Mohanlal-Fahadh Faasil: അന്ന് മൂക്കുത്തിയിട്ട ഫഹദ്, ഇന്ന് നെക്ലേസ് ധരിച്ച മോഹൻലാൽ; പരമ്പരാഗത രീതികളെ പൊളിച്ചെഴുതി താരങ്ങൾ
Mohanlal and Fahadh Faasil Break Stereotypes in Jewellery Ads: ഇതിന് മുമ്പ് നടൻ ഫഹദ് ഫാസിലും സമാനമായ ആശയം മുന്നോട്ടുവെക്കുന്ന ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായിരുന്നു. കവിത ജ്വല്ലറിയുടെ പരസ്യത്തിലാണ് താരം മൂക്കുത്തി അണിഞ്ഞെത്തിയത്.

ജ്വല്ലറി പരസ്യത്തിൽ മോഹൻലാലും ഫഹദ് ഫാസിലും
നടൻ മോഹൻലാലിൻറെ ഏറ്റവും പുതിയ പരസ്യചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. വിൻസ്‌മേര ജ്വല്ലറിക്ക് വേണ്ടി പ്രകാശ് വർമ്മയുമായി സഹകരിച്ച് ഒരുക്കിയ പരസ്യം പരമ്പരാഗത രീതികളെ പൊളിച്ചെഴുതുകയാണ്. കാലങ്ങളായി ജ്വല്ലറി പരസ്യങ്ങളിൽ കൂടുതലും സ്ത്രീകളാണ് മുഖമായി വരുന്നത്. എന്നാൽ, ഡയമണ്ട് നെക്ലേസും മോതിരവും അണിഞ്ഞ് സ്ത്രൈണഭാവത്തിൽ മോഹൻലാൽ എത്തിയതോടെ പരമ്പരാഗത സങ്കൽപ്പങ്ങൾ ഉടഞ്ഞുവീണിരിക്കുകയാണ്.
ഈയൊരു മാറ്റം ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇതിന് മുമ്പ് നടൻ ഫഹദ് ഫാസിലും സമാനമായ ആശയം മുന്നോട്ടുവെക്കുന്ന ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായിരുന്നു. കവിത ജ്വല്ലറിയുടെ പരസ്യത്തിലാണ് താരം മൂക്കുത്തി അണിഞ്ഞെത്തിയത്. തങ്ങളുടെ പദവിയും സ്വാധീനവും ഉപയോഗിച്ച് താരങ്ങൾ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളിൽ ഒന്നാണ് ഇതെന്ന് പറയാം.
കാലങ്ങളായി സ്ത്രീകൾക്ക് മാത്രമായി പതിച്ചു നൽകപ്പെട്ട പരസ്യങ്ങളുടെ ഭാഗമായികൊണ്ട് പരമ്പരാഗത രീതികളെ പൊളിച്ചെഴുതുക മാത്രമല്ല ഇവർ ചെയ്തിരിക്കുന്നത്. മറിച്ച് പുരുഷന്മാർക്കിടയിലെ സ്ത്രൈണതയെ വിമർശിക്കുന്ന, ട്രോൾ ചെയ്യുന്ന സമൂഹത്തെ ചോദ്യം ചെയ്യുക കൂടിയാണ് ഈ പരസ്യങ്ങളിലൂടെ. ഇതിൽ എന്താണ് തെറ്റുള്ളതെന്ന് അവർ ഉറക്കെ ചോദിക്കുന്നു.
മുണ്ടുമടക്കി കുത്തി, മീശ പിരിച്ച് പുരുഷത്വത്തിന്റെ പ്രതീകമായി മലയാളികളാൽ ആഘോഷിക്കപ്പെട്ട അതേ നടൻ തന്നെ സ്ത്രൈണഭാവങ്ങളുമായി ജനങ്ങൾക്ക് മുമ്പിൽ എത്തുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. സ്ത്രീകളാണ് ജ്വല്ലറി പരസ്യങ്ങളിൽ ഉണ്ടാകേണ്ടതെന്ന ചിന്താഗതി മനസിൽ ഉറപ്പിച്ച സമൂഹത്തിന് മുൻപിലേക്കാണ് പ്രകാശ് വർമ മോഹൻലാലിനെ ഇത്തരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഇത്തരമൊരു പരസ്യത്തിന്റെ ഭാഗമാകുമ്പോൾ പരിഹാസങ്ങളും, ട്രോളുകളും, വിമർശനങ്ങളും ഏറ്റുവാങ്ങേടി വരുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് താരം ഇതുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് കയ്യടി അർഹിക്കുന്ന കാര്യമാണ്. മോഹൻലാലിൻറെ ജ്വല്ലറി പരസ്യത്തെ ഭൂരിഭാഗം പേരും കയ്യടി നൽകി സ്വീകരിച്ചെങ്കിലും, നടൻ ഇങ്ങനെ അഭിനയിക്കരുതായിരുന്നു എന്ന അഭിപ്രായങ്ങളും ഒരുവശത്ത് ഉയരുന്നുണ്ട്.
മുണ്ടുമടക്കി കുത്തി, മീശപിരിച്ച് വരുന്ന ലാലേട്ടനെ മതി തങ്ങൾക്ക് എന്നാണ് അവരുടെ വാദം. ഈ ആശയം മോഹൻലാലിന് ഒരുതരത്തിലും യോജിക്കുന്നതല്ലെന്നും, എന്നാൽ ശോഭനയെ പോലെയുള്ളവർക്ക് യോജിക്കുമെന്നും, മോഹൻലാൽ എന്ന അഭിനേതാവിന്റെ വൈദഗ്ധ്യം തെളിയിക്കാൻ മറ്റ് ആശയങ്ങളാണ് ഉപയോഗിക്കേണ്ടതെന്നുമാണ് വീഡിയോയ്ക്ക് താഴെ വന്ന ഒരു പ്രേക്ഷകന്റെ കമന്റ്. എന്നാൽ, വിമർശനങ്ങൾക്കിടയിലും പരസ്യം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയാണ്.