Chennai Metro: കോയമ്പത്തൂരിനും മധുരയ്ക്കും മെട്രോ കിട്ടില്ല; പദ്ധതി നടപ്പാക്കില്ലെന്ന് അറിയിച്ച് കേന്ദ്രം, എന്തുകൊണ്ട്?
Centre Says No to Coimbatore, Madurai Metro Projects: തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിലൊന്നാണ് കോയമ്പത്തൂര്‍. മധുരയാകട്ടെ പ്രധാന മത-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. അതിനാല്‍, മെട്രോ പദ്ധതികള്‍ തീരുമാനിക്കുമ്പോള്‍ ഈ ഘടകങ്ങളും താമസക്കാരുടെ എണ്ണവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സംസ്ഥാനം വാദിച്ചു.

ചെന്നൈ മെട്രോ
കോയമ്പത്തൂരിനും മധുരയ്ക്കും ഇടയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നിരസിക്കുകയായിരുന്നു. ഈ രണ്ട് നഗരങ്ങള്‍ക്കും ഇടയില്‍ സര്‍വീസ് നടത്തുന്നതിനായി റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (ബിആര്‍ടിഎസ്) തിരഞ്ഞെടുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചതായാണ് വിവരം. ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം നിരസിക്കുന്നത്.
എന്തുകൊണ്ട് മെട്രോ ലഭിക്കില്ല?
2017ലെ മെട്രോ റെയില്‍ നയം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ച മെട്രോ പദ്ധതി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം ആദ്യം നിരസിക്കുന്നത്. വ്യവസായങ്ങള്‍, ബിസിനസുകള്‍, ടൂറിസം എന്നിവ കാരണം കോയമ്പത്തൂരിലേക്കും മധുരയിലേക്കും വലിയൊരു ശതമാനം ആളുകള്‍ എത്തുന്നു എന്ന് കാണിച്ച് പിന്നീട് മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ നിര്‍ദേശം സമര്‍പ്പിച്ചു.
തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിലൊന്നാണ് കോയമ്പത്തൂര്‍. മധുരയാകട്ടെ പ്രധാന മത-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും. അതിനാല്‍, മെട്രോ പദ്ധതികള്‍ തീരുമാനിക്കുമ്പോള്‍ ഈ ഘടകങ്ങളും താമസക്കാരുടെ എണ്ണവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സംസ്ഥാനം വാദിച്ചു. എന്നാല്‍ കേന്ദ്രം ഈ നിര്‍ദേശം വീണ്ടും നിരസിക്കുകയായിരുന്നു. ജനസംഖ്യ മെട്രോ പദ്ധതി അംഗീകരിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.
ജനസംഖ്യയ്ക്ക് പുറമെ, ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് തയാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍, ആവശ്യമായ യാത്രക്കാര്‍ ഉണ്ടാകുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. കോയമ്പത്തൂരിലോ മധുരയിലോ ഉള്ള യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാനും മെട്രോ സഹായിക്കില്ലെന്നും മന്ത്രാലയം. അതിനാല്‍ മെട്രോയ്ക്ക് പകരമായി ബസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം വികസിപ്പിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.
Also Read: Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
മെട്രോ ലഭിക്കണമെങ്കില്‍…
2011 ലെ സെന്‍സസ് അനുസരിച്ച് കുറഞ്ഞത് 20 ലക്ഷം ജനസംഖ്യയയുള്ള നഗരങ്ങള്‍ക്ക് മാത്രമേ മെട്രോ റെയില്‍ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളൂവെന്നാണ് 2017ലെ മെട്രോ റെയില്‍ നിയമത്തില്‍ പറയുന്നത്. 2011ലെ സെന്‍സസ് പ്രകാരം കോയമ്പത്തൂരില്‍ ഏകദേശം 15.84 ലക്ഷം ജനസംഖ്യയുണ്ട്. മധുരയില്‍ 15 ലക്ഷവുമാണുള്ളത്. ഈ ജനസംഖ്യ, നിയമത്തില്‍ നിര്‍ദേശിക്കുന്നതിനും താഴെയാണ്.
നിലവിലെ കണക്കുകള്‍ പ്രകാരം രണ്ട് നഗരങ്ങളിലും ഇപ്പോള്‍ 20 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. 2021 ലെ സെന്‍സസ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ കേന്ദ്രം 2011ലെ സെന്‍സസ് പ്രകാരമാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്.
എന്തുകൊണ്ട് ഇവര്‍ക്ക് ലഭിച്ചു?
2011ലെ സെന്‍സസില്‍ ഏകദേശം 15 ലക്ഷം ജനസംഖ്യയാണ് ആഗ്രയില്‍ പറയുന്നത്, മധുരയ്ക്ക് സമാനമായ ജനസംഖ്യയാണിത്. എന്നാല്‍ 2019ല്‍ ല്‍ മെട്രോ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. 2011ലെ സെന്‍സസില്‍ പ്രയാഗ്രാജിലെ ജനസംഖ്യ 11 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലാണ്. 2021ല്‍ ലൈറ്റ് മെട്രോ പദ്ധതിക്ക് ഇവിടെയും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. പിന്നീട് 2025 ഒക്ടോബറില്‍ കുംഭമേളയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മെട്രോ പദ്ധതി വിപുലീകരിച്ചു. മതപരമായ ടൂറിസം, ദേശീയ പരിപാടികള്‍ തുടങ്ങി വിവിധ ഘടകങ്ങളാണ് ഈ മെട്രോകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് കാരണമായതെന്നാണ് വിവരം.
English Summary
The Centre has rejected the proposed Metro rail projects for Coimbatore and Madurai. The decision has raised questions over the future of Metro connectivity in these two major Tamil Nadu cities. Here is why the projects were not approved.