Bihar Witchcraft: മന്ത്രവാദം; ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു, സംഭവം ബിഹാറിൽ
Bihar Witchcraft Allegation Death: മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ബബുലാൽ ഒറോൺ, ഭാര്യ സീത ദേവി, മാതാവ് കാതോ ദേവി, മകൻ മഞ്ജിത് ഒറോൺ, മരുമകൾ റാണി ദേവി എന്നിവരാണ് മരിച്ചത്. 250 ഓളം വരുന്ന ഗ്രാമവാസികൾ ചേർന്ന് മർദ്ദിച്ച ശേഷം ജീവനോടെ ചുട്ടുകൊന്നെന്നാണ് റിപ്പോർട്ടുകൾ.

പ്രതീകാത്മക ചിത്രം
പാട്ന: മന്ത്രവാദത്തിൻറെ പേരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ ജീവനോടെ ചുട്ടുകൊന്നു (Bihar Witchcraft). ബീഹാറിലെ പൂർണിയ ജില്ലയിലാണ് രാജ്യത്തെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. കുടുംബം മന്ത്രവാദക്രിയകൾ നടത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം നടത്തിയത്. കുടുംബത്തിലെ അംഗങ്ങളെ ക്രൂരമായി മർദ്ദിച്ച ശേഷമാണ് ജീവനോടെ ചുട്ടുകൊലപ്പെടുത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മൂന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ബബുലാൽ ഒറോൺ, ഭാര്യ സീത ദേവി, മാതാവ് കാതോ ദേവി, മകൻ മഞ്ജിത് ഒറോൺ, മരുമകൾ റാണി ദേവി എന്നിവരാണ് മരിച്ചത്. 250 ഓളം വരുന്ന ഗ്രാമവാസികൾ ചേർന്ന് മർദ്ദിച്ച ശേഷം ജീവനോടെ ചുട്ടുകൊന്നെന്നാണ് റിപ്പോർട്ടുകൾ. പെട്രോൾ ഒഴിച്ചാണ് ഇവരെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ട്.
ഗ്രാമവാസിയായ രാംദേവ് ഒറോണെന്നയാളുടെ മകന്റെ മരണവും അനന്തരവന്റെ രോഗവുമാണ് വലിയ കൊലപാതകത്തിലേക്ക് നയിച്ചത്. പ്രാദേശിക ജ്യോത്സ്യൻ കൂടിയായ നകുൽ ഒറോൺ ആണ് ഈ ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഗ്രാമത്തിൽ ഭീതിയും സംഘർഷവും നിലനിൽക്കുകയാണ്.
കൊലപാതകം നടത്തിയ ശേഷം ഇവരുടെ മൃതദേഹം ട്രാക്ടറിൽ കയറ്റി മറ്റൊരിടത്ത് ഉപേക്ഷിച്ചെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിഹാറിലെ അന്ധവിശ്വാസത്തിന്റെ ഭീകരമുഖം വെളിവാക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും രൂക്ഷമായ വിമർശനം ഉയർന്നിട്ടുണ്ട്.