India Pakistan Tensions: ‘സംയമനത്തോടെയാണ് തിരിച്ചടിച്ചത്, വ്യോമത്താവളങ്ങൾ സുരക്ഷിതം’; പ്രതിരോധ മന്ത്രാലയം
External Affairs in Press Meet Briefing: പഹൽഗാം ആക്രമണത്തിന് പിന്നാലെ സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും എസ് 400, ബ്രഹ്മോസ് മിസൈൽ അടക്കം എല്ലാം സുരക്ഷിതമാണെന്നും വിവിധ സേനകളുടെ വാര്‍ത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഡൽഹി: പാകിസ്ഥാനുമായുള്ള വെടിനിർത്തൽ സൈന്യം പിന്തുടരുമെന്ന് പ്രതിരോധ മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഹൽഗാം ആക്രമണത്തിന് പിന്നാലെ സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും എസ് 400, ബ്രഹ്മോസ് മിസൈൽ അടക്കം എല്ലാം സുരക്ഷിതമാണെന്നും വിവിധ സേനകളുടെ വാര്‍ത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വ്യോമത്താവളം തകർത്തെന്ന് പാക്കിസ്ഥാൻ സൈന്യം വ്യാജപ്രചാരണം നടത്തുകയാണ്. അതിർത്തിയിലെ വിമാനത്താവളങ്ങൾ എല്ലാം സുരക്ഷിതമാണ്. പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നൽകിയത്. പാകിസ്ഥാന്റെ നാല് വ്യോമസേനാ താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്‍റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾ നിർവീര്യമാക്കാൻ കഴിഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അവരുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഏറ്റത് വലിയ തിരിച്ചടിയാണ്. ഏത് സാഹചര്യത്തിനും സജ്ജമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: വെടിനിര്‍ത്തലിന് ധാരണയായി; അടുത്ത സൈനിക ചര്‍ച്ച മെയ് 12ന്
പാകിസ്ഥാനിലെ ആരാധനാലയങ്ങൾ ഇന്ത്യ ആക്രമിച്ചുവെന്ന പ്രചാരണം തീർത്തും വ്യാജമാണെന്നും ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഉദ്യോഗസ്ഥർ ചുണ്ടിക്കാട്ടി. ഭീകരകേന്ദ്രങ്ങളിൽ മാത്രമാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. അതിർത്തി കാക്കാൻ സൈന്യം സർവസജ്ജമാണെന്നും ഇനിയും ജാഗ്രതയോടെ തന്നെ തുടരുമെന്നും കൂട്ടിച്ചേർത്തു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണുന്ന രാജ്യമാണ് ഇന്ത്യയെന്നും ആരാധനാലയങ്ങൾ ആക്രമിച്ചുവെന്ന പ്രചാരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും വാർത്താ സമ്മേളനത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.