ചൈന ഏജന്റുമാരെ പിടിച്ചപ്പോൾ കരിയർ അവസാനിച്ചെന്ന് കരുതി; ടിബറ്റൻ ഷെർപ്പ ജീവിതവീക്ഷണം മാറ്റി, അജിത് ഡോവൽ
Ajit Doval recalls the Sikkim intelligence crisis: സിക്കിം-ചൈന അതിർത്തിയിൽ നിയോഗിക്കപ്പെട്ട ഒരു രഹസ്യാന്വേഷണ സംഘം നിശ്ചയിച്ച സമയത്തിനുള്ളിൽ തിരിച്ചെത്താതിരുന്നപ്പോൾ, ആ സംഘാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുകയും ഒപ്പം തന്റെ ഔദ്യോഗിക ജീവിതം അവസാനിച്ചുവെന്ന് ഉറപ്പിക്കുകയും ചെയ്ത സന്ദർഭവും തന്റെ ജീവിതവീക്ഷണം മാറിയതും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിവരിച്ചു.
തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കകാലത്തുണ്ടായ സംഘർഷഭരിതമായ അനുഭവം പങ്കുവച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഐഐടി റൂർക്കിയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് സിക്കിം ഇന്ത്യൻ യൂണിയന്റെ ഭാഗമായി മാറിക്കൊണ്ടിരുന്ന കാലഘട്ടത്തിൽ, തന്റെ ഇരുപതുകളിൽ, ഒരു യുവ ഐപിഎസ് ഉദ്യോഗസ്ഥനായും രഹസ്യാന്വേഷണ മേഖലയിൽ പുതുമുഖമായും അതിർത്തിയിൽ നിയമിതനായതിനെക്കുറിച്ചും അപ്പോൾ നേരിട്ട ഒരു പ്രതിസന്ധിയെക്കുറിച്ചും അജിത് ഡോവൽ വെളിപ്പെടുത്തിയത്. സിക്കിം-ചൈന അതിർത്തിയിൽ നിയോഗിക്കപ്പെട്ട ഒരു രഹസ്യാന്വേഷണ സംഘം നിശ്ചയിച്ച സമയത്തിനുള്ളിൽ തിരിച്ചെത്താതിരുന്നപ്പോൾ, ആ സംഘാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുകയും ഒപ്പം തന്റെ ഔദ്യോഗിക ജീവിതം അവസാനിച്ചുവെന്ന് ഉറപ്പിക്കുകയും ചെയ്ത സന്ദർഭവും തന്റെ ജീവിതവീക്ഷണം മാറിയതും അദ്ദേഹം വിവരിച്ചു.
“ഞാനൊരു യുവ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു, രഹസ്യാന്വേഷണ മേഖലയിൽ പുതുമുഖവും. ഇരുപതുകളിലായിരുന്ന എനിക്ക് സിക്കിമിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയാണ് ലഭിച്ചത്. അന്ന് സിക്കിം ഇന്ത്യയുടെ ഭാഗമായിരുന്നില്ല, അത് ഇന്ത്യയുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. ആ ലയന പ്രക്രിയയുടെ ഭാഗമായിരുന്നു ഞാനും. എന്നാൽ അതിർത്തി പ്രദേശങ്ങളുടെ കാര്യങ്ങൾ നോക്കുന്നതും പിഎൽഎയുടെ (PLA) നീക്കങ്ങളെക്കുറിച്ചും ചൈനീസ് സൈന്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതും എന്റെ ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെട്ടിരുന്നു,”
ALSO READ: ഭക്ഷ്യവിഷബാധ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും അസ്വസ്ഥതയും
“ഒരിക്കൽ, അതിർത്തി പ്രദേശത്ത് ഞങ്ങൾക്ക് ഒരു രഹസ്യാന്വേഷണ ദൗത്യമുണ്ടായിരുന്നു. ഏകദേശം എട്ട് ദിവസത്തിനുള്ളിൽ അവർ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ അഞ്ച് ദിവസങ്ങൾ കടന്നുപോയി, പിന്നെ പത്ത് ദിവസങ്ങൾ, ഒടുവിൽ പതിനഞ്ച് ദിവസത്തോളം കടന്നുപോയി. അവർ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ, അവർക്ക് എന്ത് സംഭവിച്ചു എന്നൊന്നും അറിയാത്ത അവസ്ഥയിൽ, ഔദ്യോഗിക ഡ്യൂട്ടി എന്നതിനപ്പുറം മാനസികമായും അതെന്നെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നു,”
“ഹിമപാതമോ മറ്റോ ഉണ്ടായതായി ഞങ്ങൾക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതീവ ആശങ്കയുണ്ടാക്കിയ ഒരു കാര്യമായിരുന്നു അത്. എന്നാൽ ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് എനിക്കൊരു ഫോൺ കോൾ വന്നു, ‘നിങ്ങൾ കുറച്ചുപേരെ അങ്ങോട്ട് അയച്ചിരുന്നോ?’ എന്ന് മേലുദ്യോഗസ്ഥൻ ചോദിച്ചു. ‘എനിക്കറിയില്ല, അവർ വരുന്നുണ്ടാകണം. അഞ്ച്-ആറ് ദിവസത്തിനുള്ളിൽ അവർ എത്തേണ്ടതായിരുന്നു, എന്നാൽ ഇപ്പോൾ പത്തോ പതിനൊന്നോ ദിവസമായി,’ എന്ന് ഞാൻ മറുപടി നൽകി”.
”അവർ ഇപ്പോൾ ചൈനയുടെ കസ്റ്റഡിയിലാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ചൈനക്കാർ അവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. എന്തായാലും, ചർച്ചകൾക്കോ ഒത്തുതീർപ്പിനോ ശേഷമാകാം, ചൈന അവരെ തിരിച്ചയച്ചു. തിരികെ എത്തിയപ്പോൾ അവർ ആകെ തകർന്ന അവസ്ഥയിലായിരുന്നു,” എന്ന് അജിത് ഡോവൽ പറഞ്ഞു. തുടർന്ന് ഒരു അന്വേഷണം ആരംഭിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“എന്റെ ഔദ്യോഗിക ജീവിതം അവസാനിച്ചുവെന്ന് എനിക്ക് തോന്നി. അന്ന് എനിക്ക് ഇരുപതുകളായിരുന്നു പ്രായം, അതിനാൽ പുതിയൊരു കരിയർ തുടങ്ങേണ്ടി വരുമായിരുന്നു. വളരെ അനാവശ്യമായ അല്ലെങ്കിൽ പ്രൊഫഷണലിസത്തിന് നിരക്കാത്ത ഒരു കാര്യമായാണ് ഞാൻ ആ സംഭവത്തെ കണ്ടത്,” അദ്ദേഹം പറഞ്ഞു. “എന്തായാലും അന്വേഷണം പൂർത്തിയായി. എനിക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയില്ല.
”ആസ്ഥാനത്തുനിന്ന് ഞങ്ങൾക്ക് നൽകിയ സ്കെച്ചുകളിലും ഭൂപടങ്ങളിലും ചില പിശകുകളും തെറ്റുകളും ഉണ്ടായിരുന്നു. അങ്ങനെയാണ് അത് സംഭവിച്ചത്.” എന്ന് അജിത് ഡോവൽ വിശദീകരിച്ചു. സഹപ്രവർത്തകനായ ഒരു ടിബറ്റൻ ഷെർപ്പ നൽകിയ ഉപദേശമാണ് തന്റെ ജീവിതവീക്ഷണം മാറ്റിയതെന്നും ഡോവൽ ഓർത്തെടുത്തു. ”നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമായി അറിയുക., എങ്ങോട്ടാണ് പോകേണ്ടതെന്ന് നിശ്ചയമുണ്ടായിരിക്കുക, അവിടേക്ക് എത്തിച്ചേരാനുള്ള കൃത്യമായ വഴി മനസ്സിലാക്കുക” എന്നീ തത്ത്വങ്ങൾ പിന്നീട് ജീവിതത്തിൽ തനിക്ക് വഴികാട്ടിയായെന്നും അദ്ദേഹം പറഞ്ഞു.
English Summary
National Security Advisor Ajit Doval recounted a pivotal moment in his life when an intelligence team deployed to the Sikkim-China border failed to return within the scheduled time; he described the anxiety he felt regarding the team members’ safety, the conviction that his career was over, and how this experience shifted his perspective on life. Doval revealed details of this early-career crisis while addressing the convocation ceremony at IIT Roorkee.