Looting bride arrested : പണത്തിനായി വധുവായി; 25 പേരെ വിവാഹം ചെയ്തു വഞ്ചിച്ച ‘ലൂട്ടേരി ദുൽഹൻ’ പിടിയിൽ
Anuradha Paswan: കുടുംബാംഗങ്ങൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷം വീട്ടിലെ സ്വർണ്ണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി മുങ്ങുക എന്നതാണ് അനുരാധയുടെ തട്ടിപ്പ് രീതി.
ജയ്പൂർ : ‘കൊള്ളക്കാരിയായ മണവാട്ടി’ (Looteri Dulhan) എന്ന പേരിൽ കുപ്രസിദ്ധയായ തട്ടിപ്പുകാരി അനുരാധ പാസ്വാൻ (32) ഒടുവിൽ പോലീസ് പിടിയിലായി. 25-ഓളം വരന്മാരെ വ്യാജ വിവാഹങ്ങളിലൂടെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിലാണ് സവായ് മാധോപൂർ പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ തന്ത്രപരമായ ‘വ്യാജ വിവാഹ’ കെണിയാണ് ഈ തട്ടിപ്പുകാരിയെ കുടുക്കിയത്.
വ്യാജമുഖവും സംഘത്തിന്റെ തന്ത്രങ്ങളും
പുതിയ പേരും പുതിയ നഗരവും പുതിയ വ്യക്തിത്വം അതാണ് ഓരോ സ്ഥലത്തെത്തുമ്പോഴുമുള്ള അനുരാധയുടെ ആദ്യ ചുവട്. ഇത്തരത്തിൽ പലയിടത്തും മാറിമാറി താമസിച്ച് തട്ടിപ്പ് തുടർന്നു. ‘പാവപ്പെട്ട സുന്ദരിപ്പെണ്ണ്’ എന്ന പരിവേഷമാണ് എല്ലായിടത്തും അനുരാധയ്ക്കുള്ളത്.
ഇവർ ഇരകളെ സമീപിക്കുന്നതും ഈ രൂപത്തിൽ. താൻ ഒറ്റപ്പെട്ടവളാണെന്നും, ദരിദ്രയാണെന്നും, ഒരു തൊഴിൽ രഹിതനായ സഹോദരനുണ്ടെന്നും പറഞ്ഞ് ആളുകളുടെ സഹതാപം പിടിച്ചുപറ്റും. കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സമാണെന്ന് പറയും. അനുരാധയുടെ സംഘത്തിലെ ഏജന്റുമാരാണ് വരന്മാരെ കണ്ടെത്തുക.
പിന്നീട് അനുരാധയുടെ ചിത്രങ്ങളും വ്യാജ പ്രൊഫൈലുകളും കാണിച്ച് വിവാഹം നടത്താൻ ശ്രമിക്കും. ഇടനിലക്കാർ കല്യാണം ഉറപ്പിക്കുന്നതിനായി രണ്ട് ലക്ഷം രൂപ വരെ കമ്മീഷൻ ആയി വാങ്ങിയിരുന്നു എന്നാണ് വിവരം.
വിവാഹ നാടകം, ഒടുവിൽ മയക്കിക്കിടത്തി മോഷണം
കമ്മീഷൻ ഉറപ്പിച്ചാൽ, ഒരു വിവാഹ സമ്മതപത്രം തയ്യാറാക്കും. അമ്പലത്തിലോ വീട്ടിലോ വെച്ച് ആചാരപ്രകാരമുള്ള വ്യാജ വിവാഹവും നടത്തും. വിവാഹശേഷം അനുരാധ, മാതൃകാപരമായ ഒരു വധുവായും മരുമകളായും അഭിനയിക്കും.
എല്ലാവരുമായി സ്നേഹബന്ധം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കും. പിന്നീട് കുടുംബാംഗങ്ങൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷം വീട്ടിലെ സ്വർണ്ണാഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി മുങ്ങുക എന്നതാണ് അനുരാധയുടെ തട്ടിപ്പ് രീതി.
വിഷ്ണു ശർമ്മയുടെ അനുഭവം
സവായ് മാധോപൂരിലെ വിഷ്ണു ശർമ്മ എന്നയാളും അനുരാധയുടെ ഇരകളിലൊരാളാണ്. വിവാഹശേഷം അനുരാധ 1.25 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും 30,000 രൂപയും 30,000 രൂപ വിലവരുന്ന മൊബൈൽ ഫോണുമായി കടന്നു കളഞ്ഞു. വിഷ്ണു ശർമ്മയുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പോലീസിന്റെ ‘അൺ-ഓ റിവേഴ്സ്’ നീക്കം
വിഷ്ണു നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സവായ് മാധോപൂർ പോലീസ് ഒരു കെണിയൊരുക്കി. ഒരു പോലീസ് കോൺസ്റ്റബിൾ വരനായി അഭിനയിച്ച് തട്ടിപ്പ് സംഘത്തിലെ ഏജൻ്റിനെ സമീപിച്ചു. ഏജൻ്റ് അനുരാധയുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള പ്രൊഫൈലുകൾ കാണിച്ചു. തുടർന്ന് എല്ലാ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയ പോലീസ്, കോൺസ്റ്റബിളിനെ വരനായി നിർത്തി അനുരാധയെ വിവാഹത്തിന് സമ്മതിപ്പിച്ചു. അങ്ങനെ പോലീസ് കൃത്യമായി ഒരുക്കിയ കെണിയിൽ അനുരാധ കുടുങ്ങുകയും അറസ്റ്റിലാവുകയും ചെയ്തു.