Bengaluru Metro: ട്രെയിനിൽ മാന്യമായി എങ്ങനെ യാത്രചെയ്യാം; ശല്യക്കാർക്ക് ക്ലാസെടുക്കാൻ നമ്മ മെട്രോ
BMRCL Special Drive: ബെംഗളൂരു മെട്രോയിലെ നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ അധികൃതർ. മാന്യമായി യാത്ര ചെയ്യുന്നതെങ്ങനെയെന്ന് യാത്രക്കാർക്ക് ക്ലാസെടുക്കാനാണ് തീരുമാനം.

ബെംഗളൂരു മെട്രോ
ബെംഗളൂരു മെട്രോ ട്രെയിനുകൾക്കുള്ളിൽ നിയമലംഘനങ്ങൾ പതിവായതോടെ യാത്രക്കാർക്ക് ക്ലാസെടുക്കാനൊരുങ്ങി അധികൃതർ. കഴിഞ്ഞ ഒരു വർഷത്തിൽ മെട്രോ ട്രെയിനുകൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട നിയമലംഘനങ്ങൾ പരിശോധിച്ചാണ് അധികൃതർ തീരുമാനമെടുത്തത്. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള പ്രവൃത്തികൾ പലരും മെട്രോയിൽ ചെയ്യുന്നുണ്ടെന്നാണ് പരിശോധനയിലെ കണ്ടെത്തൽ.
മെട്രോ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് കൂടുതൽ ഹോം ഗാർഡുകളെ നിയമിച്ചിട്ടുണ്ട്. നിയമം അടിച്ചേല്പിക്കലല്ല, യാത്രക്കാർക്ക് നിയമങ്ങളെപ്പറ്റി ബോധവത്കരണം നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു. ട്രെയിനുകൾക്കുള്ളിൽ മാന്യമായി പെരുമാറാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിഎംആർസിഎൽ പറഞ്ഞു.
Also Read: Bengaluru High Speed Rail: ബെംഗളൂരു യാത്ര ഈസിയോട് ഈസി; അതിവേഗ റെയിലുകളും കളത്തിലേക്ക്
അധികൃതർ പറയുന്നതനുസരിച്ച് പലതരത്തിലുള്ള നിയമലംഘനങ്ങളാണ് ട്രെയിനുകൾക്കുള്ളിൽ നടക്കുന്നത്. ഹെഡ്ഫോണുകളില്ലാതെ ഉയർന്ന ശബ്ദത്തിൽ പാട്ടുകൾ കേൾക്കുക, മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുക, ട്രെയിനുകൾക്കുള്ളിൽ ഭക്ഷണം കഴിക്കുകയും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങളൊക്കെ ട്രെയിനുകളിൽ നടക്കുന്നുണ്ട്. ഇതൊക്കെ കർശനമായി നിരോധിച്ചിരിക്കുന്നു.
റിസർവ് ചെയ്ത സീറ്റുകളുടെ ദുരുപയോഗവും മെട്രോ ട്രെയിനുകളിൽ കാണപ്പെടുന്ന മറ്റൊരു നിയമലംഘനമാണ്. ഗർഭിണികൾക്കും അംഗപരിമിതർക്കും മുതിർന്നവർക്കുമായി സംവരണം ചെയ്തിരിക്കുന്ന പല സീറ്റുകളിളും മറ്റ് യാത്രക്കാർ കയ്യേറുന്നു എന്നും ബിഎംആർസിഎൽ അധികൃതർ പറയുന്നു. ബിഎംആർസിഎല്ലിൻ്റെ കണക്ക് പ്രകാരം 57,538 യാത്രക്കാരാണ് ഹെഡ്ഫോണുകൾ ഉപയോഗിക്കാതെ ട്രെയിനുകൾക്കുള്ളിൽ ഉയർന്ന ശബ്ദത്തിൽ പാട്ട് കേട്ടത്. 37,038 സീറ്റുകൾ സംവരണ സീറ്റുകൾ കയ്യേറി. 1907 യാത്രക്കാർ ട്രെയിനുകളിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനും 1667 പേർ പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചതിനും പിടിയിലായിട്ടുണ്ട്.
പല കേസുകളിലും പിഴ ഈടാക്കിയിട്ടുണ്ടെന്ന് ബിഎംആർസിഎൽ അധികൃതർ പറഞ്ഞു. മറ്റ് ചില കേസുകളിൽ യാത്രക്കാർക്ക് ഉപദേശം നൽകി വിട്ടയച്ചു. തുടർച്ചയായ താക്കീത് മറികടന്ന് നിയമലംഘനം തുടരുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.