Santhosh T Kuruvilla: ‘അങ്ങനെ പറ്റിച്ചതുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത്; കേരളത്തിലുള്ളവരെ ഒടിടിക്കാര്‍ക്ക് വിശ്വാസമില്ലാതെയായി’
Santhosh T Kuruvilla about Malayalam OTT: ഒരു സമയത്ത് ഒടിടിക്കാരെ പറ്റിക്കാന്‍ വേണ്ടി സിനിമ എടുക്കുന്നവരുണ്ടായിരുന്നുവെന്ന് സന്തോഷ് ടി കുരുവിള. കേരളത്തിലെ ആള്‍ക്കാരെ ഇപ്പോള്‍ ഒരു ഒടിടിക്കാര്‍ക്കും വിശ്വാസമില്ലാതെയായെന്നും അദ്ദേഹം പറഞ്ഞു.

Santhosh T Kuruvilla
ഒരു സമയത്ത് ഒടിടിക്കാരെ പറ്റിക്കാന്‍ വേണ്ടി സിനിമ എടുക്കുന്നവരുണ്ടായിരുന്നുവെന്ന് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. കണക്ക് ഭയങ്കരമായി കൂട്ടിക്കാണിക്കും. ഒരു ക്വാളിറ്റിയുമുണ്ടാകില്ല. അങ്ങനെ പറ്റിച്ചതുകൊണ്ടാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ആള്‍ക്കാരെ ഇപ്പോള്‍ ഒരു ഒടിടിക്കാര്‍ക്കും വിശ്വാസമില്ലാതെയായെന്നും ‘മൂവി വേള്‍ഡ് മീഡിയ’ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
താന്‍ നിര്‍മ്മിച്ച ‘പെണ്ണും പൊറാട്ടും’ എന്ന സിനിമയുടെ ഒടിടി റിലീസിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരിചിത മുഖങ്ങള്‍ കുറവായതുകൊണ്ട് പെണ്ണും പൊറാട്ടും എന്ന സിനിമയില്‍ തിയേറ്ററില്‍ നിന്നുള്ള പ്രതീക്ഷ കുറവായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാല്‍ ഓരോ തവണ ആ സിനിമ കണ്ടപ്പോഴും ആത്മവിശ്വാസം കൂടി. റീവര്‍ക്ക് ചെയ്തപ്പോള്‍ അത് ഒരു പക്കാ കൊമേഴ്‌സ്യല്‍ പടമായിട്ട് മാറി. ഈ സിനിമ കണ്ട ജിയോഹോട്ട്‌സ്റ്റാറിനും, നെറ്റ്ഫ്ലിക്‌സിനും, സോണിക്കും അത് ഇഷ്ടപ്പെട്ടത് കൊമേഴ്‌സ്യലായതിന്റെ തെളിവാണ്. താന്‍ ചോദിച്ച തുകയുടെ അഞ്ച് ശതമാനം വ്യത്യാസത്തിലുള്ള തുക നെറ്റ്ഫ്ലിക്സ് തന്നെന്നും സന്തോഷ് കുരുവിള പറഞ്ഞു.
Also Read: Pennum Porattum OTT : പെണ്ണും പൊറാട്ടും ഒടിടി റിലീസ് പ്രഖ്യാപിച്ചു; എപ്പോൾ, എവിടെ കാണാം?
”ഒന്ന് ബലം പിടിച്ചിരുന്നെങ്കില്‍ ചോദിച്ച തുക കിട്ടിയേനെ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബലം പിടിക്കാനുള്ള ധൈര്യമില്ലായിരുന്നു. കാരണം പല സിനിമകളും ഇറങ്ങിക്കഴിഞ്ഞ് പോലും ആരും എടുക്കാറില്ല. എടുത്തോളാം എന്ന് പറയുന്ന പടങ്ങള്‍ പോലും എടുക്കാറില്ല”-സന്തോഷ് ടി കുരുവിളയുടെ വാക്കുകള്‍.
ഗ്യാങ്‌സ്റ്ററിന് സംഭവിച്ചത്
ഗ്യാങ്‌സ്റ്റര്‍ മമ്മൂക്കയ്ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. ആ സമയം വരെ ആദ്യ ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമകളില്‍ ഒന്നായിരുന്നു ഗ്യാങ്‌സ്റ്റര്‍. ആ സിനിമ ഇപ്പോള്‍ ഇറങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ വിജയിക്കുമായിരുന്നു. അവസാനത്തെ കുറച്ച് ആനിമേഷന്‍ സീക്വന്‍സൊക്കെ മാറ്റിയാല്‍ മതി. അത് അന്നത്തെ പ്രത്യേക അവസ്ഥ കൊണ്ട് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഹിച്ച വിജയം കിട്ടിയില്ല
ബള്‍ട്ടിക്ക് അര്‍ഹിച്ച വിജയം കിട്ടിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അത് സാമ്പത്തികമായി വിജയിക്കാത്തത് സംവിധായകന്റെയോ, അഭിനയിച്ചവരുടെയോ കുഴപ്പമല്ല. ഈ സിനിമയ്ക്ക് ആദ്യ ഒരാഴ്ച അതിഗംഭീര കളക്ഷനായിരുന്നു. ഗംഭീര സിനിമയാണെന്ന് തിയേറ്ററില്‍ നിന്നുള്ളവര്‍ പറയുന്നുണ്ടെന്ന് ആന്റണി പെരുമ്പാവൂര്‍ വിളിച്ചു പറയുമായിരുന്നു. പക്ഷേ, അര്‍ഹിച്ച വിജയം കിട്ടിയില്ല. രണ്ടാമത്തെ ആഴ്ച കാന്താര കയറിവന്നു. കാന്താര വിചാരിച്ചതിനെക്കാളും ഹിറ്റായി. നാല് തിയേറ്ററുകള്‍ ഉണ്ടെങ്കിലും മൂന്നിടത്തും കാന്താരയായി. നമ്മുടെ കളക്ഷന്‍ താഴ്ന്നുപോയെന്നും സന്തോഷ് കുരുവിള അഭിമുഖത്തില്‍ വ്യക്തമാക്കി.