ശമ്പളം കൂട്ടിക്കാണിച്ച് മൂന്ന് വർഷം കൊണ്ട് തട്ടിയത് 2 കോടി; പോലീസുകാരെ കയ്യോടെ പൊക്കി എ.ഐ
AI Ends 3-Year Run of Chhattisgarh Cops Who Inflated Salaries to Steal Rs 2 Crore: പൊലീസുകാരുടെ സ്ഥലം മാറ്റം, പുതിയ പോസ്റ്റിംഗുകൾ എന്നിവയെല്ലാം കാരണം ശമ്പളയിനത്തിലും മറ്റു ചിലവുകളിലും എപ്പോഴും മാറ്റങ്ങൾ വരാറുണ്ട്. അതുകൊണ്ടാണ് തട്ടിപ്പ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

പ്രതീകാത്മക ചിത്രം
ബസ്തർ (ഛത്തീസ്ഗഡ്): ശമ്പളം കൂട്ടിക്കാണിച്ച് മൂന്ന് വർഷം കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർ സർക്കാരിൽ നിന്നും തട്ടിയത് ചില്ലറ തുകയൊന്നുമല്ല. ഏകദേശം രണ്ട് കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതാവട്ടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും. വേലി തന്നെ വിളവ് തിന്നുന്ന കാലത്ത് രക്ഷകനാവുകയാണ് എ.ഐ സാങ്കേതികവിദ്യ. ജഗൽപൂരിൽ എസ്.പി ഓഫീസിലെ ശമ്പള വിഭഗത്തിൽ അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്ന ഗിരീഷ് റായിയാണ് കേസിലെ പ്രധാന പ്രതി. രാജ് കുമർ കട്ലാം, ഹേമന്ത് മാത്യു എന്നീ കോൺസബിൾമാരാണ് തട്ടിപ്പിലെ മറ്റു പ്രതികൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വഞ്ചന വ്യാജ രേഖ ചമക്കൽ, സർക്കാർ ഫണ്ടിലെ തിരിമറി തുടങ്ങി ബി.എൻ,എസിലെ വിവിധ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു സർക്കാർ ഓഡിറ്റർമാർ എ.ഐ ടൂളുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വലിയ തട്ടിപ്പ് പുറത്തുവന്നത്. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം ഒരു ഓഡിറ്റിംഗ് ഇതാദ്യമാണെന്ന് പൊലിസ് വ്യക്തമാക്കി. ഗിരീഷ് റായിയാണ് ശമ്പള ബില്ലുകൾ കൈകാര്യം ചെയ്തിരുന്നത്. ഇത് പ്രോസസ്സ് ചെയ്യുന്ന സമയത്ത് ബില്ലുകളിൽ തിരുത്തൽ വരുത്തി സ്വന്തം ശമ്പളവും മറ്റു രണ്ട് പേരുടെ ശമ്പളവും വർധിപ്പിച്ചുകൊണ്ടായിരുന്നു തട്ടിപ്പ്.
Also Read: കരയുന്ന കുട്ടികളെ വാഷിംഗ് മെഷീനിലിട്ട് പേടിപ്പിച്ചു; ഐ.ടി കമ്പനിയിലെ ഡേ കെയർ ജീവനക്കാർക്കെതിരെ കേസ്
2023 ഒക്ടോബർ മുതൽ 2026 മെയ് വരെയുള്ള കലയളവിൽ 1.5 കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. യഥാർത്ഥ തുക ഏകദേശം 2 കോടിക്ക് അടുത്ത് വരുമെന്നാണ് വിവരം. ഒരോ മാസവും വളരെ ചെറിയ തുകകളാണ് ഇവർ ശമ്പളത്തോടൊപ്പം കൂട്ടിച്ചേർത്തിരുന്നത്. പൊലീസുകാരുടെ സ്ഥലം മാറ്റം, പുതിയ പോസ്റ്റിംഗുകൾ എന്നിവയെല്ലാം കാരണം ശമ്പളയിനത്തിലും മറ്റു ചിലവുകളിലും എപ്പോഴും മാറ്റങ്ങൾ വരാറുണ്ട്. അതുകൊണ്ടാണ് തട്ടിപ്പ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ പോയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള കണക്കുകളാണ് എ.ഐ ടൂളിൻ്റെ സഹായത്തോടെ പരിശോധിച്ചത്. ഇത്രയധികം ആളുകളുടെ ശമ്പള കണക്കുകൾ പരിശോധിക്കുക അത്ര എളുപ്പമല്ല എന്നതിനാലാണ് ഓഡിറ്റർമാർ എ.ഐ ടൂളുകൾ ഉപയോഗിച്ചതെന്ന് ബസ്തർ എസ്.പി ശലഭ് കുമാർ സിൻഹ പറഞ്ഞു. വലിയ അളവിലുള്ള ശമ്പള വിവരങ്ങൾ സുക്ഷ്മമായി പരിശോധിക്കാൻ സാധിക്കാതെ പോയതിനാലാണ് മുൻപുള്ള ഓഡിറ്റുകളിൽ ക്രമക്കേടുകൾ കണ്ടെത്താനാവാതിരുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. \
English Summary
Police constables in Chhattisgarh were arrested for siphoning off nearly Rs 2 crore over three years by fraudulently inflating their salaries. The main accused, an assistant in the salary section, manipulated electronic records to carry out this scam. The massive fraud went completely unnoticed until government auditors utilized Artificial Intelligence tools to analyze salary data, exposing the financial anomalies.