ചോദ്യപ്പേപ്പർ ചോർച്ച: കേസുകൾ പരിഗണിക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി
Delhi HC Forms Fast-Track Court for Paper Leaks: തീസ് ഹസാരി കോടതിയിലെ സെൻട്രൽ മീഡിയേഷൻ സെൻ്റർ ജഡ്ജ് ഇൻ ചാർജ് ആയിരുന്ന അനു ഗ്രോവർ ബാലിഗയെയാണ് റൗസ് അവന്യൂ കോടതിയിലെ പുതിയ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി നിയമിച്ചത്. ഈ സ്ഥലംമാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

Delhi High Court
പരീക്ഷാ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചയും തടയുന്നതിനായി കൊണ്ടുവന്ന പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ് ആക്ട് പ്രകാരമുള്ള കേസുകൾ പരിഗണിക്കാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി. റൗസ് അവന്യൂ കോടതി സമുച്ചയത്തിൽ പുതുതായി രൂപീകരിച്ച കോടതിയുടെ ചുമതലയിലേക്ക് ജുഡീഷ്യൽ ഓഫീസറായ അനു ഗ്രോവർ ബാലിഗയെ നിയമിച്ചു. സ്പെഷ്യൽ ജഡ്ജായാണ് ഇവർക്ക് നിയമനം നൽകിയിരികുന്നത്. കാലതാമസമില്ലാതെ കേസുകളിൽ വാദം കേൾക്കുന്നതിനായി ഈ നിയമത്തിന് കീഴിലുള്ള നിലവിലെ എല്ലാ കേസുകളും പുതിയ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, തീസ് ഹസാരി കോടതിയിലെ സെൻട്രൽ മീഡിയേഷൻ സെൻ്റർ ജഡ്ജ് ഇൻ ചാർജ് ആയിരുന്ന അനു ഗ്രോവർ ബാലിഗയെയാണ് റൗസ് അവന്യൂ കോടതിയിലെ പുതിയ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് മാറ്റി നിയമിച്ചത്. ഈ സ്ഥലംമാറ്റം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഈ ജുഡീഷ്യൽ ഓഫീസറുടെ പ്രവർത്തനം ന്യൂഡൽഹിയിലെ റൗസ് അവന്യൂ കോർട്ട്സ് കോംപ്ലക്സിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കം സ്പെഷ്യൽ ജഡ്ജിയുടെ നിയന്ത്രണത്തിലായിരിക്കും.
പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ട് 2024 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള നിലവിലെ എല്ലാ കേസുകളും മറ്റു നടപടികളും പുതിയ കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദ്ദേശിച്ചു. റൗസ് അവന്യൂ കോടതിയിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കം സ്പെഷ്യൽ ജഡ്ജ് ഇതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. രജിസ്ട്രാർ ജനറൽ അരുൺ ഭരദ്വാജ് ഒപ്പുവെച്ച ഉത്തരവ് ഉടൻ നടപ്പിലാക്കുന്നതിനായി ജുഡീഷ്യൽ ഓഫീസർമാർ, ഡൽഹി പോലീസ്, സർക്കാർ വകുപ്പുകൾ, ബാർ അസോസിയേഷനുകൾ എന്നിവർക്ക് അയച്ചിട്ടുണ്ട്.
ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിന് രാജ്യത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച അറിയിച്ചിരുന്നു. നീറ്റ് ചോദ്യപേപ്പർ വിഷയത്തിൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
ചോദ്യപേപ്പർ ചോർച്ചയെ ഒരു സാധാരണ വിഷയമായി കാണുന്നില്ല എന്നും ലക്ഷകണക്കിന് വിദ്യാർഥികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രതിസന്ധി.പരിഹരിക്കാൻ സർക്കാർ നിരവിധി നടപടികൾ കൈക്കൊണ്ടു എന്നും പ്രധാനമന്ത്രി പ്രതികരിച്ചു. കുറ്റക്കാരെ പിടികൂടി ജെയിലിലാക്കി. വിദ്യാർഥികളുടെ ഒരു വർഷം കളയാതെ ഉടൻ തന്നെ അടുത്ത പരീക്ഷ നടത്തുകയെന്നതായിരുന്നു പ്രധാന ഉത്തരവാദിത്വം. അതുകൊണ്ടാണ് സർക്കാരിൻ്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി 22 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തിയത്
എന്നാൽ അതുകൊണ്ടൊന്നും ഈ വിഷയത്തിലെ നടപടികൾ പൂർത്തിയാകുന്നില്ല. അതിനാലാണ് നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിന് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിക്കായി കേന്ദ്രം നിർദ്ദേശം നൽകിയത്. നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതികളെക്കുറിച്ച് ചർച്ച ചെയ്യും, തിങ്കളാഴ്ച ഈ ബിൽ പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നു.
English Summary
The Delhi High Court has established a dedicated fast-track court at the Rouse Avenue Courts Complex to exclusively handle paper leak and exam cheating cases under the Public Examinations Act, 2024. Led by Judge Anu Grover Baliga, the move aligns with PM Modi’s initiative to ensure swift justice for students.