Himachal Floods: ഹിമാചലിനെ ഉലച്ച് വെള്ളപ്പൊക്കം; വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ, മൂന്ന് മരണം
Himachal Pradesh Flash Floods: ഹിമാചൽ പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ. മൂന്ന് പേർ മരണപ്പെട്ടു.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഉലഞ്ഞ് ഹിമാചൽ പ്രദേശ്. മാണ്ഡിയിൽ നിരവധി വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുകളുണ്ടായി. മൂന്ന് പേർ മരണപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൻ്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
202.6 മില്ലിമീറ്റർ മഴയാണ് മണ്ഡിയിൽ തിങ്കളാഴ്ച വൈകുന്നേരം വരെ ലഭിച്ചത്. ഇതോടെ ഓവുചാലുകൾ പ്രദേശത്ത് നിറഞ്ഞൊഴുകി. ജൈൽ റോഡ്, സൈനി മൊഹല്ല, സോണൽ ഹോസ്പിറ്റൽ തുടങ്ങിയ ഇടങ്ങളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.
മരണപ്പെട്ടത് ബൽബീർ സിംഗ്, അമർപ്രീത് സിംഗ്, ഇവരുടെ മാതാവ് സപ്ന എന്നിവരാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അപൂർവ് ദേവ്ഗൺ പറഞ്ഞു. പരിക്കേറ്റ ഒരു സ്ത്രീയും അവരുടെ മകനും സോണൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു സ്ത്രീയെ കാണാനില്ല എന്നും അദ്ദേഹം അറിയിച്ചു.
Also Read: Earthquake Hits Bay of Bengal: അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി
ദേശീയ ദുരന്തനിവാരണ സമിതിയും പോലീസും ചേർന്നുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 20ഓളം പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ജൽ ശക്തി, പബ്ലിക് വർക്ക്സ് ഡിപ്പാർട്ട്മെൻ്റ് എന്നീ വിഭാഗങ്ങളും ദുരിതാശ്വാസപ്രവർത്തനത്തിൽ പങ്കാളികളാണ്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്തും അവശ്യ സേവനങ്ങൾ പുനസ്ഥാപിച്ചുമാണ് ഇവർ പ്രതിസന്ധി ഘട്ടത്തിലുള്ളത്. വിപാഷ സദനിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
സർക്കാരിൻ്റെ കണക്കുകൾ പ്രകാരം മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് ആകെ 358 റോഡുകളാണ് അടച്ചത്. 259 എണ്ണം മാണ്ഡിയിൽ മാത്രം അടച്ചു. 182 ട്രാൻസ്ഫോർമറുകളും 179 ജലവിതരണ പദ്ധതികളും താറുമാറായി. മണ്ഡിയ്ക്കും കുള്ളുവിനും ഇടയിൽ ഛണ്ഡീഗഡ് – മണാലി ദേശീയ പാതയിലെ പല ഇടങ്ങളിലും സാരമായ നാശനഷ്ടങ്ങളുണ്ടായി. മണ്ഡി സദറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.
ജൂൺ 20ൽ മൺസൂൻ ആരംഭിച്ചത് മുതൽ ഹിമാചൽ പ്രദേശിൽ റിപ്പോർട്ട് ചെയ്തത് 1539 കോടിയ്ക്ക് മുകളിൽ നാശനഷ്ടമാണ്. 94 പേർ സംസ്ഥാനത്താകെ മരിച്ചു. 36 പേരെ കാണാനില്ല. 1350 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു.