Urvashi: ‘കുഴിയിൽ വീണു, എടുത്തപ്പോൾ കുഞ്ഞിന് അനക്കമില്ല, ചത്തുപോയെന്ന് വിചാരിച്ചു’
Urvashi Opens Up About Malootty Movie: ചിത്രം കണ്ട ഓരോ പ്രേക്ഷകന്റെയും മനസ് കീഴടക്കിയത് ഒരു ബാലതാരമായിരുന്നു, മലയാളികളുടെ സ്വന്തം ബേബി ശ്യാമിലി. കുഴൽകിണറിൽ വീഴുന്ന ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന കഥ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞു.

ഉർവശി
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറാണ് ഉർവശി. ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ തങ്ങിനിൽക്കുന്ന ഉർവശിയുടെ ഒരു സിനിമയാണ് മാളൂട്ടി. ഭരതൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഉർവശി, ജയറാം, കെ.പിസി ലളിത, നെടുമുടി വേണു തുടങ്ങി വലിയൊരു താരനിര തന്നെ ഉണ്ടായിരുന്നു. എന്നാൽ ചിത്രം കണ്ട ഓരോ പ്രേക്ഷകന്റെയും മനസ് കീഴടക്കിയത് ഒരു ബാലതാരമായിരുന്നു, മലയാളികളുടെ സ്വന്തം ബേബി ശ്യാമിലി.
ഇന്നത്തെ പോലെ വലിയ ടെക്നോളജികളൊന്നും ഇല്ലാതിരുന്നിട്ടും കുഴൽകിണറിൽ വീഴുന്ന ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന കഥ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാൻ ചിത്രത്തിന് കഴിഞ്ഞു. ഇപ്പോഴിതാ, മാളൂട്ടിയുടെ മേക്കിങ് അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് ഉർവശി. ബേബി ശ്യാമിലി മരിച്ചുപോയെന്ന് പോലും ചിന്തിച്ചുവെന്ന് താരം പറഞ്ഞു.
‘ഒരു കുട്ടിക്ക് വീഴാവുന്ന കുഴി ആണ് എടുത്തിരുന്നത്. ഇതിൽ കുട്ടി എങ്ങനെ വീഴും, എങ്ങനെ അഭിനയിക്കും എന്നായിരുന്നു എന്റെ ടെൻഷൻ. ഷോട്ട് കണ്ട് കൊണ്ടിരിക്കുമ്പോൾ തന്നെ എന്റെ നെഞ്ച് ഇടിക്കുകയായിരുന്നു. ഷൂട്ടിന് വേണ്ടി കുഴി എടുക്കുന്നത് കുട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെ അതിനടുത്ത് എത്തുമ്പോൾ അവൾ സ്വാഭാവികമായി മാറി പോകും. ഉച്ച വരെ നോക്കിയിട്ടും ഷോട്ട് എടുക്കാൻ സാധിച്ചില്ല.
ALSO READ: ‘വെപ്പുമുടി സത്യഭാമേ.. പോയി രാമായണം വായിച്ചിരിക്ക്’; സത്യഭാമയെ പഞ്ഞിക്കിട്ട് ബിഗ് ബോസ് നന്ദന
അവസാനം കുട്ടിയുടെ അച്ഛനെയും കൂട്ടിക്കൊണ്ട് വന്ന് പ്ലാൻ മാറ്റി. കുട്ടി അറിയാതെ മറ്റൊരിടത്ത് കുഴി എടുത്തു. കുട്ടി ഓട് വന്ന് അതിൽ വീണു. അത് ഒന്നൊന്നര വീഴ്ച ആയിരുന്നു. പിന്നിൽ കണ്ട് കൊണ്ടിരുന്ന ഞാൻ ഒരൊറ്റ വിളി വിളിച്ചു. എനിക്ക് തലയൊക്കെ കറങ്ങി. ആ കുട്ടിയുടെ അച്ഛന് ഒരു സ്വർണക്കപ്പ് കൊടുക്കണം. ആ പടം നന്നാകാൻ അയാൾ എടുത്ത ത്യാഗം വലുതാണ്.
ഞാൻ അയാളെ ഒരുപാട് ചീത്തയൊക്കെ വിളിച്ചിരുന്നു. കുട്ടി വീണിട്ടും അനക്കമില്ല. മുകളിലേക്ക് എടുത്തപ്പോൾ കണ്ണൊക്കെ തള്ളി ഒരു ജഡം പോലെയായിരുന്നു. എല്ലാവരും പേടിച്ചു. ചത്തുപോയെന്നാണ് കരുതിയത്. അവസാനം മോളേ തട്ടി, കാൽ തടവുകയും കൈ തടവുകയുമെല്ലാം ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് കുട്ടി ഞെട്ടി എഴുന്നേറ്റത്’ ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ ഉർവശി പറഞ്ഞു.