Bareilly Murder Case: ലക്ഷങ്ങൾ കളിച്ചു കളഞ്ഞു; ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കുടുംബവും, ആത്മഹത്യയെന്ന് വരുത്താൻ നാടകം
Gambling Murder Case In Bareilly: ചൂതുകളിയിലൂടെ ഭർത്താവ് വരുത്തിവെച്ച വൻ സാമ്പത്തിക ബാധ്യതയാണ് ഭാര്യയെ ഇത്തരമൊരു കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയാണെന്ന മൊഴിയിൽ ഭാര്യ ഉറച്ചുനിന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യം പോലീസിന് തുമ്പായി.

Bareilly Murder Case
ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ ലക്ഷങ്ങൾ ചൂതാടിപ്പൊലിച്ച ഭർത്താവിനെ ഭാര്യയും കുടുംബവും ചേർന്ന് കൊലപ്പെടുത്തി. ആത്മഹത്യയായി എഴുതിത്തള്ളുമായിരുന്ന കേസ് ഒടുവിൽ അരുംകൊലയുടെ കഥയായി മാറുകയായിരുന്നു. ജനുവരി 26-നാണ് വാടകവീട്ടിൽ ജിതേന്ദ്ര യാദവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ ആത്മഹത്യയായി ചിത്രീകരിക്കാൻ ഭാര്യയും മാതാപിതാക്കളും ചേർന്ന് വലിയ നാടകമാണ് ആസൂത്രണം ചെയ്തത്.
പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് ഒടുവിൽ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. ചൂതുകളിയിലൂടെ ഭർത്താവ് വരുത്തിവെച്ച വൻ സാമ്പത്തിക ബാധ്യതയാണ് ഭാര്യയെ ഇത്തരമൊരു കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയാണെന്ന മൊഴിയിൽ ഭാര്യ ഉറച്ചുനിന്നെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യം പോലീസിന് തുമ്പായി. കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഭാര്യയെയും മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.
ALSO READ: “കുരങ്ങനെ പോലെയുണ്ടെന്ന് ഭർത്താവിൻ്റെ പരിഹാസം”; മനംനൊന്ത് യുവതി ജീവിതം അവസാനിപ്പിച്ചു
വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രം പിന്നിടുമ്പോഴാണ് ജിതേന്ദ്ര യാദവ് എന്ന യുവാവ് ഭാര്യയുടെയും കുടുംബത്തിൻ്റെയും ക്രൂരതയ്ക്ക് ഇരയായത്. ഓൺലൈൻ ഗെയിമുകളിലൂടെയും ചൂതാട്ടത്തിലൂടെയും ജിതേന്ദ്ര യാദവ് പണം നഷ്ടപ്പെടുത്തിയതാണ് ഭാര്യ ജ്യോതിയെ പ്രകോപിപ്പിച്ചത്. ഇതേതുടർന്ന് ഇരുവരും തമ്മിൽ വലിയ വാക്കേറ്റവും തർക്കവും നടന്നിരുന്നു. തർക്കം രൂക്ഷമായതോടെ ജ്യോതി ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം മറച്ചുവെക്കാൻ ജ്യോതി ഉടൻ തന്നെ തൻ്റെ മാതാപിതാക്കളെ വിവരമറിയിച്ചു. പിന്നീട് അച്ഛൻ കാളിചരണിൻ്റെയും അമ്മ ചമേലിയുടെയും സഹായത്തോടെ ജിതേന്ദ്രയുടെ മൃതദേഹം വാടകവീട്ടിലെ ഫാനിൽ കെട്ടിത്തൂക്കി. വീട്ടിലെ കലഹത്തെത്തുടർന്ന് ജിതേന്ദ്ര ആത്മഹത്യ ചെയ്തുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവരുടെ ശ്രമം.
സംഭവത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് ജിതേന്ദ്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. കഴുത്തുഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായതോടെ പോലീസ് ജ്യോതിയെ ചോദ്യം ചെയ്തു. തുടർച്ചയായ ചോദ്യം ചെയ്യലിൽ ജ്യോതി കുറ്റം സമ്മതിക്കുകയായിരുന്നു. ജിതേന്ദ്ര യാദവും ജ്യോതിയും ഒമ്പത് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം ചെയ്തത്.