് – ഡിജോ ജോസ് ആന്റണി (ഏപ്രിൽ 9)
- പേട്രിയറ്റ്: മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ (ഏപ്രിൽ 23)
- ഗീതു മോഹൻദാസ് – യഷ് ചിത്രം ടോക്സിക് നേരത്തെ നിശ്ചയിച്ച മാർച്ച് റിലീസിൽ നിന്നും ജൂൺ നാലിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ യു.എ.ഇയിൽ പ്രദർശനത്തിന് തടസ്സമില്ലെങ്കിലും ഖത്തറിലും സൗദിയിലുമാണ് പ്രതിസന്ധി രൂക്ഷം. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു. നിലവിൽ ആട് 3 റിലീസ് മാറ്റില്ലെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. എന്നാൽ സംഘർഷം യു.എ.ഇയെക്കൂടി ബാധിച്ചാൽ റിലീസുകൾ കൂട്ടത്തോടെ മാറ്റിവയ്ക്കാൻ നിർബന്ധിതരായേക്കും.