Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Saif Ali Khan Stabbing Case Suspect Arrested From Chhattisgarh:ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഇയാൾ സഞ്ചരിച്ച ട്രെയിൻ ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഇരിക്കുകയായിരുന്നു പ്രതി. ഇത് മനസ്സിലാക്കിയ ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഇയാളെ ഉടൻ പിടികൂടുകയായിരുന്നു.

Saif Ali Khan Attack
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാനെ വീട്ടിൽ കയറി കുത്തിപരിക്കേൽപ്പിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. ഛത്തീസ്ഗഢില്‍ നിന്നാണ് 31 കാരനായ ആകാഷ് കൈലാഷ് കന്നോജി പിടിയിലായത്. മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാളെ ആർപിഎഫ് പിടികൂടിയത്. മുംബൈ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ഇയാൾ സഞ്ചരിച്ച ട്രെയിൻ ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ഇരിക്കുകയായിരുന്നു പ്രതി. ഇത് മനസ്സിലാക്കിയ ആര്‍പിഎഫ് ഉദ്യോഗസ്ഥർ ഇയാളെ ഉടൻ പിടികൂടുകയായിരുന്നു. ടിക്കറ്റ് ഇല്ലാതെയാണ് ഇയാൾ ട്രെയിനിൽ യാത്ര നടത്തിയത്. ഇയാളെ ചോദ്യചെയ്യതപ്പോൾ ആദ്യം നാഗ്പൂരിലേക്ക് പോവുകയാണെന്നാണ് പറഞ്ഞത്. പിന്നീട് ബിലാസ്പുരിലേക്കാണെന്ന് മാറ്റിപ്പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ ഇയാളുടെ ചിത്രവും മറ്റുവിവരങ്ങളും മുംബൈ പോലീസ് ആർപിഎഫിന് കൈമാറിയിരുന്നു. നിലവിൽ പ്രതി ഇവരുടെ കസ്റ്റഡിയിലാണ്. അതേസമയം താരത്തെ അക്രമിച്ചയാൾ തന്നെയാണ് ഉറപ്പിക്കാൻ മുംബൈ പോലീസ് ദുര്‍ഗ് റെയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രിയോടെ ദുര്‍ഗിലെത്തുന്ന പോലീസ് പ്രതിയെ മുബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം.
Also Read:സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മുംബൈ ബാന്ദ്രയിലെ താരത്തിന്റെ വസതിയില്‍ കയറി സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ചത്. അക്രമത്തിൽ ആറ് മുറിവുകളാണ് ഉണ്ടായത്. ഇതിൽ രണ്ട് മുറിവ് വളരെ ആഴത്തിലുള്ളത് എന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിൽ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രീയക്ക് വിധേയനാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്മേൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ബാന്ദ്ര റെയില്‍ വേ സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങളും കണ്ടെത്തി. വീട്ടിലെ ഫയര്‍ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീട്ടിനുള്ളിൽ കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ അനുമാനം.
അതേസമയം കേസിൽ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി പുറത്ത്. ആക്രമി വീട്ടിൽ നിന്ന് ഒന്നും മോഷ്ടിച്ചില്ലെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും താരത്തിന്റെ മൊഴിയിൽ പറയുന്നു. കുട്ടിയെ ആക്രമിക്കാനാണ് ഇയാൾ ശ്രമിച്ചതെന്നും സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടതെന്നും കരീന കപൂർ പറയുന്നു.