വിസ തട്ടിപ്പുകേസിൽ നിർമ്മാതാവ് ജോബി ജോർജിന് നാലുവർഷം തടവും പിഴയും
തുടക്കം മുതൽ തന്നെ പരാതിക്കാരെ വഞ്ചിക്കുവാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചിരുന്നത് എന്നാണ് കോടതിയുടെ നിരീക്ഷണം.

Joby George
കൊച്ചി: വിസ തട്ടിപ്പ് കേസിൽ നിർമ്മാതാവ് ജോബി ജോർജിന് ശിക്ഷ. രണ്ട് കേസുകളിൽ ആയി നാലുവർഷം തടവും 66.5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ ലഭിച്ചത്. യുകെ വിസ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. 2011ൽ നടന്ന കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു മുളന്തുരുത്തി സ്വദേശികളായ ബിജു വർഗീസ് ഡാർലി ബിജു ദമ്പതികൾ എന്നിവരുടെ പരാതികളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നിർമാതാവിനെ ശിക്ഷ ലഭിച്ചത്.
തുടക്കം മുതൽ തന്നെ പരാതിക്കാരെ വഞ്ചിക്കുവാനുള്ള ഉദ്ദേശത്തോടെയാണ് ജോബി പ്രവർത്തിച്ചിരുന്നത് എന്നാണ് കോടതിയുടെ നിരീക്ഷണം. 2018 രണ്ടുതവണയായി രാജേഷ് മാത്യുവിൽ നിന്നും 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയിരുന്നു. യുകെയിലേക്ക് വിസ ശരിയാക്കിത്തരാം എന്നായിരുന്നു വാഗ്ദാനം. പിന്നീട് പണം തിരികെ നൽകുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപയുടെ ചെക്ക് നൽകിയെങ്കിലും അതും മടങ്ങിയതോടെയാണ് രാജേഷ് മാത്യു പോലീസിൽ പരാതി നൽകുന്നത്. 50 ലക്ഷം രൂപയാണ് ഈ കേസിൽ പിഴയായി നൽകേണ്ടത്. അതിൽ നിന്നുള്ള തുക പരാതിക്കാരന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.