Producer K Rajan Death: തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച വിയോഗം; പ്രമുഖ ചലച്ചിത്ര നിർമാതാവ് കെ രാജൻ നദിയിൽ ചാടി ജീവനൊടുക്കി
Tamil Film producer K Rajan Death: അടുത്തിടെ തമിഴ് സിനിമാരംഗത്തെക്കുറിച്ച് കെ രാജൻ പുറത്തുവിട്ട ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളും യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു.

K Rajan
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമാതാവ് കെ രാജൻ (85) നദിയിൽചാടി ജീവനൊടുക്കി (Tamil Film producer K Rajan Death). ചെന്നൈയിലെ അഡയാർ നദിയിൽ ചാടിയാണ് അദ്ദേഹം ജീവനൊടുക്കിയത്. അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദ അന്വേഷണം തുടങ്ങിയിട്ടുണ്ട്. നടൻ പ്രഭുകാന്ത് മകനാണ്. തമിഴ് സനിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത പുറത്തുവന്നത്.
മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പ്രമുഖ നടന്മാരാണ് ഞെട്ടലറിയിച്ച് രംഗത്തെത്തിയത്. “ഭയാനകമായ വാർത്ത. ഞങ്ങളുടെ പ്രിയപ്പെട്ട സിനിമാ അംഗവും നിർമ്മാതാവുമായ കെ രാജൻ സാറിന്റെ വിയോഗവാർത്ത കേട്ട് ഞാൻ വളരെയധികം ഞെട്ടിപ്പോയി. അദ്ദേഹം ആത്മഹത്യ ചെയ്തത് അങ്ങേയറ്റം ദുഃഖകരമാണ്. വളരെ ബഹുമാന്യനായ വ്യക്തിയും മുഖംമൂടിയും കൂടാതെ ജീവിച്ചിരുന്ന വ്യക്തിയുമാണ്. വളരെ ദുഃഖകരമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.” എന്നാണ് കുശ്ബു എക്സിൽ കുറിച്ചത്.
1983ൽ ബ്രഹ്മചാരിഗൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാനിർമാണ രംഗത്തേക്ക് കടന്നുവരുന്നത്. 1991ൽ നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനവും ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഉണർച്ചിഗൾ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഗണേഷ് സിനി ആർട്സ് എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് ശേഷം അനേകം സിനിമകളാണ് അദ്ദേഹത്തിന്റേതായി നിർമിച്ചിട്ടുള്ളത്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
അടുത്തിടെ തമിഴ് സിനിമാരംഗത്തെക്കുറിച്ച് കെ രാജൻ പുറത്തുവിട്ട ചില പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളും യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു.
കെ രാജന്റെ മരണത്തിൽ സിനിമാരംഗത്തെ പ്രമുഖർ ഞെട്ടൽ രേഖപ്പെടുത്തി. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാർ പറഞ്ഞു. “മുതിർന്ന നിർമ്മാതാവ് കെ. രാജൻ സാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. തമിഴ് സിനിമാ വ്യവസായത്തിന് ധീരനും നിർഭയനുമായ ഒരു ശബ്ദം നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു” എന്ന് സംവിധായകൻ സീനു രാമസാമി വ്യക്തമാക്കി.
English Summary:
Famous Tamil Film Producer K Rajan Dies at the age of 85, after jumping into the Adyar River in Chennai. The incident has sent shockwaves through the Tamil film industry, with many prominent figures expressing their grief and shock.