Chennai Metro: എം.ആർ.ടി.എസ് സ്റ്റേഷന് മുകളിലൂടെ മെട്രോ; വീടുകൾ പൊളിക്കില്ല, പകരം മറ്റൊന്ന്!
Chennai Metro Phase 2: ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ റെക്കോർഡ് നേട്ടങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവും എഞ്ചിനീയറിംഗ് വിസ്മയവും കൊണ്ട് മെട്രോ റെയിൽ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ മറ്റൊരു എഞ്ചിനീയറിംഗ് വിസ്മയം തീർത്തിരിക്കുകയാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്.

പ്രതീകാത്മക ചിത്രം
ചെന്നൈ: ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിൽ ചെന്നൈ മെട്രോ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ബ്ലൂ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ രണ്ട് പ്രധാന റൂട്ടുകളിലാണ് നിലവിൽ സർവീസ് നടത്തുന്നത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ റെക്കോർഡ് നേട്ടങ്ങളും സാങ്കേതിക വിദ്യയുടെ ഉപയോഗവും എഞ്ചിനീയറിംഗ് വിസ്മയവും കൊണ്ട് മെട്രോ റെയിൽ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ ചെന്നൈ മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിൽ മറ്റൊരു എഞ്ചിനീയറിംഗ് വിസ്മയം തീർത്തിരിക്കുകയാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്.
ആദംബാക്കം എം.ആർ.ടി.എസ്
മാധവരം മുതൽ ഷോളിംഗനല്ലൂർ വരെയുള്ള കോറിഡോർ 5-ന്റെ ഭാഗമായി, ആദംബാക്കം എം.ആർ.ടി.എസ് (MRTS) റെയിൽവേ സ്റ്റേഷന്റെ മേൽക്കൂര തുളച്ചാണ് പുതിയ മെട്രോ പാത കടന്നുപോകുന്നത്. പ്രദേശത്തെ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് പൊളിച്ചുമാറ്റുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു ചെലവേറിയ രൂപകൽപ്പന മെട്രോ അധികൃതർ തിരഞ്ഞെടുത്തത്. നിർമ്മാണം പൂർത്തിയാകുന്നതോടെ എം.ആർ.ടി.എസ് റെയിൽവേ ട്രാക്കിന് തൊട്ടുമുകളിലൂടെ ലംബമായി മെട്രോ ട്രെയിനുകൾ സർവീസ് നടത്തും.
നിർമ്മാണ പ്രവർത്തനം ഇങ്ങനെ….
തറനിരപ്പിൽ നിന്ന് ഏകദേശം 20 മീറ്റർ ഉയരത്തിലാണ് മെട്രോയുടെ വയാഡക്റ്റ് നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണത്തിനായി ആദംബാക്കം എം.ആർ.ടി.എസ് സ്റ്റേഷന്റെ മേൽക്കൂരയുടെയും പാരാപെറ്റ് മതിലിന്റെയും ഒരു ചെറിയ ഭാഗം താൽക്കാലികമായി പൊളിച്ചുമാറ്റി. തുടർന്ന് കോൺക്രീറ്റിന് പകരം 56 മീറ്റർ നീളമുള്ള പ്രത്യേക സ്റ്റീൽ ഗർഡറുകൾ ഘട്ടംഘട്ടമായി സ്ഥാപിച്ച ശേഷമാണ് ട്രാക്ക് നിർമ്മിക്കാനുള്ള ഡെക്ക് സ്ലാബുകൾ പണിതുയർത്തിയത്.
ALSO READ: ബെംഗളൂരു – ഹോസൂർ മെട്രോ വരുന്നു; ചെന്നൈയിൽ 1000 ഇലക്ട്രിക് ബസുകളും
എം.ആർ.ടി.എസിന്റെ ഓവർഹെഡ് ഇലക്ട്രിക് ലൈനുകൾക്ക് തൊട്ടുമുകളിലൂടെ മെട്രോ പാത കടന്നുപോകുന്നതിനാൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പ്രത്യേക അനുമതിയോടെയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. വളവുകളിൽ സ്റ്റീൽ ഗർഡറുകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ കൂടിയാണ് ചെന്നൈ മെട്രോ.
24-ാം തുരങ്കവും പൂർത്തിയായി! നിർണായക നേട്ടം
ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള 24-ാമത്തെ തുരങ്ക നിർണമാണം പൂർത്തിയായി. ടണൽ ബോറിംഗ് മെഷീൻ ബ്രേക്ക്‌ത്രൂ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് വിജയകരമായി കൈവരിച്ചതായി അധികൃതർ അറിയിച്ചു. മാധവരം ഹൈ റോഡിനും മൂലക്കടൈ സ്റ്റേഷനും ഇടയിലുള്ള 819 മീറ്റർ അപ്-ലൈൻ സെക്ഷനിൽ ‘നീലഗിരി’ എന്ന് പേരിട്ടിരിക്കുന്ന ടി.ബി.എം മെഷീനാണ് തുരങ്ക നിർമ്മാണം പൂർത്തിയാക്കിയത്. ടാറ്റാ പ്രോജക്ട്സ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന മാധവരം മിൽക്ക് കോളനി – കെല്ലീസ് (കോറിഡോർ 3) 9 കിലോമീറ്റർ ഭൂഗർഭ പാതയിലെ 11-ാമത്തെ ബ്രേക്ക്‌ത്രൂ കൂടിയാണിത്.
ബക്കിംഗ്ഹാം കനാൽ, തിരക്കേറിയ റോഡുകൾ, 14 ഓളം ബോർവെല്ലുകൾ എന്നിവയ്ക്ക് അടിയിലൂടെയുള്ള തുരങ്ക നിർമ്മാണം പദ്ധതിയിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ ഒന്നായിരുന്നുവെന്ന് സി.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി. നിർമ്മാണ സമയത്ത് കുടിവെള്ള വിതരണത്തിന് ബദൽ മാർഗ്ഗങ്ങൾ ഒരുക്കുകയും, മണ്ണിടിച്ചിൽ ഒഴിവാക്കാൻ നിരന്തരമായ സുരക്ഷാ പരിശോധനകൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഈ റൂട്ടിൽ ആകെ ഏഴ് ടി.ബി.എം മെഷീനുകളാണ് പ്രവർത്തിക്കുന്നത്.
English Summary:
Chennai Metro Rail Limited’s Phase-II Corridor-5 is being constructed in a challenging alignment at Adambakkam, where the elevated metro structure passes directly over the roof of the newly built MRTS station. The arrangement is part of an effort to integrate the Chennai Metro and MRTS networks while avoiding disruption to railway operations.