വാഹന മോഡിഫിക്കേഷൻ: സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്രം; വണ്ടി ‘പൂക്കി’ ആക്കാമെന്ന മോഹം വേണ്ട!
vehicle modification: Central government says states have no authority- കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക് ഷോപ്പുകളിലോ സർവീസ് സ്റ്റേഷനുകളിലോ നടത്താം. എന്നാൽ രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. മാറ്റങ്ങൾ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥ.

Vehicle Modification
ന്യൂഡൽഹി: വാഹനം മോഡിഫിക്കേഷൻ നടത്തി ‘പൂക്കി’ (ക്യൂട്ട്) ആക്കാൻ കാത്തിരുന്ന കേരളത്തിലെ വണ്ടിപ്രേമികൾ നിരാശപ്പെടേണ്ടിവരും. വാഹന മോഡിഫിക്കേഷനിൽ സംസ്ഥാനത്തിന് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മോഡിഫിക്കേഷൻ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തണോ എന്ന കാര്യത്തിൽ പൊതുജനങ്ങളുടെയും വാഹന ഉടമകളുടെയും നേരിട്ടുള്ള അഭിപ്രായം തേടി സംസ്ഥാനത്തെ എംവിഡി നടപടികൾ ആരംഭിച്ചിരിക്കെയാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം എത്തിയിരിക്കുന്നത്. വാഹനങ്ങളുടെ രൂപമാറ്റത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പാർലമെൻറിൽ രേഖാമൂലം മറുപടി നൽകി.
കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സർക്കാർ അംഗീകരിച്ച വർക്ക് ഷോപ്പുകളിലോ സർവീസ് സ്റ്റേഷനുകളിലോ നടത്താം. എന്നാൽ രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണം. മാറ്റങ്ങൾ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥ- എന്ന് ഗഡ്കരി വിശദീകരിച്ചു.
Also Read: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പുത്തൻ നോൺ എസി സ്ലീപ്പർ ബസ്; സർവീസ് ഷെഡ്യൂളിതാ
നേരത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷന് അനുമതി നൽകും എന്ന നിലയ്ക്ക് വിഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരത്തിലെത്തി ഇതുവരെയായിട്ടും മോഡിഫിക്കേഷൻ അനുമതി ലഭിക്കാത്തതിൽ ‘ജെൻസീ’ പിള്ളേർ നിരാശയിലാണ്. മോഡിഫിക്കേഷൻ സംസ്ഥാനത്തിന്റെ പരിധിയിലുള്ള വിഷയമല്ല എന്ന് നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതും ആണ്.
എന്നാൽ സർക്കാരിന് സാധ്യമായ അളവിൽ മോഡിഫിക്കേഷൻ അനുവദിക്കും എന്ന നിലയ്ക്ക് ചില പ്രതികരണങ്ങൾ ഗതാഗത മന്ത്രിയുടെ ഭാഗത്തുനിന്ന് ഉൾപ്പെടെ ഉണ്ടാകുകയും ഇപ്പോൾ മോഡിഫിക്കേഷൻ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തണോ എന്ന കാര്യത്തിൽ പൊതുജനങ്ങളുടെയും വാഹന ഉടമകളുടെയും നേരിട്ടുള്ള അഭിപ്രായം തേടുന്ന എംവിഡി സർവേ ആരംഭിക്കുകയും ചെയ്തത് ചിലരിലെങ്കിലും പ്രതീക്ഷ നിലനിർത്തിയിരുന്നു.
പക്ഷേ വാഹന മോഡിഫിക്കേഷനിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്ന് കേന്ദ്രം സംശയത്തിന് ഇടമില്ലാത്ത വിധം ഇപ്പോൾ വ്യക്തത വരുത്തിയതോടെ എല്ലാ പ്രതീക്ഷകളും ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്. നേരത്തെ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ, വാഹനങ്ങളിൽ അനുവദിക്കാവുന്ന മോഡിഫിക്കേഷൻ എന്ന നിലയിൽ മോട്ടോർ വാഹന വകുപ്പ് സർക്കാരിൽ സമർപ്പിച്ച നിർദേശങ്ങൾ ഏറെ പരിഹസിക്കപ്പെട്ടിരുന്നു.
വാഹനങ്ങളിൽ നിലവിൽ ഉള്ള പലതും ആണ് മോഡിഫിക്കേഷൻ അനുവദിച്ചുകൊണ്ടുള്ള ആ നിർദേശങ്ങളിൽ ഉണ്ടായിരുന്നത് എന്നതിനാൽ സർക്കാരും ഗതാഗത വകുപ്പും സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പരിഹസിക്കപ്പെടാൻ അത് കാരണമായി. അപകടകരമായ രീതിയിലുള്ള മാറ്റങ്ങൾ ഒഴിച്ച് ബാക്കിയുള്ള സുരക്ഷിതമായ മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പ്രഖ്യാപനം കേട്ട് മോഡിഫിക്കേഷൻ നടത്തി എംവിഡിയുടെ പെറ്റി കിട്ടിയവരും ഉണ്ട്.
ഇങ്ങനെ പല വിധത്തിൽ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം എത്തിയിരിക്കുന്നത്. നടപ്പാക്കാനാകാത്ത വാഗ്ദാനം നൽകി വിഡി സതീശൻ ജെൻസീ പിള്ളേരെ പറ്റിച്ചു എന്ന എൽഡിഎഫ് വാദത്തിന് ബലം കൂട്ടാൻ കേന്ദ്രത്തിന്റെ ഈ മറുപടി പ്രതിപക്ഷത്തിന് ആയുധമാകും. അത് മനസിൽ കണ്ടുകൊണ്ട് കൂടിയാണ് എൽഡിഎഫ് എംപിയായ ശിവദാസൻ ഇത് സംബന്ധിച്ച ചോദ്യം പാർലമെന്റിൽ ഉയർത്തിയത് എന്നതും വ്യക്തം.
English Summary
The central government has clarified that the state has no authority over vehicle modification. The response from the central government on this matter comes as the MVD in the state has started the process of seeking direct feedback from the public and vehicle owners on whether to make further relaxations in the modification rules. State governments do not have the authority to set standards for vehicle modification, Transport Minister Nitin Gadkari said in a written reply to a question by V Sivadasan MP in Parliament.